ആന്റണി പടിയറ
| ആന്റണി പടിയറ Antony Padiyara |
|
|---|---|
| സീറോ-മലബാർ സഭയുടെ രണ്ടാമത്തെ കർദ്ദിനാൾ | |
| സ്ഥാനാരോഹണം | ഏപ്രിൽ 23, 1985 |
| മുൻഗാമി | ജോസഫ് പാറേക്കാട്ടിൽ |
| പിൻഗാമി | വർക്കി വിതയത്തിൽ |
| പട്ടത്ത്വം | ഡിസംബർ 19, 1945 |
| അഭിഷേകം | ജൂലൈ 3, 1955 |
| Created Cardinal | ജൂൺ 28, 1988 |
| മറ്റുള്ളവ | ഊട്ടി രൂപതാ മെത്രാൻ (1955-1970) ചങ്ങനാശേരി ആർച്ച് ബിഷപ്പ് (1970-1985) |
| വ്യക്തി വിവരങ്ങൾ | |
| ജനനം | 1921 ഫെബ്രുവരി 11 മണിമല, കേരളം, ഇന്ത്യ |
| അന്തരിച്ചത് | 2000 മാർച്ച് 23 (പ്രായം 79) കാക്കനാട്, എറണാകുളം, ഇന്ത്യ |
| വിഭാഗം | സീറോ മലബാർ കത്തോലിക്കാ സഭ |
സീറോ-മലബാർ സഭയുടെ രണ്ടാമത്തെ കർദ്ദിനാളും പ്രഥമ മേജർ ആർച്ച് ബിഷപ്പുമായിരുന്നു മാർ ആന്റണി പടിയറ(ഫെബ്രുവരി 11, 1921 — മാർച്ച് 23, 2000).
ഉള്ളടക്കം |
ജീവിതരേഖ[തിരുത്തുക]
കോട്ടയം ജില്ലയിലെ മണിമലയിൽ പടിയറ കുരുവിള ആന്റണിയുടെയും അന്നമ്മയുടെയും അഞ്ചാമത്തെ മകനായി ജനിച്ച ആന്റണി പടിയറയുടെ ആദ്യനാമം പി.കെ.ആന്റണി എന്നായിരുന്നു. മണിമല ഗവൺമെന്റ് സ്കൂൾ, സെന്റ് ജോർജ്ജ് മിഡിൽ സ്കൂൾ, ചങ്ങനാശേരി എസ്.ബി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് റീജിയണൽ സെമിനാരിയിലെ വിദ്യാഭ്യാസത്തെത്തുടർന്ന് 1945 ഡിസംബർ 19 -ന് കോയമ്പത്തൂർ രൂപതയിൽ നിന്ന് വൈദികപട്ടം നേടിയ അദ്ദേഹം തമിഴ്നാട്ടിലെ ഊട്ടിയിലും കർണ്ണാടകയിലെ കൊള്ളീഗലിലും അത്മീയ-പ്രബോധനവൃത്തികളിലേർപ്പെട്ടു. 1952 മുതൽ 1955 വരെയുള്ള കാലയളവിൽ അദ്ദേഹം മൈനർ സെമിനാരിയിലെ റെക്ടറായും തുടർന്ന് ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് റീജിയണൽ സെമിനാരിയിലെ പ്രഫസറായും സേവനം അനുഷ്ടിച്ചു.[1]
1955 ജൂലൈ 3-ന് മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട മാർ ആന്റണി പടിയറ 1955 ഒക്ടോബർ 16-ന് സ്ഥാനാരോഹിതനായി. തന്റെ 34-ആമത്തെ വയസ്സിൽ ഊട്ടി രൂപതയുടെ മെത്രാനായി ചാർജ്ജെടുത്ത അദ്ദേഹം ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു.[2] 1970 ജൂൺ 14-ന് ചങ്ങനാശേരി അതിരൂപതയിലും 1985 ഏപ്രിൽ 23-ന് എറണാകുളം-അങ്കമാലി അതിരൂപത അതിരൂപതയിലും ആർച്ചുബിഷപ്പ് സ്ഥാനത്തേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു.
1988 ജൂൺ 28-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തി. 1992-ൽ സീറോ-മലബാർ സഭക്ക് മേജർ ആർക്കി-എപ്പിസ്കോപ്പൽ പദവി ലഭിച്ചപ്പോൾ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം അലങ്കരിക്കുവാനുള്ള നിയോഗം മാർ ആന്റണി പടിയറക്ക് ലഭിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ 1996 നവംബർ 11-ന് അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. എറണാകുളം ജില്ലയിലെ കാക്കനാട്ട് അദ്ദേഹം തന്നെ സ്ഥാപിച്ച പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ വിശ്രമജീവിതം നയിച്ചു വരികെ 2000 മാർച്ച് 23-ന് അദ്ദേഹം അന്തരിച്ചു. മാർച്ച് 24-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ മാർ പടിയറയെ അടക്കം ചെയ്തു.
ബഹുമതികൾ[തിരുത്തുക]
1998-ൽ പത്മശ്രീ പുരസ്കാരം നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.