ആനന്ദ് ജോൺ
മലയാളിയായ ഒരു രാജ്യാന്തര ഫാഷൻ ഡിസൈനറാണ് ആനന്ദ് ജോൺ അലക്സാണ്ടർ. 2007 മാർച്ചിൽ ലൈംഗികപീഡനവും സമാനമായ കുറ്റങ്ങളും ആരോപിച്ച് ബെവർലി ഹിൽസിൽ വച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പതിനാലിനും ഇരുപത്തൊന്നിനുമിടയിൽ വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ആനന്ദിന് ലോസ് ആഞ്ചലസ് കോടതി 59 വർഷത്തെ ജയിൽശിക്ഷ വിധിച്ചു.
കേരളത്തിലും ചെന്നൈയിലുമായാണ് സ്ക്കൂൾ വിദ്യാഭ്യാസം നേടിയത്.പിന്നീട് അമ്മ ശശി എബ്രഹാമിനും സഹോദരി സൻജനക്കുമൊപ്പം അമേരിക്കയിലേക്ക് പോയി. പാർസൺസ് സ്‌കൂൾ ഓഫ് ഡിസൈൻസിൽനിന്നു ബിരുദമെടുത്ത ആനന്ദ് അമേരിക്കാസ് നെക്സ്റ്റ് ടോപ് മോഡൽ എന്ന പരിപാടിയിലെ പങ്കാളിത്തതിലൂടെ ശ്രദ്ധേയനായി. പാരിസ് ഹിൽട്ടണ്‍, റൊസാരിയോ ഡേവ്‌സണ്‍, ലോറൻസ് ഫിഷ്‌ബേണ്‍, ജിനാ ടോറസ് എന്നിവർക്കുള്ള വസ്‌ത്രങ്ങൾ രൂപകൽപന ചെയ്‌തതോടെ പ്രസിദ്ധനായി. ലോകത്തിലെ പല രാജകുംടുംബങ്ങളുടെയും പ്രധാന ഡിസൈനറായി ആനന്ദ് ജോൺ പ്രവർത്തിച്ചിട്ടുണ്ട്. 2004-ൽ ന്യൂസ്‌വീക്ക് മാസിക ആനന്ദിനെ തെക്കനേഷ്യയിലെ മികച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.