ആഗോളവത്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിൽ ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ആഗോളവത്കരണം. പലപ്പോഴും മറ്റുമണ്ഡലങ്ങളിലേക്കാളും ഉപരിയായി സാമ്പത്തിക മേഖലകളിലുള്ള ഒത്തുചേരലാണ് ആഗോളവത്കരണം പ്രതിനിധീകരിക്കുന്നത്.

നിർവചനം[തിരുത്തുക]

ആഗോളവൽകരണം ഒന്നിലധികം ഉപവിഷയങ്ങളാൽ നയിക്കപ്പെടുന്ന ഒരു പ്രവർത്തനമാണ്. കൂടുതൽ പരസ്പര സാമ്പത്തിക സഹായം, സാംസ്കാരികമായ പരസ്പര സ്വാംശീകരണം, വിവര സാങ്കേതിക വിദ്യയുടെ അതിപ്രഭാവം, ആഗോള രാഷ്ട്രീയം ലോകത്ത് ചെലുത്തുന്ന സ്വാധീനം മുതലായവയൊക്കെ ആഗോളവൽകരണം കാരണമാവുകയോ ആഗോളവൽകർണം അവയ്ക്ക് കാരണമാവുകയോ ചെയ്യുന്നു. ആഗോളവൽകർണ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമാ‍യി മെച്ചപ്പെടാറുണ്ടെങ്കിലും, അതോടൊപ്പം സാമൂഹികമായ അസന്തുലിതയും, ദാരിദ്ര്യവും കൂടിവരികയും ചെയ്യുന്നു.

ചരിത്രപശ്ചാത്തലം[തിരുത്തുക]

ചരിത്രപരമായി നോക്കിയാൽ ആഗോളവത്കരണവും അതിന്റെ അവിഭാജ്യഘടകമായ ആഗോളക്രമവും പല ഘട്ടങ്ങളിലൂടെയാണ് വളർന്നു വികസിച്ചതും സ്ഥിരപ്രതിഷ്ടനേടിയതും എന്ന് കാണാം.

കൊളംബസ്സിന്റെ വിഖ്യാത നാവികപര്യടനം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ലോകത്തു നിലനിന്നിരുന്ന പ്രതിഭാസമാണ് കോളനിവത്കരണം. പാശ്ചാത്യലോകത്തിലെ വ്യാപാര, മൂലധന, സാങ്കേതിക, രാഷ്ട്രീയ ശക്തികൾ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ കൊളംബസ്സിന്റെ വിഖ്യാത നാവികപര്യടനം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ലോകത്തു നിലനിന്നിരുന്ന പ്രതിഭാസമാണ് കോളനിവത്കരണം. പാശ്ചാത്യലോകത്തിലെ വ്യാപാര, മൂലധന, സാങ്കേതിക, രാഷ്ട്രീയ ശക്തികൾ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ ഭൂപ്രദേശങ്ങളിൽ വന്ന് കച്ചവടം വഴിയും ആയുധബലം കൊണ്ടും നയപരമായ ഇടപെടലുകൾ വഴിയും ആ പ്രദേശങ്ങളിലെ ജനസമൂഹങ്ങളുടെമേൽ അധികാരം സ്ഥാപിച്ച് കടുത്ത ചൂഷണം അഴിച്ചുവിട്ടു. ഈ കാലഘട്ടത്തിന്റെ തുടക്കത്തിൽ അടിമക്കച്ചവടം എന്ന സമ്പ്രദായം കോളനിവത്കരണത്തിന്റെ മുഖമുദ്രയായിരുന്നു.

കോളനിവാഴ്ചയുടെ ചൂഷണം അസഹനീയമായപ്പോൾ, അതിനെതിരായി ജനമുന്നേറ്റങ്ങൾ ഉണ്ടായി. കോളനിവാഴ്ചയിൽനിന്നും ഇന്ത്യ മോചിതമായതോടെ അതിന്റെ സ്വാധീനത്തിൽ ഏഷ്യയിലെ മറ്റുള്ള രാജ്യങ്ങളിലും, ആഫ്രിക്കൻ, ലത്തീൻ അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ദേശീയത്വത്തിന്റെ അലകൾ ആഞ്ഞടിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യത്തിനൊപ്പം, സാമ്പത്തിക സ്വാതന്ത്യ്രവും ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നേറ്റങ്ങൾ ഉണ്ടായി. കോളനിവത്കരണത്തിന്റെ അന്ത്യം തെളിഞ്ഞുവന്നു.

എന്നാൽ കോളനിവത്കരണത്തിനു സമാന്തരമായി വളർന്നുവന്ന മുതലാളിത്തവ്യവസ്ഥിതിക്കും സാമ്രാജ്യത്വത്തിനും അതിവേഗം അവയ്ക്ക് എതിരെ ഉയർന്നുവന്ന എതിർപ്പുകളെ നേരിടാൻ വേണ്ട പുത്തൻ തന്ത്രങ്ങൾക്കു രൂപം . മുതലാളിത്ത വ്യവസ്ഥിതി ഒരദ്ഭുതജീവിയുടെ സ്വഭാവവൈശിഷ്ട്യങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ് അനുഭവം. സമയാസമയങ്ങളിനൽകേണ്ടിവന്നുലും തരാതരങ്ങളിലും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു മുന്നേറാനുള്ള അഭൂതപൂർവമായ കഴിവ് അതിനുണ്ട്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി മുതലാളിത്തം ഇന്ന് ആഗോളമുതലാളിത്തമായി പരിണമിച്ചിരിക്കുന്നു. ഈ പരിണാമത്തെ പലരും ലോകവ്യാപാരസംഘടനയും ചേർന്ന സമൂഹം സാധാരണ ജനങ്ങൾക്കും പാവപ്പെട്ടവർക്കും അനുകൂലമായ ആഗോളവത്കരണമെന്നാണ് വിവക്ഷിക്കുന്നത്. അവർ ആഗോളവത്കരണം സമൃദ്ധിയുടെയും പുരോഗതിയുടേയും സ്വപ്നലോകത്തേക്കുള്ള മാർഗ്ഗമായി ലോകമെമ്പാടും വ്യാപനം ചെയ്യപ്പെടുന്നുണ്ട്.

മുതലാളിത്തവ്യവസ്ഥിതിയും കോളനിവത്കരണവും സാമ്രാജ്യത്വവും ആഗോളവത്കരണവും തമ്മിലുള്ള ചരിത്രപരമായ ബന്ധം ആർക്കും നിഷേധിക്കാനാവില്ല.മുതലാളിത്തവ്യവസ്ഥിതിയുടെ വളർച്ചയ്ക്കൊപ്പം കോളനിവത്കരണം ഉണ്ടായപ്പോൾ സാമ്രാജ്യത്വത്തിന്റെ വളർച്ച മുതലാളിത്തരാജ്യങ്ങളുടെ ആഗോളവളർച്ചയ്ക്ക് അനിവാര്യമായി. കോളനിവത്കരണം രാജ്യങ്ങളെ പിടിച്ചടക്കലും, രാഷ്ട്രീയമേൽക്കോയ്മ നേടലും ഒക്കെ ആയിരുന്നെങ്കിൽ, സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിൽ ഇത്തരം രീതികൾക്കു മാറ്റം വന്നു. സാമ്രാജ്യത്വശക്തികൾ തങ്ങളുടെ മേൽക്കോയ്മ രാഷ്ട്രങ്ങളുടെമേൽ സ്ഥാപിച്ചത്‌, നേരിട്ടോ അല്ലാതയോ ഉള്ള സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾവഴി ആയിരുന്നു.

ആഗോളമുതലാളിത്തത്തിന്റെ ഒരു ചരിത്രഘട്ടമാണ് നവഉദാരവത്കരണം (neoliberalism). രാഷ്ട്രവ്യവഹാരത്തിന്റെയും കമ്പോളത്തിന്റെയും പ്രവർത്തനമേഖലയെ സംബന്ധിച്ച് ഒന്നിനുപകരം മറ്റൊന്ന് എന്ന നിലയ്ക്കും, പരസ്പരപൂരകമെന്നനിലയ്ക്കും ചൂടു പകർന്ന സൈദ്ധാന്തികവാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ ചർച്ചകളെത്തുടർന്ന് ഉദയം ചെയ്തിട്ടുള്ള സിദ്ധാന്തമാണ് നവ ഉദാരവത്കരണം. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങൾ നിർണയിക്കുന്നതിൽ കമ്പോളവത്കരണതലങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുക, സമ്പദ്വ്യവസ്ഥയിൽ സർക്കാരിന് (സ്റ്റേറ്റിന്) ഉള്ള പങ്കു ലഘൂകരിക്കുക, സംഘടിത വ്യവസായങ്ങൾക്ക്, പ്രത്യേകിച്ച് കോർപ്പറേറ്റുകൾക്ക്‌, പൂർണമായ പ്രവർത്തനസ്വാതന്ത്യ്രം അനുവദിക്കുക, തൊഴിലാളിസംഘടനകളെ മൂലധനതാത്പര്യസംരക്ഷണം ലക്ഷ്യമിട്ട് നിയന്ത്രണവിധേയമാക്കുക, പൗരന്മാർക്കുള്ള സാമൂഹികസുരക്ഷാസംവിധാനങ്ങൾ വെട്ടിച്ചുരുക്കുക മുതലായവയാണ് നവ ഉദാരവത്കരണത്തിന്റെ പ്രഖ്യാപിത രീതികൾ.

നവ ഉദാരവത്കരണത്തിനു സൈദ്ധാന്തികവും ശാസ്ത്രീയവുമായ തലങ്ങൾ നൽകാൻ പ്രശസ്ത ബൗദ്ധികസ്ഥാപനങ്ങളും പണ്ഡിതന്മാരും പ്രവർത്തിക്കുന്നുണ്ട്. ഷിക്കാഗോ സർവകലാശാലയിലെ ഫ്രെഡറിക്ക് ഫൊൻ ഹായക്ക് (Frederich Von Hayek), മിൾട്ടൺ ഫ്രീഡ്മാൻ (Milton Frieman) എന്നിവർ അക്കൂട്ടത്തിൽ പ്രമുഖരാണ്. ഉദാരവത്കരണം (Liberlisation), സ്വകാര്യവത്കരണം (Privatisation), ആഗോളവത്കരണം (Globalisation) എന്നിവ ചേർന്ന നയങ്ങൾ LPG നയങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവ മൂന്നും പരസ്പരം ബന്ധിതമാണ്. ഇവ മൂന്നിനെയും ലോകമെമ്പാടും വ്യാപരിപ്പിക്കുന്നതിനുവേണ്ടി പഠനഗവേഷണകേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രസിദ്ധീകരണശാലകളും വിദഗ്ദ്ധന്മാരുമൊക്കെയടങ്ങുന്ന വിപുലമായ ഒരു ശൃംഖലതന്നെ നിലവിൽ വന്നിട്ടുണ്ട്.

ആഗോളവത്കരണത്തിനു ശക്തിപകരുന്ന നവ ഉദാരവത്കരണസിദ്ധാന്തങ്ങൾ മനുഷ്യവർഗത്തിന്റെ സ്വതേയുള്ളതും സാധാരണവുമായ പരിണാമങ്ങളെയാണ് വിളംബരം ചെയ്യുന്നത്. ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ, അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ എന്നിവർ ഭരണരംഗത്ത് നവ ഉദാരവത്കരണനയങ്ങൾ അതിശക്തമായി നടപ്പാക്കിയവരാണ്. താച്ചറുടെ കാഴ്ചപ്പാട് ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ്. മത്സരം മുട്ടനാടുകളെ ആടുകളിൽനിന്നും, ആണത്തമുള്ളവനെ കുട്ടികളിൽനിന്നും, കഴിവുള്ളവനെ കഴിവില്ലാത്തവരിൽനിന്നും വേർപെടുത്തുന്ന പ്രക്രിയയാണ്. മത്സരം ഒരു നേട്ടമാണ്. അതിന്റെ പ്രതിഫലം ഒട്ടുംതന്നെ മോശമാകുകയില്ല. കമ്പോളം ചടുലവും ബുദ്ധിയാർന്നതും ആയതിനാൽ സ്വീകാര്യവുമാണ്. ഈശ്വരൻ തന്റെ അദൃശ്യകരങ്ങളിലൂടെ എങ്ങനെയാണോ തിന്മയെ ഇല്ലായ്മ ചെയ്തു നന്മയെ വളർത്തുന്നത് അതുപോലെ കമ്പോളത്തിന്റെ അദൃശ്യകരങ്ങൾ നല്ലതിനെ ചീത്തയിൽ നിന്ന് പുറത്തുകൊണ്ടുവരും. മത്സരത്തിൽ പിന്തള്ളപ്പെട്ടവരെക്കുറിച്ച് സങ്കടപ്പെടേണ്ട യാതൊന്നുമില്ലെന്നും അത് അനിവാര്യമായ ഒരു സംഗതിയാണെന്നും അവർ നോക്കിക്കണ്ടു. മനുഷ്യർ എല്ലാവരും ഒരേപോലെ ഉള്ളവരല്ലെന്നും, പ്രകൃത്യാതന്നെ വിഭിന്നരാണെന്നും പറഞ്ഞ അവർ ഇത്തരത്തിലുള്ള വ്യത്യസ്തതകൾ സമൂഹത്തിന് അനുഗുണമാകുമെന്ന് വാദിച്ചു. കുലീനപശ്ചാത്തലമുള്ളവരുടെയും പണ്ഡിതന്മാരുടെയും ശക്തന്മാരുടെയും സംഭാവനകൾ സമൂഹത്തിലെ എല്ലാവർക്കും ലഭ്യമാകുംവിധം രൂപപ്പെടുത്താൻ കമ്പോളവ്യവസ്ഥയ്ക്കു കഴിയുമെന്ന് അവർ കരുതി. കഴിവില്ലാത്തവരോടും വിദ്യാഭ്യാസം ഇല്ലാത്തവരോടും സമൂഹത്തിനു കടപ്പാടൊന്നും ഇല്ല എന്നും ഇത്തരം ഒരു സ്ഥിതിവിശേഷത്തിന് അവർ തന്നെയാണ് ഉത്തരവാദികളെന്നും ഉള്ള നിലപാടായിരുന്നു മാർഗരറ്റ് താച്ചർ സ്വീകരിച്ചത്.

ബ്രിട്ടനിലെ ഭരണരംഗത്ത് താച്ചർ നടപ്പാക്കിയ പരിഷ്കാരങ്ങൾ നിരവധിയാണ്. പൊതുമേഖലയ്ക്ക് അടിസ്ഥാനപരമായി കിടമത്സരത്തിന്റെ അടിത്തറയിൽനിന്നുകൊണ്ട് പ്രവർത്തിക്കാനാവില്ലെന്നും അതിന് ലാഭമോ, കമ്പോളത്തിന്റെ പ്രധാനപങ്കോ നേടാൻ പ്രാപ്തിയില്ലെന്നും വിശ്വസിച്ച അവർ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടി. പലതും ഓഹരി ആസ്തിവില്പന വഴി സ്വകാര്യമേഖലയ്ക്ക് കൈമാറി. പൊതുമേഖലയിലും ഭരണകൂടത്തിലും ജീവനക്കാരെ വെട്ടിക്കുറച്ചു. മൂലധനതാത്പര്യങ്ങൾക്ക് ഭീഷണിയായ തൊഴിലാളി സംഘടനകളെ ഇല്ലായ്മ ചെയ്യണമെന്ന വാശി മാർഗരറ്റ് താച്ചർക്കുണ്ടായിരുന്നു.

അമേരിക്കയിൽ റൊണാൾഡ് റീഗനും അദ്ദേഹത്തിന്റെ നയങ്ങളുടെ ബൗദ്ധികസ്രോതസ്സായിരുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്റെ സഹായത്തോടെ നവ ഉദാരവത്കരണം പുതുഭാഷ്യത്തിലൂടെയാണ് നടപ്പാക്കിയത്. സ്വകാര്യവത്കരണം ജയിലുകളുടെ നടത്തിപ്പിലും നീതിന്യായസ്ഥാപനങ്ങളിലും കോടതികളിലും ഫയർസർവീസിലും ഒക്കെ നടപ്പാക്കി. ഇത്തരം സേവനങ്ങൾ സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ കമ്പനികളോ ചെയ്താൽ ചെലവ് കുറയുമെന്നും അതുകൊണ്ട് സ്റ്റേറ്റിനെയും പൊതുമേഖലയെയും ഇത്തരം രംഗങ്ങളിൽനിന്നും ഒഴിവാക്കാമെന്നും റീഗൻ വാദിച്ചു. സേവനങ്ങൾ നൽകാൻ തയ്യാറുള്ളവരിൽനിന്നും ഏറ്റവും താഴ്ന്ന നിരക്കിൽ ലേലം ഉറപ്പിക്കുന്നവർക്ക് കരാർ നൽകാൻ അദ്ദേഹം തയ്യാറായി. ഇന്നും ആഗോളക്രമത്തിൽ ഇത്തരം ആശയങ്ങൾ അനുസ്യൂതം വ്യാപനം ചെയ്യപ്പെടുന്നുണ്ട്. മറുവശത്ത് ഈ ആശയങ്ങൾ ജനജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള ദോഷഫലങ്ങൾ നിരവധിയാണെന്നും പഠനങ്ങൾ കാണിക്കുന്നു.

ചരിത്രപരമായി നോക്കിയാൽ ഘടനാപരമായ പരിഷ്കാരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഉദാരവത്കരണ, സ്വകാര്യവത്കരണ, ആഗോളവത്കരണനയങ്ങൾ ഈ കാലഘട്ടത്തിലെ ഉദാരവത്കരണതലങ്ങളെ വ്യഞ്ജിപ്പിക്കുന്നവയാണ്. നവഉദാരവത്കരണം ഇന്ന് ഒരു വിശ്വമതത്തിന്റെ ഭാവങ്ങളും തലങ്ങളും ആർജിച്ചിരിക്കുന്നു. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാവുന്നതല്ല എന്നാണ് അതിന്റെ വക്താക്കൾ അവകാശപ്പെടുന്നത്.

ആഗോളതലത്തിൽ നവ ഉദാരവത്കരണവാദികൾ മൂന്ന് അടിസ്ഥാനപ്രമാണങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ഒന്ന്, ചരക്കുകളിലും സേവനങ്ങളിലും സ്വതന്ത്രവ്യാപാരം. രണ്ട്, മുതലാളിത്തമൂലധനത്തിന്റെ സ്വതന്ത്രചലനം. മൂന്ന്, നിക്ഷേപസ്വാതന്ത്ര്യം.

വിജയികൾ എപ്പോഴും വിജയികളാകുകയും പരാജിതരെ പാടെ മറക്കുകയും ചെയ്യുക എന്നുള്ളതാണ് നവ ഉദാരവത്കരണവാദികളുടെ നീതിശാസ്ത്രം എന്ന് വിലയിരുത്തപ്പെടുന്നു . കോളനിവത്കരണത്തിൽനിന്നും രാഷ്ട്രീയസ്വാതന്ത്ര്യം നേടിയിട്ടും സാമ്പത്തികമായി ആശ്രിതസമൂഹമായി കഴിയാൻ നിർബന്ധിതമായ അനേകം രാജ്യങ്ങൾ ഇന്നും ഏഷ്യയിലും ആഫ്രിക്കയിലും ലത്തീൻ അമേരിക്കയിലുമുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക ആശ്രിതത്വത്തെ അരക്കിട്ട് ഉറപ്പിക്കാനാണ് ഇന്ന് സമ്പന്ന രാജ്യങ്ങളുടെ വക്താക്കളും അവർ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസ്ഥാപനങ്ങളും ആഗോളവത്കരണം, വിപണിസമ്പ്രദായം, ഉദാരവത്കരണം, സ്വകാര്യവത്കരണം, ഭരണനവീകരണം, ഈ-ഭരണം, സിവിൽ സമൂഹങ്ങൾക്ക് മുന്തിയ പങ്ക്, സ്റ്റേറ്റിന്റെ പാർശ്വവത്കരണം, സ്വതന്ത്രവ്യാപാരം, മൂലധനത്തിന്റെ സ്വതന്ത്രചലനം, എല്ലാം തുറന്നിടൽ, അതിരുകളില്ലാത്ത ആഗോളക്രമം എന്നീ ആശയങ്ങൾ ലോകമൊട്ടുക്കു വ്യാപനം ചെയ്തുവരുന്നത് എന്നാണു വിമർശകർ അഭിപ്രായപ്പെടുന്നത്. ‌‌ ആശ്രിതസമൂഹങ്ങളുടെ പരിണാമത്തെക്കുറിച്ച് വിപ്ലവചിന്തകന്മാരായ സമീർ അമീൻ, ഗുന്തർ ഫ്രാങ്ക്, ഇമ്മാനുവൽ എന്നിവർ സമർഥമായി പ്രതിപാദിച്ചിട്ടുണ്ട്. മുതലാളിത്തവും, കോളനിവത്കരണവും, സാമ്രാജ്യത്വവും അവയുടെ വിവിധ വളർച്ചാഘട്ടങ്ങളിൽ ഉളവാക്കിയിട്ടുള്ള സാമ്പത്തികത്തകർച്ചകളും അസന്തുലിതാവസ്ഥയും അവികസിതാവസ്ഥയും ഒക്കെ ഈ ചിന്തകന്മാർ വളരെ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്. റോൽ പ്രെബിഷ്, ഗുണ്ടർ മിർഡാൽ എന്നിവർ യഥാക്രമം ലത്തീൻ അമേരിക്കയിലും ഏഷ്യയിലും നിലവിൽവന്ന ആശ്രിതത്വത്തിന്റെ ഘടനയും സ്വഭാവവും വിശദീകരിച്ചിട്ടുണ്ട്. മിർഡാൽ രചിച്ച ഏഷ്യൻ ഡ്രാമ എന്ന ഗ്രന്ഥത്തിന്റെ പൂർണരൂപം 'രാജ്യങ്ങളുടെ ദാരിദ്യ്രത്തിന്റെ സ്വഭാവം, ഹേതുക്കൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം' എന്നാണ്. ആഡം സ്മിത്ത് രചിച്ച 'രാജ്യങ്ങളുടെ സമ്പത്തിന്റെ സ്വഭാവം, ഹേതുക്കൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം' എന്ന ഗ്രന്ഥവുമായി താരതമ്യപ്പെടുത്തേണ്ട ഒന്നാണ് മിർഡാളിന്റെ ഗ്രന്ഥം. വളരെക്കാലത്തിനുശേഷം ജനശ്രദ്ധ സമ്പത്തിൽനിന്നും ദാരിദ്യ്രം എന്ന പ്രതിഭാസത്തിലേക്കു തിരിച്ചുവിടാൻ മിർഡാളിനു കഴിഞ്ഞു. ആഗോളക്രമത്തിൽ സമ്പന്ന-ദരിദ്രരാജ്യങ്ങൾ, ഉത്തര-ദക്ഷിണരാജ്യങ്ങൾ, മൂന്നാംലോകം എന്നീ തരംതിരിവുകൾ പരക്കെ അംഗീകരിക്കപ്പെട്ടത് ഇതിന്റെ ഫലമായിട്ടാണ്. സമ്പന്നരാജ്യങ്ങളുടെ ഒന്നാംലോകവും, സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ രണ്ടാംലോകവും, വികസ്വരരാജ്യങ്ങളുടെ മൂന്നാംലോകവും എന്ന തരംതിരിവും അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽസോവിയറ്റ് യൂണിയന്റെ പതനത്തോടെ, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ അന്ത്യം കുറിച്ചു എന്ന് കരുതിയ ചില പാശ്ചാത്യചിന്തകർ രണ്ടാം ലോകം നാമാവശേഷമായി എന്നു വാദിക്കുന്നുണ്ട്. ഒന്നാംലോകം മുറുകെപ്പിടിക്കുന്ന സാമ്പത്തികക്രമമാണ് ലോകമൊട്ടുക്കു വ്യാപിക്കേണ്ടത് എന്നവർ വാദിക്കുന്നു. അതിനുവേണ്ടിയാണ് ആഗോളവത്കരണം എന്ന ആശയത്തെ അവർ ശക്തമായി പ്രചരിപ്പിക്കുന്നത്.

ആഗോളവത്കരണം എന്ന പ്രതിഭാസത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതിനു മുൻപ് ദക്ഷിണ കമ്മീഷന്റെ (South Commission) വീക്ഷണങ്ങൾ അറിയുന്നത് ഉപകാരപ്രദമായിരിക്കും. ഡോക്ടർ മൻമോഹൻ സിങ്ങാണ് ദക്ഷിണ കമ്മീഷന്റെ 'ചലഞ്ച് ടു ദി സൗത്ത്' എന്ന വിഖ്യാതറിപ്പോർട്ട് തയ്യാറാക്കിയത്. വ്യക്തിഗതരാജ്യങ്ങൾ തങ്ങളുടെ തനതായ സാമ്പത്തിക സാമൂഹിക വളർച്ചയ്ക്കു പര്യാപ്തമായ ദേശീയ വികസനനയങ്ങൾക്കു രൂപംനൽകാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. മൂന്നാംലോകരാജ്യങ്ങളിലും മുതലാളിത്തവികസനത്തിനു ബദലായ നയങ്ങൾ പലപ്പോഴും മുതലാളിത്തത്തെയും കോളനിവത്കരണത്തെയും സാമ്രാജ്യത്വത്തെയും എതിർത്തുകൊണ്ടു രൂപപ്പെടുത്തുവാനായി കൂട്ടായി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യ തന്നെ സോഷ്യലിസ്റ്റ് പാതയിലുള്ള വികസനം ലക്ഷ്യമിട്ടു മിശ്രസമ്പദ്വ്യവസ്ഥ എന്ന ആശയം സ്വീകരിച്ച് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ആസൂത്രണം നടപ്പാക്കി. ചിലയവസരങ്ങളിൽ വികസനം വഴിമുട്ടിയപ്പോൾ വിദേശധനസഹായത്തിനുവേണ്ടി കൈനീട്ടിയ ഇന്ത്യയോട് അന്താരാഷ്ട്രധനകാര്യസ്ഥാപനങ്ങളും, സമ്പന്നരാജ്യങ്ങളും വികസനനയങ്ങൾ പൊളിച്ചെഴുതാൻ ആവശ്യപ്പെട്ടു. 1980-കളുടെ മധ്യം മുതൽ ഇതിനുവേണ്ടിയുള്ള സമ്മർദങ്ങൾ ഇന്ത്യയുടെമേൽ ശക്തമായി. അതിന്റെ ഫലമായി ഇന്ത്യ ഉദാരവത്കരണനയങ്ങളും പിന്നീട് 1991-നുശേഷം ആഗോളവത്കരണനയങ്ങളും നടപ്പാക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.

ദക്ഷിണരാജ്യങ്ങൾ എന്നു വിവക്ഷിക്കുന്നത് ഏഷ്യ, ആഫ്രിക്ക,ലത്തീൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ദരിദ്രവികസ്വരരാജ്യങ്ങളെയാണ്. അവരുടെ കൂട്ടായ ശ്രമങ്ങളുടെ പ്രതിഫലനമായി ഗ്രൂപ്പ് ഒഫ് 77 അഥവാ ജി-77, ഗാട്ട് (GATT), അൺക്ടാട് (UNCTAD) എന്നിവ മുതലാളിത്ത വികസനത്തെയും കോളനിവത്കരണം, നവകോളനിവത്കരണം, സാമ്രാജ്യത്വം എന്നിവയെയും ചെറുത്തുനിൽക്കാൻ ശ്രമങ്ങൾ നടത്തി. ഇത്തരം ചെറുത്തുനിൽപ്പിന്റെ അടിസ്ഥാനം, അനിവാര്യത എന്നിവയാണ് മുൻപ് മൻമോഹൻ സിങ്ങ് എഴുതിയ റിപ്പോർട്ടിലുള്ളത്. Harivarma 17:25, 15 നവംബർ 2011 (UTC)

ആഗോളവത്കരണം എന്ന പ്രതിഭാസം[തിരുത്തുക]

ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികവികസനം, ഭാഷ, സംസ്കാരം എന്നീ മാനദണ്ഡങ്ങളുടെയടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളെ തരംതിരിക്കാം. എന്നാൽ ആഗോളവത്കരണം എന്ന പ്രതിഭാസം ഇന്ന് ഈ തരംതിരിവുകളെ ഇല്ലാതാക്കിയിരിക്കുന്നു. ഇന്ന് പരസ്പരബന്ധങ്ങളിലൂടെ സമാനതയുള്ള ഒരു ലോകസമൂഹവും ആഗോളക്രമവും ഉണ്ടായിരിക്കുന്നു. അവ അതിരുകളില്ലാത്ത ഒന്നുമാണ്. വ്യാപാരം, ധനകാര്യം, ഉത്പാദനം, വിതരണം, ഗതാഗതം, വിജ്ഞാനം, വിവരസാങ്കേതികവിദ്യ, വിനോദം, വിനോദസഞ്ചാരം എന്നീ മേഖലകളും അവയിൽ പ്രവർത്തിക്കുന്ന ശക്തികളും ലോകമെമ്പാടുമുള്ള രാജ്യങ്ങളെയും സമൂഹങ്ങളെയും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു. പുതിയ വിപണികൾ, പുതിയ ഉപാധികൾ, പുതിയ അഭിനേതാക്കൾ (New Markets,New Tools,New Actor) എന്നിവയാണ് ആഗോളവത്കരണത്തിന്റെ മുഖമുദ്ര.

ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ വിപണി ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നു. ലോകത്തിന്റെ ഒരു ഭാഗത്ത് രാത്രിസമയമായതുകൊണ്ട് വിപണി അടയ്ക്കുമ്പോൾ, മറുഭാഗത്ത് പകൽസമയമായതുകൊണ്ട് വിപണി തുറന്നു പ്രവർത്തിക്കുന്നു. സ്വർണവിപണി, ഓഹരിവിപണി എന്നിവയ്ക്ക് ഉറക്കമില്ല എന്ന് വേണമെങ്കിൽ പറയാം. ഏതുരാജ്യത്തുള്ളവർക്കും ലോകവിപണിയിൽനിന്നും ക്രയവിക്രയങ്ങളിൽ ഏർപ്പെടാം. ഇതിനെ സഹായിക്കുന്നതാണ് പുതിയ ഉപാധികൾ. മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഫാക്സ്, മാധ്യമ നെറ്റ്വർക്കുകൾ, ടെലിവിഷൻ ചാനലുകൾ, പത്രങ്ങൾ, റേഡിയോ എന്നിവ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പുതിയ അഭിനേതാക്കൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ആഗോളക്രമത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരായ പുതിയ അഭിനേതാക്കൾ എന്നാണ്. പണ്ടുകാലത്ത് പ്രധാന തീരുമാനങ്ങളൊക്കെ സ്റ്റേറ്റ് തന്നെയെടുത്തിരുന്നു. ഇന്ന് സ്റ്റേറ്റിനെ പിൻസീറ്റിലാക്കി അവിടെ വിപണിശക്തികളെയും മൂലധനത്തെയും സ്വകാര്യമേഖലയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. അവരെ സഹായിക്കാനായി അന്താരാഷ്ട്രനാണയനിധി, ലോകബാങ്ക്, ലോകവ്യാപാരസംഘടന, മൾട്ടിനാഷണൽ കമ്പനികൾ, ട്രാൻസ് നാഷണൽ കമ്പനികൾ, ഗവൺമെന്റിതര സംഘടനകൾ, സിവിൽ സമൂഹങ്ങൾ എന്നിവയാണ് ആഗോളവത്കരണത്തിന്റെ ഭാഗമായി മുൻനിര തീരുമാനങ്ങൾ എടുക്കുന്നത്.

ഇവയൊക്കെ സാധൂകരിക്കാനും പുഷ്ടിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടു പുതിയ നിയമങ്ങൾ, മാനദണ്ഡങ്ങൾ, ചുമതലകൾ എന്നിവകൂടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബൌദ്ധികസ്വത്ത്, ബാങ്കിങ്, ഇൻഷുറൻസ്, സേവനങ്ങൾ, തൊഴിൽ, പരിസ്ഥിതി, രാജ്യാന്തരഭീകരവാദഭീഷണി, മനുഷ്യാവകാശം, ശിശുവേല, സ്ത്രീപുരുഷബന്ധങ്ങൾ, ആരോഗ്യം, കാർഷികവിളകളെ സംബന്ധിച്ച മാനദണ്ഡങ്ങൾ, ഭരണക്രമത്തിലും നടത്തിപ്പിലും വേണ്ട സുതാര്യത എന്നിങ്ങനെ സമസ്തമേഖലകളിലും നേഷൻ സ്റ്റേറ്റുകൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ആഗോളവത്കരണത്തിന്റെ ഫലമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും പുത്തൻ ഗാട്ട്കരാറിന്റെ ഫലമായി ലോകവ്യാപാരസംഘടന നിലവിൽവന്ന് പ്രവർത്തനം ആരംഭിച്ചതിനുശേഷം. ആഗോളവത്കരണം എന്ന പ്രതിഭാസത്തെ, എതിർക്കുന്നവരാണ് ലോകവ്യാപാരസംഘടനയെയും എതിർക്കുന്നത്. ആ എതിർപ്പുകൾ സിയാറ്റിലിലും, ദോഹയിലും, ദാവോസിലും, സിംഗപ്പൂരിലും മറ്റും നഗരവീഥികളിൽ ജനരോഷത്തിന്റെ ജ്വാലകളുയർത്തി. ആഗോളവത്കരണം എന്ന പ്രതിഭാസത്തിന്റെ സ്വഭാവം പരിശോധിച്ചാൽ ഇതിന്റെ കാരണം മനസ്സിലാക്കാം.

ആഗോളവത്കരണത്തിന്റെ പൊതുസ്വഭാവങ്ങൾ ഇവയാണ്.

ഒന്ന്. രാജ്യാന്തരസീമകൾക്കതീതമായ സ്വതന്ത്രവ്യാപനം. വിഭവങ്ങളിലും തൊഴിലിലും മൂലധനത്തിലും വിവരവിശ്ളേഷണങ്ങളിലും അത് ഉദ്ദേശിക്കുന്നു.

രണ്ട്. അനിയന്ത്രിതമായ ധനമൂലധനത്തിന്റെ (Finance Capital) ഒഴുക്ക് ദേശീയനാണയവിനിമയനയങ്ങളെ ദുർബലമാക്കുകയും തദ്വാരാ സൃഷ്ടിക്കപ്പെടുന്ന സന്ദിഗ്ധാവസ്ഥയിൽ നിന്നും ഉണ്ടാകുന്ന കോടിക്കണക്കിനു ഡോളറുകളുടെ ഊഹക്കച്ചവടലാഭം നിമിഷത്തിനുള്ളിൽ ലോകത്തിന്റെ ഏതു കോണിലേക്കും മാറ്റുവാൻ സാധ്യമാവുകയും ചെയ്യുന്നു.

മൂന്ന്. വസ്തുക്കളുടെ ഉത്പാദനം അന്താരാഷ്ട്രവത്കരിക്കപ്പെടുന്നു. ചരക്കുകളുടെ ഉത്പാദനം പല ഘട്ടങ്ങളായിത്തിരിച്ച് അവ ഓരോന്നും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽവച്ചു ചെലവു കുറഞ്ഞതരത്തിൽ നിർമിച്ച് ഒരിടത്ത് കൂട്ടിയിണക്കി ചരക്ക് ഉപഭോക്താവിന് എത്തിക്കുന്ന രീതി ഉത്പാദനസാങ്കേതികവിദ്യയുടെ പരിഷ്കാരങ്ങൾവഴി ഇന്നു വ്യാപകമായിരിക്കുന്നു. അതുമൂലം ഒരു ചരക്ക് ഇന്ന രാജ്യത്ത് ഉത്പാദിപ്പിച്ചതാണെന്ന് ലേബലിൽ രേഖപ്പെടുത്തുമെങ്കിലും, അത് പല രാജ്യങ്ങളിൽ പല തൊഴിലാളികൾ പല സാഹചര്യത്തിൽ ഉണ്ടാക്കിയതായിരിക്കും. കരാർ തൊഴിലും ഇതിനോടൊപ്പം വ്യാപകമാകുന്നു.

നാല്. മോഹിതവസ്തുക്കൾ (Fancy goods) ധാരാളം ഉത്പാദിപ്പിച്ച് ദരിദ്രജനങ്ങളിൽപ്പോലും ഉപഭോഗതൃഷ്ണ ഉണ്ടാക്കാൻ ആഗോളവത്കരണം ശ്രമിക്കുന്നു. കൊക്കോക്കോള, പെപ്സി, പിസ്സാ തുടങ്ങി പോഷകമൂല്യം ഒട്ടും ഇല്ലാത്തവയാണ് മോഹിതവസ്തുക്കൾ. അവയുടെ ഉത്പാദനത്തിന് വിലയേറിയ പ്രകൃതിവിഭവങ്ങൾ മാറ്റിവയ്ക്കേണ്ടിവരുന്നു.

അഞ്ച്. രുചിഭേദങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഏകമാനതലമുള്ളതാക്കുന്നു. (Homogenisation of Tastes and perference) ഇന്ന് ലോകമൊട്ടുക്കും പ്രത്യേകിച്ചു വികസ്വരരാജ്യങ്ങളിൽ ഉപഭോക്താക്കളുടെയിടയിൽ വളർന്നുവന്നിട്ടുള്ള ഫാസ്റ്റ്ഫുഡ് സംസ്കാരം ഇതിനുദാഹരണമാണ്. അതുപോലെ വേഷവിധാനത്തിലും, വിനോദോപാധികളിലും (സംഗീതം, സിനിമ) സമാനമായ സ്വഭാവവിശേഷങ്ങൾ സൃഷ്ടിക്കാൻ ആഗോളവത്കരണത്തിനു കഴിഞ്ഞിട്ടുണ്ട്. ഇംഗ്ളീഷ്ഭാഷയുടെ മേൽക്കോയ്മ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.

ആറ്. വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങൾ അത്യധികമായി വാണിജ്യരംഗങ്ങളിലും, ബാങ്കിങ് മേഖലകളിലും പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് ഇ-ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, ഇ-വ്യാപാരം, ഓൺ ലൈൻ ട്രെയ്ഡിങ് മുതലായവ.

ഏഴ്. സമ്പന്നരാജ്യങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ നയപരിപാടികൾ ഉടനീളം ഉണ്ടാകുന്നു. ലോകവ്യാപാരസംഘടനയുടെ ട്രിപ്സ് (Trips), ട്രിംസ് (Trims), ഗാറ്റ്സ് (GATS) എന്നീ കരാറുകൾതന്നെ ഉദാഹരണം. ബൗദ്ധികസ്വത്തു സംബന്ധിച്ച ഉപാധികളും ചുമതലകളുമാണ് ട്രിപ്സ് കരാറിന്റെ ഉള്ളടക്കം. ഇതിന്റെ ഫലമായി സ്വന്തം താത്പര്യങ്ങൾ അവഗണിച്ചുപോലും പേറ്റന്റ് നിയമം പൊളിച്ചെഴുതേണ്ടിവരുന്നു. കൃഷിക്കാർക്ക് വിത്തിന്മേലുള്ള അവകാശങ്ങൾ നഷ്ടപ്പെടുന്നു. ട്രിംസ് കരാർ അനുസരിച്ച് വിദേശമൂലധനനിക്ഷേപകർക്ക് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ പരമാധികാരം കൈവരുന്നു. വിദേശനിക്ഷേപകർക്കും സ്വന്തം നാട്ടിലെ നിക്ഷേപകർക്കു നൽകുന്ന അതേ അവകാശങ്ങളും സംരക്ഷണവും നൽകേണ്ടിവരുന്നു. ആഭ്യന്തരകമ്പോളം വിദേശക്കമ്പനികൾക്കു പൂർണമായി തുറന്നിടാനും. ചൂഷണം നടത്തി കൊള്ളലാഭം യഥേഷ്ടം കൊണ്ടുപോകാനുമുള്ള സ്വാതന്ത്യ്രം കിട്ടുന്നു. വിദേശക്കമ്പനികൾ അതതു രാജ്യത്തെ തൊഴിലാളികളെയും വിഭവങ്ങളെയും ഉപയോഗിക്കണം എന്നു പറയാൻ ആർക്കും അവകാശമുണ്ടായിരിക്കില്ല. അതുപോലെ വിദേശകമ്പനികൾ ഉത്പാദിപ്പിക്കുന്ന ചരക്കിന്റെ നിശ്ചിതഭാഗം കയറ്റുമതി ചെയ്യണമെന്നുള്ള നിബന്ധനയും നിലനിർത്താൻ കഴിയില്ല. അതിന്റെ ഫലമായി രാജ്യങ്ങളുടെ വിദേശനാണ്യശേഖരം ക്ഷയിക്കാൻ സാധ്യതയേറെയാണ്.

സേവനവ്യാപാരത്തെക്കുറിച്ചുള്ളതാണു ഗാറ്റ്സ് കരാർ. 1994-ൽ പരിസമാപ്തിയിലെത്തിയ ഉറുഗ്വേവട്ടം ബഹുമുഖവ്യാപാര ചർച്ചയിലാണ് ആദ്യമായി ചരക്കുകളുടെ വ്യാപാരത്തിനൊപ്പം സേവനങ്ങളുടെ വ്യാപാരവും ഉൾപ്പെടുത്തിയത്. വികസ്വരരാജ്യങ്ങൾ ഒന്നടങ്കം ഇതിൽ പ്രതിഷേധിച്ചു. ഇന്ന് ആഗോള ഉത്പാദനമൂല്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം സേവനവ്യാപാരത്തിൽനിന്നും ഉണ്ടാകുന്നതാണ്. ദൃശ്യ-ശ്രാവ്യമാധ്യമങ്ങൾ (ഓഡിയോ, വീഡിയോ, സിനിമ), പത്രമാധ്യമങ്ങൾ, ടെലിക്കോം, ഗതാഗതം, ടൂറിസം, ബാങ്കിങ്, ഫൈനാൻഷ്യൽ സർവീസുകൾ, മെഡിക്കൽ സർവീസ്, വാസ്തുശില്പ എൻജിനീയറിങ്, ചാർട്ടേർഡ് അക്കൌണ്ടൻസി എന്നീ പ്രൊഫഷനുകൾ, ചിത്രകല, സാഹിത്യം എന്നിവയൊക്കെ സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ആഗോളവത്കരണനയങ്ങളുടെ ഭാഗമായി ഇവയൊക്കെ ആഗോളക്രമത്തിന്റെ ചട്ടവട്ടത്തിന്റെയും നിബന്ധനകളുടെയും പൊതുമാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണമെന്നു പറഞ്ഞാൽ സ്റ്റേറ്റിന്റെ പരമാധികാരം ബലികഴിക്കുന്നതിന് തുല്യമാണ്. സേവനം നൽകുന്നവരുടെയും സേവനം സ്വീകരിക്കുന്നവരുടെയും (Service providers and service) അവകാശങ്ങളും ചുമതലകളും ഇനി ആഗോളക്രമത്തിന്റെ മാനദണ്ഡങ്ങൾക്കു വിധേയമായിരിക്കും. മൂലധന ഒഴുക്ക് സ്വതന്ത്രമാക്കാമെങ്കിൽ സേവനം നൽകുന്നവർക്കു ചലനസ്വാതന്ത്ര്യം/കുടിയേറ്റം അനുവദിക്കേണ്ടതാണ്. എന്നാൽ സേവനവ്യാപാരമേഖലയിൽ മുൻതൂക്കമുള്ള സമ്പന്നരാജ്യങ്ങൾ വികസ്വരരാജ്യങ്ങളിൽ നിന്നുള്ള സേവനദാതാക്കളുടെ സ്വതന്ത്രമായ കുടിയേറ്റം തടയാനായി വിസാ, വർക്ക്പെർമിറ്റ്, വിദേശനാണ്യനിയന്ത്രണം എന്നിവ കർക്കശമാക്കിയിരിക്കുന്നു. സേവനവ്യാപാരത്തിന്റെ മേഖലയിൽ സമ്പന്നരാജ്യങ്ങളും രാജ്യാന്തരക്കമ്പനികളും വികസ്വരരാജ്യങ്ങളെ അടിമകളാക്കാൻവേണ്ടി സേവനവ്യാപാരമേഖല പൂർണമായും തുറന്നിടാൻ ആവശ്യപ്പെടുകയാണ്.

എട്ട്. പൊതുവികസനതന്ത്രങ്ങൾക്കു പകരമായി കമ്പോളവത്കൃത വികസനതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതും ആഗോളവത്കരണത്തിന്റെ ഭാഗമാണ്. സ്റ്റേറ്റിനെ എപ്പോഴും കമ്പോളത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിനുവേണ്ടി സജ്ജമാക്കുക എന്ന ലക്ഷ്യം ആഗോളവത്കരണത്തിനുണ്ട്.

ഒൻപത്. ആഗോളവത്കരണത്തിന്റെ ഭാഗമായി വ്യാപാരവും പരിസ്ഥിതിയും തമ്മിലും വ്യാപാരവും തൊഴിലും തമ്മിലും ബന്ധപ്പെടുത്തി പുത്തൻ നിബന്ധനകൾ കൊണ്ടുവരാൻ ലോകവ്യാപാരസംഘടന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശവുമായി വ്യാപാരത്തെ ബന്ധിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യാപാരവുമായി ബന്ധപ്പെടുത്തി എല്ലാത്തരം സാമ്പത്തികപ്രവർത്തനങ്ങളെയും ഒരു ആഗോളചട്ടക്കൂടിൽ കൊണ്ടുവന്നു സമ്പന്നരാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കാനായി ആഗോളപെരുമാറ്റച്ചട്ടവും ചിട്ടയും നിശ്ചയിക്കാനാണ് ലോകവ്യാപാരസംഘടന തയ്യാറായിട്ടുള്ളത്.

ആഗോളവത്കരണം ഒരു സ്വാഭാവികപ്രക്രിയയാണോ അല്ലയോയെന്ന ചർച്ച ചൂടേറിയതാണ്. ലോകപുരോഗതിയിലെ അനിവാര്യമായ ഒരു പ്രക്രിയയായിട്ട് ആഗോളവത്കരണത്തെ കരുതുന്നവർ ഏറെയാണ്. എന്നാൽ യഥാർഥത്തിൽ ലോകം ഇന്നു സമ്പന്നരാജ്യങ്ങളുടെ വരുതിയിലാണെന്ന് പറയാം, പ്രത്യേകിച്ച് അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാൻ, കാനഡാ, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി-7 ഗ്രൂപ്പിന്റെ. അവരാണ് അന്താരാഷ്ട്രനാണയനിധി, ലോകബാങ്ക്, ലോകവ്യാപരസംഘടന എന്നീ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതും അവയെ ഉപയോഗിച്ച് ലോകക്രമത്തെ മാനേജ് ചെയ്യുന്നതും. ഇവരുടെ സ്വാധീനത്തിൽ ലോകത്തിലെ വൻകിട മൾട്ടിനാഷണൽ കമ്പനികൾ, ബാങ്കുകൾ, ധനകാര്യമൂലധനം നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, നവ ഉദാരവത്കരണവാദം ഉയർത്തുന്ന ബുദ്ധിജീവികൾ തുടങ്ങിയവർ ഒത്തുചേർന്നാണ് വാഷിംഗ്ടൺ സമന്വയം ഉണ്ടാക്കി ലോകത്തിന്റെ സാമ്പത്തികഭാഗധേയം തീരുമാനിക്കുന്നത്. സ്വന്തം സാദൃശ്യത്തിൽ ലോകത്തെ വാർത്തെടുക്കാനാണ് ആഗോളവത്ക്കരണം വഴി അവർ ശ്രമിക്കുന്നത്. കമ്പോളമെന്ന മാധ്യമത്തിലൂടെയുള്ള ഒരു ലോകക്രമമാണ് അവരുടെ സുവിശേഷം. ഇന്നു നടപ്പിൽ വരുത്തുന്ന തരത്തിലുള്ള ആഗോളവത്കരണം മനുഷ്യവർഗത്തിന്റെ പുരോഗതിയിലെ ഒരു സ്വാഭാവികപ്രക്രിയയല്ലെന്ന് ഇതിൽ നിന്നു വ്യക്തമാണ്. അത് സമ്പന്നരാഷ്ട്രങ്ങളുടെ മേൽക്കോയ്മ ലോകക്രമത്തിൽ ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ആഗോളവത്കരണത്തിന്റെ പിറകിലെ യുക്തി[തിരുത്തുക]

ആഗോളവത്കരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ഇതുവരെ പറഞ്ഞതിൽനിന്നും ആ പ്രതിഭാസം തികച്ചും സാമ്പത്തികം ആണെന്നു തോന്നാം. മറ്റു മേഖലകളിൽനിന്നും ആഗോളവത്കരണത്തെ വിശകലനം ചെയ്യുന്നവർ താരതമ്യേന കുറവായതുകൊണ്ടാണ് സാമ്പത്തിക ആഗോളവത്കരണം മുൻനിര വിഷയമായത്. പ്രധാനമായും ധനതത്ത്വശാസ്ത്രത്തിലെ കമ്പോളസിദ്ധാന്തവും യുക്തിയുമാണ് ആഗോളവത്കരണത്തിന്റെ അടിസ്ഥാനം. ക്ലാസ്സിക്കൽ ധനതത്ത്വശാസ്ത്രത്തിന്റെ കാലം മുതൽ വികസിപ്പിച്ചെടുത്ത ആശയമാണ് മത്സരസ്വഭാവമുള്ള സ്വതന്ത്ര മുതലാളിത്തം (Competitive private capitalism). സ്വതന്ത്രകമ്പോളം (Free Market) വഴി മാത്രമേ ഒരു സമൂഹത്തിനുവേണ്ട ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ മത്സരബുദ്ധിയോടെ ഉത്പാദിപ്പിക്കാൻ കഴിയൂ എന്ന വിശ്വാസം ഇതിന്റെ പിറകിലുണ്ട്. ലാഭത്തിനുവേണ്ടി ഉത്പാദകരും കുറഞ്ഞ ചെലവിൽ പരമാവധി പ്രയോജനത്തിനുവേണ്ടി ഉപഭോക്താക്കളും മത്സരിച്ചാലെ ഉത്പാദനവും വിതരണവും ഉപഭോഗവും കാര്യക്ഷമമാകൂ. സ്റ്റേറ്റിന്റെ നിയന്ത്രണങ്ങളും പൊതുമേഖലയുടെ വരവും സ്വകാര്യവ്യക്തികളുടെയും സംരംഭകരുടെയും സ്വാതന്ത്യ്രം ഹനിക്കുന്നു, കിടമത്സരത്തെ തടയുന്നു, കാര്യക്ഷമതയെ നശിപ്പിക്കുന്നു. മൂലധനഒഴുക്ക്, സ്വതന്ത്രവ്യാപാരം എന്നിവ ഒരിക്കലും തടസ്സപ്പെടാൻ ഇടവരുത്തരുത്. കമ്പോളത്തിന്റെ മേന്മകൾ എടുത്തുകാട്ടി ദേശീയനയങ്ങൾ പൊളിച്ചെഴുതാൻ അന്താരാഷ്ട്രനാണയനിധിയും ലോകബാങ്കും സമ്മർദം ചെലുത്തുന്നത് ഈ യുക്തിയുടെ അടിസ്ഥാനത്തിലാണ്.

ആഗോളവത്കരണത്തിന്റെ യുക്തി സ്വീകാര്യമല്ലെന്നുള്ള വാദം ഇന്ന് ശക്തമായിട്ടുണ്ട്. ധനതത്ത്വശാസ്ത്രത്തിൽ വിവരിക്കുന്ന പല യുക്തികളും സിദ്ധാന്തങ്ങളും യഥാർഥലോകത്തു നിലനിൽക്കുന്നില്ലായെന്നതാണ് സത്യം. ഇന്ന് ഒരു സമ്പദ് വ്യവസ്ഥയിലും, അമേരിക്കയിൽപ്പോലും സ്വതന്ത്രകമ്പോളവും സ്വതന്ത്രമത്സരവും നിലവിലില്ല. ഇന്ത്യയെക്കാളും ശക്തമായ സാമ്പത്തിക നയനിയന്ത്രണങ്ങളുള്ള രാജ്യമാണ് അമേരിക്ക. ലോകവിപണിയിലും സ്വതന്ത്രവ്യാപാരം ഇല്ല. മൂലധനഒഴുക്കുകൾ നിയന്ത്രിക്കാത്ത ഒരു രാജ്യവും ഇന്നില്ല. ലോകവ്യാപാരസംഘടനയുടെ നയങ്ങളെ ധ്വംസിക്കുന്ന തരത്തിലാണ് അമേരിക്കയുടെ നടപടികൾ. അമേരിക്കൻ വ്യാപാരതാത്പര്യത്തിനെതിരെ പ്രവർത്തിക്കുന്ന രാഷ്ട്രങ്ങളെ ഒതുക്കാൻ ഉപയോഗിക്കുന്ന അമേരിക്കയുടെ സൂപ്പർ 301, സ്പെഷ്യൽ-301 എന്നീ ഏകപക്ഷീയ നയങ്ങൾ ഉദാഹരണങ്ങളാണ്.

അസന്തുലിതമായ സമ്പത്ത്, കമ്പോളത്തിൽ പ്രവേശിക്കാൻതന്നെ വേണ്ട വരുമാനമില്ലാത്ത ദരിദ്രജനങ്ങളുടെ അനുദിനമായ വർധനവ് എന്നിവ എങ്ങനെ സ്വതന്ത്ര കമ്പോളത്തിന്റെ യുക്തിയുമായി ചേർന്നുപോകും? തൊഴിലിനെക്കാളും മൂലധനത്തിനു മുൻഗണന നൽകുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മൂലധനം സൃഷ്ടിക്കുന്ന തൊഴിലിനെയും അധ്വാനം നൽകുന്ന തൊഴിലാളിയെയും എങ്ങനെ പിൻനിരയിലേക്കു തള്ളും. മൂലധനത്തിന് ആഗോളാധിപത്യം നൽകാനാണ് ആഗോളവത്കരണം ശ്രമിക്കുന്നത്. ഈ പ്രതിഭാസത്തിന്റെ പിറകിൽ യാഥാർഥ്യബോധമുള്ള യുക്തിയില്ലാത്തതിനാൽ അതിന് അധികകാലം നിലനിൽക്കാൻ കഴിയില്ല.

ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ[തിരുത്തുക]

ആഗോളവത്കരണം നടപ്പാക്കിയ രാജ്യങ്ങളുടെ അനുഭവങ്ങളിൽനിന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയും. 1997-ൽ യു.എൻ.ഡി.പി. (UNDP) പുറത്തിറക്കിയ മാനവവികസന റിപ്പോർട്ടിൽ ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു സുവ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ധനപരമായും തൊഴിൽപരമായും ഉടലെടുക്കുന്ന അസന്ദിഗ്ദ്ധാവസ്ഥ, സാമ്പത്തികതലങ്ങളിലും വരുമാനസ്രോതസ്സുകളിലും ഉളവാകുന്ന അസ്ഥിരത, ആരോഗ്യസംവിധാനങ്ങളിൽ വ്യാപിക്കുന്ന സുരക്ഷയില്ലായ്മ, പരിസ്ഥിതി, രാഷ്ട്രീയരംഗങ്ങളിലെ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് എടുത്തുപറയേണ്ട പ്രത്യാഘാതങ്ങൾ.

ധനമൂലധനത്തിന്റെ അനിയന്ത്രിതമായ ഒഴുക്കും ഓഹരിവിപണികളിൽ അതിന്റെ വിന്യാസവും പല രാജ്യങ്ങളിലും ധനപ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഓഹരിക്കമ്പോളങ്ങൾ തകർച്ചയിലായി. ചെറുകിടസമ്പാദ്യം നടത്തിയവരും നിക്ഷേപം നടത്തിയവരും കുത്തുപാളയെടുത്തു. 1997-99 കാലത്തുണ്ടായ ഏഷ്യൻ ധനകമ്പോളപ്രതിസന്ധി (Asian Financial Crisis) തന്നെ ഉദാഹരണം. ബാങ്കിങ് സ്ഥാപനങ്ങൾ ലിക്ക്വിഡേഷനിലായി. ജനങ്ങൾക്ക് ബാങ്കിങ്-ധനകാര്യസ്ഥാപനങ്ങളിലുള്ള വിശ്വാസം തകർന്നു. പ്രതിസന്ധി പരിഹരിക്കാൻ ദേശീയതലത്തിലെ കേന്ദ്രബാങ്കുകൾക്കോ അന്താരാഷ്ട്ര നാണയനിധിക്കോ കഴിഞ്ഞില്ല. എന്നാൽ പ്രതിസന്ധിയുണ്ടാക്കി അതിൽനിന്നും കൊള്ളലാഭം കൊയ്യാൻ ചില ധനസ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര മൂലധനഒഴുക്കുകൾ നിയന്ത്രിക്കുന്നവർക്കും കഴിഞ്ഞുവെന്നതാണ് സത്യം.

തൊഴിൽമേഖലയിൽ വൻപിച്ച പ്രത്യാഘാതങ്ങളാണ് ആഗോളവത്കരണം സൃഷ്ടിച്ചത്. ഒരു മേഖലയിലും തൊഴിലിന് ഉറപ്പില്ലാതായി. ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ വിന്യസിക്കാനുള്ള സ്വാതന്ത്യ്രമാണ് ആഗോളവത്കരണവും വഴക്കവുമുള്ള തൊഴിൽ നിയമങ്ങളും (Flexible Labour Laws) തൊഴിലുടമകൾക്ക് നൽകുന്നത്. അതിന്റെ വെളിച്ചത്തിൽ സ്ഥിരം തൊഴിലാളികളെ കരാർത്തൊഴിലാളികളായും, വിദഗ്ദ്ധത്തൊഴിലാളികളെ അർധവിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികളായും തരംതിരിച്ചു മാറ്റിയും അവരുടെ കൂലിനിരക്കുകൾ വെട്ടിച്ചുരുക്കി. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന ട്രെയ്ഡ് യൂണിയൻ സംഘടനകളെ തൊഴിലുടമകൾ ശക്തമായി നേരിട്ടു. പല തൊഴിൽ സ്ഥാപനങ്ങളിലും തൊഴിലുടമകളുടെ താത്പര്യസംരക്ഷകരായ യൂണിയനുകൾ അവർ തന്നെ ഉണ്ടാക്കി. യൂണിയൻ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാക്കാൻ ഭരണകൂടങ്ങൾ നിർബന്ധിതമായി. തൊഴിൽസംരക്ഷണം, സാമൂഹികസുരക്ഷ എന്നിവ തകർക്കാൻ ശ്രമങ്ങളുണ്ടായി. ഇതിന്റെ ഫലങ്ങൾ തൊഴിൽമേഖലയിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.

ആഗോളവത്കരണത്തിന്റെ ഫലമായി ജനങ്ങളുടെ രാജ്യാന്തര ഒഴുക്കു വർധിച്ചിട്ടുണ്ട്. വിനോദസഞ്ചാരവും കുടിയേറ്റവും വർധിച്ചതോടുകൂടി എച്ച്.ഐ.വി./എയിഡ്സ് രോഗികളുടെ എണ്ണം പെരുകി. 1998-ൽ ഇത്തരത്തിൽ 33 ദശലക്ഷം രോഗികളുണ്ടായിരുന്നുവെന്നാണ് യു.എൻ.ഡി.പി.യുടെ കണക്ക്. വർഷംതോറും 6 ദശലക്ഷം കണ്ട് ഈ രോഗികൾ വർധിക്കുന്നുമുണ്ട്. ഇവരിൽ 95 ശതമാനവും വികസ്വരരാജ്യങ്ങളിലാണ്. ജനങ്ങളുടെ ശ.ശ. ആയുർദൈർഘ്യവും കുറയുന്നതായി കണ്ടിരിക്കുന്നു.

സാംസ്കാരിക അധഃപതനമാണ് ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം. സമ്പന്നരാജ്യങ്ങളുടെ സംസ്കാരമാണ് ലോകസംസ്കാരമായി വ്യാപനം ചെയ്യപ്പെടുന്നത്. അവരുടെ ഭാഷ, അവരുടെ സാഹിത്യം, അവരുടെ സംഗീതം, അവരുടെ സിനിമ, അവരുടെ ഭക്ഷണരീതി എന്നിവയാണ് ലോകജനതയ്ക്ക് ഏറ്റവും യോജിക്കുന്നത് എന്ന പ്രചരണം ശക്തമാണ്. "ഒരു വസ്ത്രം എല്ലാവർക്കും യോജിക്കുന്നു എന്ന ആശയമാണ് അതിന്റെ പിന്നിൽ. ലീജീൻസ്, മക്ഡോണാൾഡ്സ്, കെന്റക്കിഫ്രൈഡ് ചിക്കൻ, കൊക്കോകോളാ, പെപ്സി, മാഗി നൂഡിൽസ് എന്നിവ ലോകചരക്കുകളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതുമായി ബന്ധപ്പെട്ട സംസ്കാരവും പെരുമാറ്റരീതികളും ജനജീവിതത്തിൽ ആഴ്ന്നിറങ്ങിക്കഴിഞ്ഞു. കംപ്യൂട്ടറും, ഇന്റർനെറ്റും, ഇ-മെയിലും, ചാറ്റിങ്ങും, എസ്.എം.എസ്. സന്ദേശങ്ങളും ലോകജനതയെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ഇവയുടെ ഉപയോഗം തരപ്പെടാത്ത ഭൂരിഭാഗം ദരിദ്രജനങ്ങൾ ഒരുവശത്ത്, ഇവ നിത്യം കൈകാര്യം ചെയ്യുന്ന സമ്പന്നവിഭാഗം മറുവശത്ത്. ഒരു ഡിജിറ്റൽ വിഭജനം (Digital Divide) ഇത് ലോകജനതയിൽ സൃഷ്ടിച്ചിട്ടുണ്ട്. ഭൂരിഭാഗം ദരിദ്രജനങ്ങൾ അതുകൊണ്ടുതന്നെ സംസ്ക്കാരത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റുചില മേഖലകളിൽനിന്നും പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ പിന്നാംപുറങ്ങളിൽ എന്നെന്നേക്കുമായി മാറിയിരിക്കേണ്ട അവസ്ഥയാണവർക്ക്.

ആഗോളവത്കരണം സമൂഹത്തിലെ ക്രിമിനൽവത്കരണത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. നിയന്ത്രണങ്ങൾ പാടെയെടുത്തു കളഞ്ഞപ്പോൾ ഹെറോയിൻ മുതലായ മയക്കുമരുന്നുകൾ, ലൈംഗികാസക്തിയും കുറ്റകൃത്യങ്ങളും പരിപോഷിപ്പിക്കുന്ന വസ്തുക്കൾ, ആയുധങ്ങൾ, ദുഷിച്ച പണം (Dirty Money) എന്നിവയുടെ പ്രചാരം ഉച്ചകോടിലെത്തിയിട്ടുണ്ട്. ആയുധക്കച്ചവടം ലോകമൊട്ടുക്കു ഭീകരവാദപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്റർനെറ്റിലെ സൈബർക്രൈം നിരക്കുകൾ വർധിച്ചുവരികയാണ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, എനിടൈം മണിസമ്പ്രദായം എന്നിവ ദുരുപയോഗപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സ്വൈരവിഹാരം നടത്തുന്നു. സംഘടിത ക്രിമിനൽസംഘങ്ങളുടെ പ്രവർത്തനത്തിൽ ഒരുവർഷം ദശലക്ഷക്കണക്കിനു ഡോളറാണ് വ്യക്തികൾക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ആഗോളക്രിമിനൽ മാഫിയഗ്രൂപ്പുകൾക്കിന്നു ഭരണകൂടങ്ങളെ തകർക്കാൻ കഴിയും എന്ന സ്ഥിതിവരെയായി.

പരിസ്ഥിതിയുടെ തകർച്ചയാണ് ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തികപ്രവർത്തനങ്ങൾ പ്രകൃതിക്കും പരിസ്ഥിതിക്കും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് ഒരു വിലയും കല്പിക്കുന്നില്ല. എന്നാൽ വികസ്വരരാജ്യങ്ങളാണു പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് എന്നു സ്ഥാപിക്കാനാണു സമ്പന്നരാജ്യങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വികസ്വരരാജ്യങ്ങൾ അവർ ആഗ്രഹിക്കുന്നതരത്തിലുള്ള വികസനം പരിസ്ഥിതിനാശം ഉണ്ടാക്കും എന്ന കാരണത്താൽ നടത്താൻ പാടില്ലായെന്നുവരെ സമ്പന്നരാജ്യങ്ങൾ വാദിച്ചുതുടങ്ങിയിരിക്കുന്നു.

ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക അരക്ഷിതാവസ്ഥയുമാണ്. 1989-98 കാലത്ത് ലോകത്ത് ഏതാണ്ട് 61 വലിയ സായുധസംഘട്ടനങ്ങൾ/യുദ്ധങ്ങൾ ഉണ്ടായതായി യു.എൻ.ഡി.പി. റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമേയാണ് 58 സമൂഹ-സാമുദായിക സംഘട്ടനങ്ങൾ.

മറ്റ് ചില പ്രത്യാഘാതങ്ങൾ[തിരുത്തുക]

ആഗോളവത്കരണത്തിന്റെ മുഖ്യമായ പ്രത്യാഘാതങ്ങൾ മുകളിൽ വിവരിച്ചുകഴിഞ്ഞു. എന്നാൽ ചില രാജ്യങ്ങളിലെ പ്രത്യേക അനുഭവങ്ങൾകൂടി പരിശോധിക്കേണ്ടതുണ്ട്. അവയിൽ ചിലതു ലോകത്തിനാകെ സാമാന്യവത്കരിക്കാനാവുന്ന അനുഭവങ്ങളാണ്. ലാഭം മാത്രം നോക്കി വിഭവവിന്യാസവും ഉപയോഗവും നടത്തുമ്പോൾ സാധാരണഗതിയിൽ ഉയർന്ന സാമ്പത്തികവളർച്ചയുണ്ടായേക്കാം. എന്നാൽ അതിനു വമ്പിച്ച വിലയാണ് സമൂഹം നൽകേണ്ടത്. ഉദാഹരണത്തിന് ഉത്പാദനത്തിനുവേണ്ടി അസംസ്കൃത സാധനങ്ങൾ അമിതമായി ചൂഷണം ചെയ്യപ്പെടുന്നു. മത്സ്യസമ്പത്ത്, വനസമ്പത്ത്, ഭൂഗർഭജലം, ധാതുസമ്പത്ത് എന്നിവ ഒരു തരത്തിൽ പറഞ്ഞാൽ കൊള്ളയടിക്കപ്പെടും. പ്രകൃതിസംരക്ഷണം ഭരണകൂടങ്ങളുടെയും ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും മുൻഗണനാ അജൻഡയിലില്ലാതാകുന്നു. ഭൂവിഭാഗങ്ങൾ വിഭവചൂഷണത്തിന്റെ ആധിക്യംമൂലം മരുഭൂവൽക്കരണ (desertification) ഭീഷണി നേരിടുന്നു. അന്തരീക്ഷമലനീകരണം അപകടകരമായ നിലയിലെത്തുന്നു.

ആഗോളവത്കരണത്തിന്റെ ഫലമായി ഭൂമിയിലെ വിളകളിൽ മാറ്റം ഉണ്ടാകുന്നു. ഭക്ഷ്യവിളകളെക്കാൾ വാണിജ്യവിളകൾക്കാണ് മുൻഗണന കിട്ടുക. കൃഷിക്കാർക്കു നൽകുന്ന സബ്സിഡികൾ നിർത്തലാക്കുന്നതുകൊണ്ടു ഭക്ഷ്യഉത്പാദനം തകരാറിലാകും. പല രാജ്യങ്ങൾക്കും ഭക്ഷ്യസുരക്ഷിതത്വം പൂർണമായി നഷ്ടപ്പെടും. പൊതുവിതരണസമ്പ്രദായം ഇല്ലാതാകും. പട്ടിണിയും ദാരിദ്ര്യവും വർധിക്കും.

ആഗോളവത്കരണം തൊഴിൽ ഉണ്ടാക്കാത്ത സാമ്പത്തികവളർച്ച (jobless growth) ആണ് പ്രോത്സാഹിപ്പിക്കുന്നത്. പല രാജ്യങ്ങളുടെയും അനുഭവം ഇതു തെളിയിക്കുന്നു. യൂറോപ്പ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ സംഘടനയായ ഒ.ഇ.സി.ഡി. (Organisation for Economic Co-operation and Development) മേഖലയിൽത്തന്നെ ഏതാണ്ട് എട്ടു കോടി പേർക്ക് 1990-കളിൽ തൊഴിൽ നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. സമ്പന്നരാജ്യങ്ങളിൽ കൂലിനിരക്കുകൾ ഉയർന്നിരിക്കുന്നതുകൊണ്ട്, ഫാക്ടറികൾ തന്നെ കൂലി കുറഞ്ഞ വികസ്വരരാജ്യങ്ങളിലേക്കു മാറ്റി സ്ഥാപിക്കാനുള്ള പ്രവണത കണ്ടുവരുന്നുണ്ട്. എന്നാൽ അതു വികസ്വര രാജ്യങ്ങളുടെ തനതായ സാമ്പത്തികവളർച്ചയെ സഹായിച്ചിട്ടില്ല. സംഘടിത ഫാക്ടറി മേഖലയിൽ നിന്നും ഉത്പാദനം അസംഘിടതമേഖലയിലേക്കു മാറ്റുന്ന രീതിയാണ് എവിടെയും കണ്ടുവരുന്നത്.

ആഗോളവത്കരണത്തിന്റെ യുക്തിയനുസരിച്ച് സാമൂഹികനീതിക്ക് ആരും വിലകല്പിക്കേണ്ടതില്ല എന്നാണു വിവക്ഷ. ദാരിദ്യ്രനിർമാർജ്ജനം, ഭക്ഷ്യസുരക്ഷിതത്വം, ദുർബലവിഭാഗങ്ങളുടെ ക്ഷേമം, അസമത്വം കുറയ്ക്കൽ എന്നിവയൊന്നും ആഗോളവത്കരണനയങ്ങളുടെ മുൻഗണനയിലില്ല. ഇവയൊന്നും മുലധന ഉടമകളുടെയോ, കമ്പനികളുടെയോ, ഉത്പാദകരുടെയോ ചുമതലകളല്ല. അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ചില വിദഗ്ദ്ധർ തന്നെ നടത്തിയ പഠനങ്ങളിൽ ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നീ പരിഷ്കാരങ്ങൾ സമ്പന്നരും ദരിദ്രരും, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ധ്രുവീകരണം ഉണ്ടാക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലത്തീൻ അമേരിക്കയിലും ആഫ്രിക്കയിലും അതിഭീകരമായ നിലയിലുള്ള സാമ്പത്തിക സാമൂഹികത്തകർച്ചയാണ് ഉണ്ടായത്. പൂർവേഷ്യൻ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. "പൂർവേഷ്യൻ മഹാദ്ഭുതം "ഏഷ്യൻ പുലികൾ (Asian Tigers) എന്നു വിശേഷിപ്പിക്കപ്പെട്ട ദക്ഷിണകൊറിയ, സിംഗപ്പൂർ, തായ്വാൻ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ തകർച്ചയുടെ വക്കിലെത്തി. സാമ്പത്തികചാഞ്ചാട്ടം അവരുടെ ചരിത്രത്തിലെ നിത്യസംഭവമായി.

ഇന്ത്യയിലെ അനുഭവവും മറിച്ചായിരുന്നില്ല. 1991-ൽ ശക്തമായി നടപ്പാക്കിവന്ന പുത്തൻസാമ്പത്തികനയത്തിന്റെ ഭാഗമായിരുന്നു ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവ. ആദ്യത്തെ മൂന്നുവർഷംകൊണ്ട് തന്നെ (1991-94) ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം മൂന്നു കോടിയിലധികം വർധിച്ചുവെന്നാണു കണക്ക്. പിന്നീടും ഈ വർധന തുടരുന്നതായിട്ടാണ് അനുഭവം. ഔദ്യോഗികകണക്കുകൾ ഇതു സ്ഥിരീകരിക്കുന്നില്ല. ചെറുകിടകർഷകരുടെ ആത്മഹത്യകൾ ഇന്ന് ഇന്ത്യൻ മാധ്യമങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. സമ്പദ്വ്യവസ്ഥയിലെ സ്റ്റേറ്റിന്റെ പൊതുനിക്ഷേപത്തിൽ വമ്പിച്ച കുറവു വന്നിട്ടുണ്ട്. പല മേഖലകളിൽനിന്നും സ്റ്റേറ്റ് അതിവേഗം പിൻവാങ്ങുകയാണ്. കുടിവെള്ളംപോലും വില്പനച്ചരക്കായി മാറിക്കൊണ്ടിരിക്കുന്നു. വിപണി ശക്തികൾ നിയന്ത്രിക്കുന്നതരത്തിലാണ് ഇന്ന് ഇന്ത്യയുടെ ഉത്പാദനഘടന രൂപംകൊള്ളുന്നത്. മിക്കവാറും എല്ലാ മേഖലകളും വിദേശനിക്ഷേപകർക്ക് തുറന്നിട്ടിരിക്കുകയാണ്. ചെറുകിട റീട്ടെയിൽ വ്യാപാരത്തിലും കൃഷിയിലും വിദേശനിക്ഷേപം അനുവദിച്ചിരിക്കുന്നു. പ്രാഥമികവിദ്യാഭ്യാസം പൊതുജനാരോഗ്യം എന്നീ മേഖലകൾക്ക് പണ്ടു നൽകിയിരുന്ന മുൻഗണന ഇന്നില്ല. വിദ്യാഭ്യാസവും പൊതുജനാരോഗ്യവും വില്പനച്ചരക്കുകളായിത്തീർന്നു. ചരക്കുകൾ, സേവനങ്ങൾ എന്നിവ എന്തുതന്നെ ആയാലും അവയൊന്നും സൌജന്യമല്ല. അവയ്ക്ക് അവ ഉത്പാദിപ്പിക്കാനാവശ്യമായ ചെലവു പൂർണമായി നികത്തുന്ന വിലകൾ നൽകണം. ഇത്തരം നയസമീപനങ്ങളുടെ പ്രത്യാഘാതങ്ങൾ ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവയെല്ലാം ആഗോളവത്കരണത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണെന്നു പറയുന്നത് ശരിയല്ല. മറിച്ച്, ആഗോളവത്കരണത്തിന്റെ സമ്മർദത്തിൽ സ്വകാര്യമുതലാളിത്തമേഖലയുടെ ആവേശത്തിൽ ഭരണകൂടം കൈക്കൊള്ളുന്ന നയമാറ്റങ്ങളുടെ പ്രത്യാഘാതങ്ങളാണ് അവ. ഭരണകൂടവും സ്വകാര്യമുതലാളിത്തശക്തികളും ഒന്നിച്ചു പ്രവർത്തിക്കുന്നതിന്റെ അനുഭവങ്ങളാണ് ഇന്ത്യൻ സമൂഹത്തിൽ പ്രതിഫലിക്കുന്നത്.

മുൻസോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലെ മുൻസോഷ്യലിസ്റ്റ് രാജ്യങ്ങളിലും ആഗോളവത്കരണത്തിന്റെ സ്വാധീനത്തിൽ നടപ്പാക്കിയ സാമ്പത്തികപരിഷ്കാരങ്ങൾ വൻദുരന്തങ്ങളാണ് ഉണ്ടാക്കിയത്. അഴിമതി, അക്രമം, ഭീകരപ്രവർത്തനം, തൊഴിലില്ലായ്മ, പട്ടിണിമരണം എന്നിവ ഈ രാജ്യങ്ങളിലെ ജനജീവിതത്തെ ഉലച്ചു.

ആഗോളവത്കരണത്തിന്റെ ഫലമായി മിക്ക രാജ്യങ്ങളിലും സമൂഹങ്ങളിലും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കണക്കില്ല. പാർശ്വവത്കരണത്തിന്റെ കൂടെത്തന്നെയാണ് അവരുടെ പ്രാന്തവത്കരണവും, ദരിദ്രവത്കരണവും. ചെറുകിടകൃഷിക്കാർ, കർഷകത്തൊഴിലാളികൾ, സാക്ഷരതയില്ലാത്തവർ, അസംഘടിതമേഖലയിലെ തൊഴിലാളികൾ, സ്കൂളിൽപോകാൻ കഴിവില്ലാത്ത കുട്ടികൾ, ബാലവേല ചെയ്യാൻ നിർബന്ധിതരായവർ എന്നിങ്ങനെ പല വിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ തിക്തഫലം അനുഭവിക്കുന്നവരാണ്. സാമ്പത്തിക വളർച്ചയുടെ ഫലങ്ങൾ ഈ വിഭാഗങ്ങളിലേക്ക് ഊറിച്ചെന്നില്ല എന്ന വസ്തുത "സാമ്പത്തികവളർച്ചയിലൂടെ ഊറിഇറങ്ങുന്ന വികസനസിദ്ധാന്തത്തിലുള്ള (Trickle Down Theory) വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു.

അസമത്വം ഉണ്ടാക്കുകയും വർധിപ്പിക്കുകയും ചെയ്യുന്ന ആഗോളവത്കരണം വികസ്വരരാജ്യങ്ങളിൽനിന്നും സമ്പന്നരാജ്യങ്ങളിലേക്കുള്ള വിഭവങ്ങളുടെ തിരിച്ചൊഴുക്ക് (Reverse flow of resources) ശക്തമാക്കിയിട്ടുണ്ട്. വിഭവങ്ങളുടെ തിരിച്ചൊഴുക്കിൽ മുഖ്യപങ്ക് മൂലധനഒഴുക്കിനുതന്നെ. വികസ്വരരാജ്യങ്ങൾക്കു കിട്ടുന്നതിനെക്കാൾ കൂടുതൽ മൂലധനനിക്ഷേപം, വായ്പയുടെ തിരിച്ചടവ്, പലിശ, സാങ്കേതികഫീസ്, റോയൽറ്റി, ലൈസൻസ് ഫീ, പേറ്റന്റ് ഉപയോഗിക്കുന്നതിനുള്ള ചാർജ് എന്നീയിനങ്ങളിൽ സമ്പന്നരാജ്യങ്ങളിലേക്കു തിരിച്ചൊഴുകുന്നുണ്ട്. മൂന്നാം ലോകരാജ്യങ്ങളുടെ കടക്കെണി വിഭവതിരിച്ചൊഴുക്കിന് ആക്കം കൂട്ടിയിട്ടുണ്ട്. കടക്കെണിയാണ് അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും രൂക്ഷത വർധിപ്പിക്കുന്നത്. ആഗോളവത്കരണത്തിന്റെ ഫലമായി ആഭ്യന്തരസമ്പദ്വ്യവസ്ഥ പൂർണമായി തുറന്നിട്ടാൽ ഈ അധീശത്വവും വിധേയത്വവും ശക്തമാകും എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.

സാംസ്കാരിക പ്രത്യാഘാതങ്ങൾ[തിരുത്തുക]

ആഗോളവത്കരണം രാഷ്ട്രീയ-സാമ്പത്തിക അധിനിവേശം മാത്രമല്ല അടിച്ചേൽപ്പിക്കുന്നത്. അതിന്റെ സ്വാധീനം ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. ഭാഷ, വിദ്യാഭ്യാസം, ഭരണസമ്പ്രദായം, മതം, പെരുമാറ്റരീതി എന്നിവയിലൊക്കെ മാറ്റങ്ങൾ ഉണ്ടാകുന്നു. അതിന്റെ ഫലമായി ആശ്രിതരാജ്യങ്ങളിൽ സാംസ്കാരിക വ്യതിയാനങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടകുന്നു. പ്രധാനമായും ഈ രാജ്യങ്ങളിലെ യുവതലമുറ തദ്ദേശസംസ്കാരത്തെയും പൈതൃകത്തെയും അവഗണിക്കുന്നു. വിദേശസംസ്കാരമാണ് മെച്ചം എന്ന മനഃസ്ഥിതി വളരുന്നു. മോഹച്ചരക്കുകൾ (Fancy goods), ആഡംബരച്ചരക്കുകൾ (Luxury goods), ഇന്റർനെറ്റ്, ഫാഷൻഷോകൾ, ഹോളിവുഡ് സിനിമകൾ, ടി.വി. ചാനൽ പരിപാടികൾ എന്നിവ സാംസ്കാരിക അധിനിവേശം ത്വരിതപ്പെടുത്തുന്നു.

ആഗോളമുതലാളിത്തത്തിനുപരി മറ്റൊന്നില്ല; ആഗോളവത്കരണത്തിന് മറ്റൊരു ബദലില്ല; സമൂഹത്തിൽ ഉത്പാദകരും ഉപഭോക്താക്കളും എന്നിങ്ങനെ രണ്ട് വർഗങ്ങളെയുള്ളൂ; സ്നേഹം, കരുണ, സഹജീവികളോടുള്ള അനുകമ്പ, സഹകരണം, പരസ്പരാശ്രയത്വം തുടങ്ങിയ മൂല്യങ്ങൾ പ്രസക്തമല്ല; പകരം, മത്സരം, ലാഭം, ആർത്തി, വാങ്ങിക്കൂട്ടൽ, വാരിക്കൂട്ടൽ എന്നീ മൂല്യങ്ങളാണ് മനുഷ്യജീവിതത്തിൽ മുഖ്യം ഇവയാണ് ആഗോളവത്കരണം വ്യാപനം ചെയ്യുന്ന ആശയങ്ങൾ. അറിഞ്ഞോ അറിയാതെയോ ജനങ്ങൾ അതിന്റെ പുറകെ പ്രയാണം ചെയ്യുന്നു. ഇതിന്റെയൊക്കെ മറ്റൊരു പ്രതിഫലനമാണു കുറ്റകൃത്യങ്ങളുടെ ആഗോളവത്കരണം. ഒരുവർഷം അരലക്ഷം കോടിഡോളറിന്റെ മയക്കുമരുന്നു കച്ചവടം നടക്കുന്നുണ്ട്. ഇതിൽ വലിയ പങ്ക് വികസ്വര രാജ്യങ്ങളിലെ വിപണികളിലാണ് എത്തുന്നത്. ലൈംഗികത്തൊഴിലാളികളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ അതിനുള്ള സ്ത്രീകളെ റിക്രൂട്ടു ചെയ്തുകയറ്റി അയയ്ക്കാനുള്ള സംവിധാനങ്ങൾ അനധികൃതമായി നടക്കുന്നു. ആയുധങ്ങൾ, മയക്കുമരുന്നുകൾ, കള്ളക്കടത്തു വ്യാപാരം എന്നിവയ്ക്കുവേണ്ടി ചെലവിടുന്ന പണത്തിന് കണക്കില്ല. ഇതിൽ പങ്കാളികളാകുന്നതുകൊണ്ടുതന്നെ വികസ്വരരാജ്യങ്ങൾ കൂടുതൽ ദരിദ്രവത്കരിക്കപ്പെടുന്നു. അവിടങ്ങളിലെ ജനങ്ങൾ സാംസ്കാരിക അധഃപതനത്തിലേക്ക് അതിവേഗം വഴുതിവീഴുന്നു.

ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പറയുമ്പോൾ പുതിയരീതിയിലുള്ള ഒരു വിധേയത്വം അവികസിത-വികസ്വര-ദരിദ്രരാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന ഒരു ചിത്രംകൂടി ഉണ്ടെന്നു കാണാം. സാമ്പത്തിക ദേശീയത, സ്വയംപര്യാപ്തത, ലക്ഷ്യബോധത്തോടുകൂടിയ വികസനം, മനുഷ്യവികസനം, നീതിയുക്തമായ വികസനം, ക്ഷേമരാഷ്ട്രം എന്നിവയൊക്കെ വികലമായ ലക്ഷ്യങ്ങളാണെന്നും അവയ്ക്കുവേണ്ടി പ്രവർത്തിക്കുന്നത് വെറുതെയാണെന്നും ആഗോളവത്കരണത്തിന്റെ വ്യാപനം നടത്തുന്നവർ ഭരണകൂടങ്ങളെയും രാഷ്ട്രീയപ്പാർട്ടികളെയും അവയിലെ നേതാക്കളെയും വിശ്വസിപ്പിച്ചിരിക്കുന്നു. ചരക്ക്-സേവന വ്യാപാരം, '

മൂലധനവ്യാപാരം, ബാങ്കിങ്, ഇൻഷുറൻസ്, ഗതാഗതം, ടെലിക്കോം, ബൌദ്ധികസ്വത്തവകാശം, പേറ്റന്റുകൾ, സാമ്പത്തികനിയമങ്ങൾ, നികുതിഘടന-നിരക്കുകൾ എന്നീ മേഖലകളിൽ… തദ്ദേശീയഭരണകൂടങ്ങൾക്കുണ്ടായിരുന്ന സ്വാതന്ത്യ്രം ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ജനതയുടെ സംരക്ഷണത്തിനുവേണ്ട നടപടികൾ എന്തുകൊണ്ടു സ്വീകരിക്കുന്നില്ല എന്ന ചോദ്യത്തിന് ആ നടപടികൾ അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടാൻ വിഷമമുണ്ടെന്നാണ് മറുപടി. ബൌദ്ധികസ്വത്തു സംബന്ധിച്ച് ഇന്ത്യൻ കൃഷിക്കാർ പൈതൃകമായി ഉപയോഗിച്ചു വരുന്ന വിത്തുകൾ, വിളകൾ എന്നിവയുടെമേൽപ്പോലും അവകാശം സ്ഥാപിക്കാൻ നാം നടപടിയെടുക്കുന്നില്ല. ഇന്ത്യയുടെ കാർഷികമേഖലയിൽ അന്തകവിത്തുകളുടെ (terminator seeds) വരവ് കർഷകസമൂഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് ജനിതകമായി പരിഷ്കരിച്ച വിളകൾ (Genetically modified crops-GMC). ഇവ ജനങ്ങളുടെ ആരോഗ്യത്തെത്തന്നെ ഹാനികരമായി ബാധിച്ചേക്കാം. ഇത്തരം വിളകൾ സമ്പന്നരാജ്യങ്ങളിൽ നിരോധിച്ചിരിക്കുകയാണ്. വിത്തുകളുടെ അങ്കുരണം, ചെടിയുടെ വളർച്ച, പൂവിടൽ, കായ്പിടിത്തം എന്നീ വിവിധ പ്രക്രിയകളെയെല്ലാം രാസികമായി നിയന്ത്രിക്കുന്ന അന്തകവിദ്യ കർഷകനെ അടിമത്തത്തിലേക്കു തള്ളിയിടും. കാരണം, കൃഷി തുടങ്ങിയാൽ ചെടി വളരാനും ധാന്യം, വിള എന്നിവ മൂപ്പെത്താനും കമ്പനിയുടെതന്നെ പ്രത്യേക ബ്രാൻഡ് രാസവളം, കളനാശിനി, കീടനാശിനി എന്നിവ നിർബന്ധമായും ഉപയോഗിക്കാൻ കർഷകർ നിർബന്ധിതരാകും. ഇതുപോലെതന്നെയാണ് കംപ്യൂട്ടർ-ഐ.ടി. മേഖലയിലും ഉണ്ടാകുന്ന വിധേയത്വം. ബിൽ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് കമ്പനിയുടെ ശക്തമായ പിടിയിലാണ് ഇന്നു ലോകത്തു പ്രവർത്തിക്കുന്ന ഭൂരിപക്ഷം കംപ്യൂട്ടറുകളും. പ്രത്യേകം നിർമിച്ച സോഴ്സ് കോഡ് ഉപയോഗിച്ച് തയ്യാറാക്കുന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ചാണ് അവ പ്രവർത്തിക്കുന്നത്. ഈ രഹസ്യകോഡ് മൈക്രോസോഫ്റ്റ് കമ്പനിയുടെ കുത്തകാവകാശമാണ്. അതു വിലക്ക് വാങ്ങാം. എന്നാൽ അതിൽ ഒരു മാറ്റവും വരുത്താൻ ഉപഭോക്താവിന് അവകാശമില്ല. 

ആഗോളവത്കരണത്തിന്റെ ഫലമായി രാഷ്ട്രങ്ങൾ തമ്മിലുള്ള സാമ്പത്തിക-രാഷ്ട്രീയബന്ധങ്ങൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തികബന്ധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരബന്ധം, നയതന്ത്രകാര്യങ്ങൾ, വിദേശീയരുടെ അവകാശങ്ങൾ, ഗതാഗതപ്രശ്നങ്ങൾ, തീരുവ-വ്യാപാരകാര്യങ്ങൾ എന്നിവ സാമ്പത്തികകരാറുകളിൽ ഉൾപ്പെടുന്നു. കൂടാതെ വിദേശക്കമ്പനികളുടെ പദവി, പേറ്റന്റ്, ട്രെയ്ഡ് മാർക്ക്, കോപ്പിറൈറ്റ് എന്നിവയുടെ സംരക്ഷണം, ഇറക്കുമതി ചുങ്കമുൾപ്പെടെയുള്ള നികുതിവലയുടെ വ്യാപ്തി, ചുങ്കനടപടികൾ, കന്നുകാലി-കന്നുകാലി ഉത്പന്നങ്ങളുടെ വ്യാപാരനിയന്ത്രണം, വിദേശകപ്പലുകൾ, ഗതാഗതകമ്പനികൾ എന്നിവയുടെ നിരക്കുകൾ ഇവയൊക്കെ സംബന്ധിച്ച നിയന്ത്രണം സാമ്പത്തികകരാറുകളിൽ ഉൾപ്പെടും. ഇവയുടെമേൽ അംഗരാജ്യങ്ങളിലെ ജനപ്രതിനിധിസഭകൾക്കുപോലും സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല എന്നതാണ് സവിശേഷത.

സാമ്പത്തികവിധേയത്വത്തിന്റെ മറ്റൊരു മുഖമാണു മെട്രോപൊളിറ്റൻ മൂലധനം വികസ്വരരാജ്യങ്ങളിൽ ഉണ്ടാക്കുന്ന വിധേയത്വം. വികസ്വര രാജ്യങ്ങളെ ഈ മെട്രോപോളിറ്റൻ മൂലധനത്തിന്റെ ജൂണിയർ പങ്കാളികളാക്കി മാറ്റിയിരിക്കുന്നു. തദ്ദേശീയവികസനത്തിൽ തദ്ദേശീയമൂലധനത്തിനു രണ്ടാംനിരസ്ഥാനമേയുള്ളു. ഏതുതരത്തിലുള്ള വികസനത്തിനും മുൻനിരയിൽ വിദേശമൂലധനമുണ്ടായാലേ തദ്ദേശീയമൂലധനത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന ധാരണ പ്രബലമായിരിക്കുകയാണ്. ഇന്ത്യയുടെ കാര്യംതന്നെയെടുക്കുക. വിമാനത്താവളവികസനം, എണ്ണപര്യവേക്ഷണം, നഗരവികസനം എന്നിങ്ങനെ സമസ്തമേഖലകളിലും ഗ്ലോബൽ ടെൻഡർ വിളിക്കാതെയും വിദേശനിക്ഷേപം സ്വീകരിക്കാതെയും മുന്നോട്ടുപോകാൻ സാധ്യമല്ല എന്ന മനഃസ്ഥിതി ഭരണകൂടത്തിൽ മാത്രമല്ല, വ്യവസായികളിലും തദ്ദേശീയനിക്ഷേപകരിലും ഉണ്ടായിരിക്കുകയാണ്. നെഹ്റുവിന്റെ വീക്ഷണത്തിൽ സ്വാശ്രയവികസനത്തിനുവേണ്ടി പ്രവർത്തിച്ച ഇന്ത്യൻ ജനതയെ പിറകോട്ടടിക്കുന്ന ഫലമാണ് ഇന്ന് ആഗോളവത്കരണനയങ്ങൾ ഇന്ത്യയിൽ ഉണ്ടാക്കിയിരിക്കുന്നത്. ദേശരാഷ്ട്രങ്ങളുടെ മുഖച്ഛായതന്നെ മാറ്റാൻ ആഗോളവത്കരണത്തിനു കഴിഞ്ഞിരിക്കുന്നു. ഫണ്ടിംഗ് ഉപയോഗിച്ച് സിവിൽ സമൂഹസംഘടനകളെയും സർക്കാരിതര ഏജൻസികളെയും ബുദ്ധിജീവികളുടെ കൂട്ടായ്മകളെയും തങ്ങളുടെ പക്ഷത്തേക്കു മാറ്റിയെടുക്കാനുള്ള തന്ത്രങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

ഡോളർവത്കരണം[തിരുത്തുക]

Dollarisation

ആഗോളവത്കരണം സൃഷ്ടിക്കുന്ന വിധേയത്വത്തെക്കുറിച്ചു പറയുമ്പോൾ ഡോളർവത്കരണം എന്ന പ്രതിഭാസത്തെക്കൂടി സ്പർശിക്കാതെവയ്യ. അമേരിക്കൻ ഡോളർ അമേരിക്കയുടെ ദേശീയകറൻസിയാണെങ്കിലും വളരെക്കാലമായി അത് ഒരു ലോകകറൻസിയുടെ സ്ഥാനം ഏറ്റെടുത്തമട്ടാണ്. ഇന്ന് ലോകവിപണിയിൽ നടക്കുന്ന എല്ലാ ക്രയവിക്രയങ്ങൾക്കും സാമ്പത്തികപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന കറൻസി ഡോളറാണ്. ഈയടുത്ത കാലത്ത് അമേരിക്കൻ ഡോളറിന് ഭീഷണി ഉയർത്തിക്കൊണ്ട് യൂറോപ്യൻസമൂഹത്തിന്റെ കറൻസിയായ യൂറോയും രംഗത്തു വന്നിട്ടുണ്ട്.

ആഭ്യന്തരവിലകൾ, മൂല്യങ്ങൾ, കണക്കുകൾ, ആസ്തികൾ, ബാദ്ധ്യതകൾ എന്നിവയൊക്കെ ഡോളറിന്റെ മൂല്യത്തിൽ തിട്ടപ്പെടുത്തുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇക്വാഡോർ, എൽസാൽവഡോർ, പനാമ, ബോസ്നിയ-ഹെർസിഗോവിന, ഇസ്രയേൽ, മെക്സിക്കോ, പോളണ്ട്, സ്ളോവേനിയ എന്നീ രാജ്യങ്ങളിൽ ഡോളർവത്കരണം ഏതാണ്ട് പൂർണമാണ്. അവിടങ്ങളിലെ ബാങ്ക് നിക്ഷേപങ്ങളിൽ നല്ലപങ്കും ഡോളറാണ്. ലത്തീൻ അമേരിക്കയിൽ ഇത് 51 ശതമാനമാണെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ 42 ശതമാനവും, ആഫ്രിക്കയിൽ 34 ശതമാനവും എത്തിനിൽക്കുന്നു. ഏഷ്യൻ ഭൂഖണ്ഡത്തിൽ 29 ശതമാനം ബാങ്ക് നിക്ഷേപവും ഡോളറിലാണ്.

പുത്തൻസാമ്പത്തികനയങ്ങൾ ഇന്ത്യ സ്വീകരിച്ചതിനുശേഷം ഇന്ത്യൻ പൗരന്മാർക്കും വിദേശഇന്ത്യാക്കാർക്കും അവരുടെ ബാങ്ക് നിക്ഷേപങ്ങൾ [[ഡോളറിലോ, യൂറോപ്പിലോ സൂക്ഷിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. അതിന്മേൽ ആകർഷകമായ പലിശനിരക്കും അധികം നിയന്ത്രണമില്ലാതെ കൈമാറ്റം ചെയ്യാനുള്ള സൌകര്യവുമുണ്ടാക്കിയിട്ടുണ്ട്. അന്താരാഷ്ട്രവ്യാപാരത്തിലെ മൂലധനക്കണക്കിൽ സർവസ്വതന്ത്രവിനിമയസൗകര്യം (Full Conventibility in Capital Account) നടപ്പാക്കാനുള്ള നടപടികൾ ഭാരതസർക്കാരിന്റെ മുന്തിയ പരിഗണനയിലുണ്ട്. ഇതു നടപ്പായാൽ ലോകത്തിലെ ഏതു കറൻസിയും കൈവശം വയ്ക്കാനും ആ കറൻസിയിൽത്തന്നെ നിക്ഷേപം നടത്താനും ഓഹരികൾ വാങ്ങി സൂക്ഷിക്കാനും, ഇന്ത്യൻ പൗരന്മാർക്ക് അവസരം കിട്ടും. ഇപ്പോൾത്തന്നെ ഇന്ത്യൻ കമ്പനികൾക്കു യൂറോപ്പിലും അമേരിക്കയിലുമുള്ള മൂലധനക്കമ്പോളങ്ങളിൽനിന്നും യൂറോ, ഡോളർ എന്നീ കറൻസികളിൽ മൂല്യനിർണയം ചെയ്തിട്ടുള്ള ഓഹരികളും കടപ്പത്രങ്ങളും വിൽക്കാനും നിക്ഷേപം സ്വരൂപിക്കാനും സ്വാതന്ത്യ്രം നൽകിക്കഴിഞ്ഞു. ചുരുക്കത്തിൽ മൂലധനഒഴുക്ക് പൂർണമായും സ്വതന്ത്രമായിരിക്കുകയാണ്.

പണത്തിന്റെയും മൂലധനത്തിന്റെയും അനിയന്ത്രിതമായ ഒഴുക്ക് സമ്പദ്വ്യവസ്ഥയെ തകർക്കും. വൻതോതിലുള്ള "പേടിച്ചൊഴുക്ക് മൂലം 1997-98 കാലത്ത് പൗരസ്ത്യഏഷ്യൻ രാജ്യങ്ങളിൽ ഉണ്ടായ ധനക്കമ്പോളത്തകർച്ച വിസ്മരിക്കാൻ വയ്യ. ആഭ്യന്തരകറൻസികൾ തകർച്ചയിലായി. പാപ്പരത്തത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യത ഏറി. ബാങ്കിങ് സ്ഥാപനങ്ങൾ തകരാൻ ഇടയായി. കറൻസിവിനിമയനിരക്കുകളിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടു. ഈ അപകടങ്ങൾ പരിഹരിക്കാൻ ഒരു മാർഗ്ഗമേയുള്ളൂ. ആഗോളനിയന്ത്രണത്തിലുള്ള നീതിയുക്തമായ ഒരു ആഗോളകറൻസി. അതിൽ ഒരു രാജ്യത്തിനും കുറേ രാജ്യങ്ങളുടെ സംഘത്തിനും മാത്രമായി മേൽക്കോയ്മയും സ്വാധീനവും അനുവദിക്കാൻ പാടില്ല. എന്നാലിത് ഇന്നും ഒരു വിദൂരസ്വപ്നമായി അവശേഷിക്കുന്നു. 1944-ൽ അമേരിക്കയിലെ ബ്രെട്ടൺ വുഡ്സ് (Bretton Woods) സമ്മേളനത്തിൽ പ്രസിദ്ധധനശാസ്ത്രജ്ഞനായ കെയിൻസ് പ്രഭു അവതരിപ്പിച്ച കെയിൻസ് പദ്ധതി (Keynes Plan) യിൽ ഇത്തരത്തിലുള്ള ഒരു ആഗോളകറൻസി, ആഗോളകേന്ദ്രബാങ്ക് എന്നിവയ്ക്കു രൂപംനൽകിയിരുന്നു. എന്നാൽ അമേരിക്കയുടെ എതിർപ്പുമൂലം അവ സ്വീകരിക്കപ്പെട്ടില്ല.

വാഷിംഗ്ടൺ സമവായം[തിരുത്തുക]

Washington Consensus

ആഗോളവത്കരണം വ്യാപനം ചെയ്യുന്നതിൽ മുൻകൈയെടുക്കുന്ന ഒന്നാണു വാഷിങ്ടൺ സമവായം. ഈ സമവായം ഒരു കൂട്ടായ്മയാണ്. ഇതിന്റെ പിറകിൽ ഉള്ളത് അമേരിക്കൻ ട്രെഷറി (ധനമന്ത്രാലയം), ഓഹരിക്കമ്പോളമായ വാൾ സ്ട്രീറ്റ്, അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, മൾട്ടിനാഷണൽ കമ്പനികൾ, ആഗോളമൂലധന-പണക്കമ്പോളത്തിൽ ചൂതാട്ടം കളിക്കുന്ന സംഘങ്ങൾ, ഐ.എം.എഫ്., ലോകബാങ്ക് എന്നിവയാണ്. 1980-കളിൽ ലത്തീൻ അമേരിക്കയിലുണ്ടായ കടക്കെണിയും സാമ്പത്തികപ്രതിസന്ധിയും തകർച്ചയും നേരിടാനാണ് ആദ്യമായി വാഷിങ്ടൺ സമവായം ഉയർന്നുവന്നത്. സാമ്പത്തിക അച്ചടക്കം, ചെലവു ചുരുക്കൽ, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് - ധനനയം, നികുതിപരിഷ്കാരം, പലിശനിരക്ക് കുറച്ച് പലിശ ഘടനയിൽ വരുത്തുന്ന ഉദാരവത്കരണം, മത്സരാധിഷ്ഠിതമായ വിദേശനാണ്യവിനിമയനിരക്കു സമ്പ്രദായം, വിദേശവ്യാപാരത്തിൽ ഉദാരവത്കരണം, സ്വതന്ത്രമൂലധന-പണചലനം, എല്ലാ മേഖലകളിൽനിന്നും സ്റ്റേറ്റ് നിയന്ത്രണങ്ങൾ എടുത്തുകളയൽ, വസ്തുക്കൾ, ആസ്തികൾ എന്നിവയിൽ ഉണ്ടാകുന്ന അവകാശത്തിനു പൂർണസ്വാതന്ത്യ്രവും പരിരക്ഷയും, എല്ലാ മേഖലകളിലും സ്വകാര്യവത്കരണം, വിപണി ശക്തികൾ നിർണയിക്കുന്ന വിലകൾ എന്നിവയൊക്കെ വാഷിങ്ടൺ സമവായത്തിന്റെ അടിസ്ഥാനഘടകങ്ങളാണ്. വികസ്വരരാജ്യങ്ങളുടെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങളോ സാമൂഹികരാഷ്ട്രീയ ഘടനയോ സംസ്കാരമോ ഒന്നും പരിശോധിക്കാതെയാണ് ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഇതിന്റെയടിസ്ഥാനത്തിൽ ഐ.എം.എഫിനെയും, ലോകബാങ്കിനെയും മെറ്റ്സ്ലർ സമിതി റിപ്പോർട്ടിൽ (Metzler Committee Report) നിശിതമായി വിമർശിച്ചിട്ടുണ്ട്.

വാഷിങ്ടൺ സമവായത്തിന്റെ പേരിൽ സാമ്പത്തിക പരിഷ്കാരങ്ങളും ആഗോളവത്കരണവും വിജയിക്കണമെങ്കിൽ ഭരണക്രമം, മനുഷ്യാവകാശം, ജനാധിപത്യം, രാഷ്ട്രീയം എന്നീ മേഖലകളിലും ജനോപകാരപ്രദമായ പരിഷ്കാരങ്ങൾ ഉണ്ടാകണമെന്ന വാദം ഉയർന്നുവന്നിട്ടുണ്ട്. ഇതിൽ മറ്റെന്തിനെക്കാളും അടിസ്ഥാനസ്ഥാപന പരിഷ്കാരങ്ങൾക്ക് (Basic Institutional Reforms) പ്രാധാന്യം നൽകിയിരിക്കുന്നു. സ്റ്റേറ്റിന്റെയും, ഭരണകൂടത്തിന്റെയും, ജനപ്രതിനിധിസഭയുടെയും, നീതിന്യായപീഠത്തിന്റെയും, ആസ്തി-വരുമാന-വിതരണഘടനയുടെയും, ജനാധിപത്യത്തിന്റെയും മൗലികപരിഷ്കാരങ്ങൾക്ക് മുൻഗണന നൽകുന്നു. ഇവയുടെ ആത്യന്തികലക്ഷ്യംതന്നെ ആഗോളവത്കരണം എന്ന പ്രതിഭാസത്തിന് ലോകക്രമത്തിൽ സ്ഥിരപ്രതിഷ്ഠ നൽകുക എന്നതാണ്.

ആഗോളവത്കരണത്തിനെതിരെയുള്ള ജനരോഷം വ്യാപകമായിട്ടുണ്ട്. അതിന്റെ ഫലമായി കുറെയധികം പുതിയ നടപടികൾ സ്വീകരിക്കാൻ ആഗോളവത്കരണത്തിന്റെ വക്താക്കൾ നിർബന്ധിതരായിട്ടുണ്ട്. ഐ.എം.എഫ്., ലോകബാങ്ക്, തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളെ ദരിദ്രജനങ്ങളോടും പാർശ്വത്കരിക്കപ്പെട്ട വിഭാഗങ്ങളോടും അനുകമ്പയുള്ളവയാക്കി മാറ്റാനും അവരുടെ ഘടനയും പ്രവർത്തനവും ജനാധിപത്യവത്രിക്കാനും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ജനനന്മയും, ക്ഷേമവും ലക്ഷ്യമിട്ടുകൊണ്ടുള്ള ആഗോളക്രമം സൃഷ്ടിച്ചെടുക്കാൻ യു.എൻ.ഡി.പി. മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഇവയാണ്.

(i) ഐക്യരാഷ്ട്രസഭ എന്ന പ്രസ്ഥാനം ശക്തമാക്കുക. അതിന്റെ പൊതുസഭയ്ക്ക് (General Assembly) രണ്ട് ചേംബറുകൾ ഉണ്ടാക്കുക. ഒന്നിൽ രാജ്യങ്ങളുടെ പ്രതിനിധികളും, മറ്റേതിൽ സിവിൽസമൂഹങ്ങളുടെ (Civil Society) പ്രതിനിധികളും ഉണ്ടാകണം.

(ii) രാജ്യങ്ങളുടെ കടബാദ്ധ്യതയ്ക്ക് അന്തിമപരിഹാരം കാണാനും ഫൈനാൻഷ്യൽ മേഖലയിൽ സുസ്ഥിരതയുണ്ടാക്കാനും സഹായിക്കുന്ന തരത്തിൽ ഒരു ആഗോളകേന്ദ്രബാങ്ക് (Global Central Bank) സ്ഥാപിക്കുക.

(iii) ആഗോളകുത്തകക്കമ്പനികളുടെ പ്രവർത്തനത്തിനു ധാർമികമാനദണ്ഡങ്ങൾ ഉണ്ടാക്കുക.

(iv) ആഗോളപരിസ്ഥിതി സംരക്ഷണ ഏജൻസി സ്ഥാപിക്കുക.

(v) വരുമാനത്തിന്റെയും സമ്പത്തിന്റെയും നീതിയുക്തമായ പുനർവിതരണം ഉറപ്പാക്കാനായി ഒരു ആഗോളനിക്ഷേപട്രസ്റ്റ് (Global Investment Trust) സ്ഥാപിക്കുക.

(vi) മനുഷ്യാവകാശസംരക്ഷണവും നീതിനിർവഹണവും ഉറപ്പാക്കുന്നതിന് ഒരു അന്താരാഷ്ട്രക്രിമിനൽ കോടതി (International Criminal Court) സ്ഥാപിക്കുക.

(vii) രാജ്യാന്തരഅതിരുകൾ ലംഘിച്ച് ഒഴുകിപ്പരക്കുന്ന ഫൈനാൻസ് മൂലധനത്തെ നിയന്ത്രിക്കാനുള്ള ആഗോളസംവിധാനം ഉണ്ടാക്കുക.

(viii) ആഗോളതലത്തിൽ രാജ്യങ്ങളുടെ സാമ്പത്തികനയങ്ങൾ സമന്വയിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഒരു വേദി ഒരുക്കുക.

(ix) കടംനൽകുന്ന അംഗരാജ്യങ്ങളെ രക്ഷിക്കുന്നതിനുപകരം കടംവാങ്ങുന്നവരുടെ കൂടി താല്പര്യങ്ങൾ സംരക്ഷിക്കുന്നതരത്തിൽ ഐ.എം.എഫിനെയും ലോകബാങ്കിനെയും മാറ്റിയെടുക്കുക.

ഈ നിർദ്ദേശങ്ങളിൽ ഒന്നുപോലും സമ്പന്നരാജ്യങ്ങളുടെ പ്രതികൂലമായ നിലപാടുമൂലം പ്രാവർത്തികമായിട്ടില്ല.

ആഗോളക്രമത്തിന്റെ ഭരണം സംബന്ധിച്ച് 1998-ൽ പുറത്തിറക്കിയ "നമ്മുടെ ആഗോളഅയൽക്കൂട്ടം (Our Global Neighbourhood) എന്ന റിപ്പോർട്ട് പല സവിശേഷതകളും ഉള്ള ഒന്നാണ്. ആഗോളഭരണകമ്മീഷനാണ് (Commission on Global Governance) ഇതു തയ്യാറാക്കിയത്. ഈ കമ്മീഷനിൽ പ്രവർത്തിച്ചവർ ലോകപ്രശസ്തവ്യക്തികളായിരുന്നു. ജർമനിയുടെ ചാൻസലറായിരുന്ന വില്ലി ബ്രാൻഡ്ട്, സ്വീഡനിലെ പ്രധാനമന്ത്രിയായിരുന്ന ഇൻഗ്വാർ കാൾസൺ, കോമൺവെൽത്ത് സെക്രട്ടറി ജനറലായിരുന്ന ഷിർദത്ത് രാംഫാൾ, ലോകബാങ്ക് പ്രസിഡണ്ടായിരുന്ന ബാർബർ കോനബിൾ, ഡച്ച് സർക്കാരിന്റെ വികസനകാര്യമന്ത്രിയായിരുന്ന ജാൻ പ്രോങ്ക്, ഇന്ത്യയുടെ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഐ.ജി. പട്ടേൽ എന്നിവരെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. മക്കാർതർ, ഫോർഡ്, കാർണീജി ഫൌണ്ടേഷണുകൾ ആണ് കമ്മീഷന്റെ ചെലവുകൾ വഹിച്ചത്.

'നമ്മുടെ ആഗോള അയൽക്കൂട്ടം' എന്ന റിപ്പോർട്ടിൽ ആഗോളഭരണക്രമത്തിന്റെ ഒരു ബ്ളൂപ്രിന്റ് അവതരിപ്പിച്ചിട്ടുണ്ട്. അതിൽ യു.എൻ. സംഘടനകൾക്കു കൂടുതൽ അധികാരങ്ങൾ നല്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. യു.എൻ. സെക്രട്ടറി ജനറലിന് വർധിച്ച പരമാധികാരംകൂടി നൽകണം. ഒരു പ്രത്യേക യു.എൻ. സേനയും ഉണ്ടാകണം. സെക്യൂരിറ്റി കൌൺസിലിൽ സ്ഥിരാംഗങ്ങൾക്കു നൽകിയിരിക്കുന്ന വീറ്റോ അധികാരം എടുത്തുകളയണം. സിവിൽ സമൂഹങ്ങൾക്കും (Civil Society groups) സർക്കാരിതര ഏജൻസികൾക്കും പ്രാതിനിധ്യം നൽകി യു.എൻ. പൊതുപ്രതിനിധിസഭ പുനഃസംഘടിപ്പിക്കണം. അന്താരാഷ്ട്രകോടതിയുടെ വിധികൾ നടപ്പാക്കാൻ അംഗരാഷ്ട്രങ്ങൾ ബാധ്യസ്ഥരാകണം.

സമുദ്രം, വായു, ആകാശം, ബഹിരാകാശം എന്നീ പൊതുസ്വത്തുകൾ യു.എൻ. സ്ഥാപനത്തിന്റെ അവകാശ അധികാരപരിധിയിൽ വരികയാണെങ്കിൽ അവയുടെ ഉപയോഗത്തിന്മേൽ യുക്തമായ നികുതികൾ ചുമത്തി ആഗോളക്രമത്തിന്റെ ഭരണത്തിനും പ്രവർത്തനത്തിനും വേണ്ടിവരുന്ന വിഭവവരുമാനം സ്വരൂപിക്കാൻ കഴിയും. ഇന്ന് അവ ഉപയോഗിക്കുന്നതിനു കപ്പൽകമ്പനികൾ, വിമാനകമ്പനികൾ, റേഡിയോ-ടെലിവിഷൻ പ്രസരണകമ്പനികൾ എന്നിവ ഒരു തരത്തിലുമുള്ള നികുതിയോ, ഫീസോ നൽകുന്നില്ല. കാരണം, അവയൊക്കെ പൊതുസ്വത്തായി ഗണിക്കുന്നതാണ്. ആഴക്കടൽ മത്സ്യസമ്പത്തു ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്ന കമ്പനികൾ അതിനു തിരിച്ചൊന്നും നൽകുന്നില്ല. ആഴക്കടൽ സമ്പത്തിനുണ്ടാകുന്ന നാശവും നഷ്ടവും അവർക്കു പ്രശ്നമല്ല. ഇന്നു ഭൂമിക്കടിയിൽനിന്നു മാത്രമല്ല ആഴക്കടലിന്റെ അടിത്തട്ടിൽകൂടി ഖനനപ്രവർത്തനങ്ങൾ നടത്തി എണ്ണധാതുപദാർഥങ്ങൾ എന്നിവ കമ്പനികളും രാജ്യങ്ങളും ചൂഷണം ചെയ്യുന്നുണ്ട്. പ്രകൃതി നൽകുന്ന സമ്പത്ത് ആർക്കും എത്രയും ചൂഷണം ചെയ്യാമെന്ന് വന്നിരിക്കുകയാണ്. എന്നാലിത്തരത്തിലുള്ള ചൂഷണം പ്രകൃതിക്കും, പരിസ്ഥിതിക്കും നാശം ഉണ്ടാക്കുന്നു. ചൂഷണം നടത്തുന്നവർ ഈ സമ്പത്തുകളുടെ യഥാർഥ ഉടമയായ ആഗോളസമൂഹത്തിന് ഒന്നും തിരിച്ചുനൽകുന്നില്ല. ഇതിനുകാരണം ആഗോളസമൂഹത്തിനു വ്യക്തമായ ഒരു ഭരണകൂടമോ ഭരണക്രമമോ നിയമാവലിയോ ഇല്ല എന്നതാണ്. മേൽപ്പറഞ്ഞ വരുമാനസ്രോതസ്സുകൾ ശരിക്കും ചൂഷണം ചെയ്താൽ ലോകത്തെമ്പാടുമുള്ള ജനതയുടെ സാമൂഹിക-സാമ്പത്തികനില മെച്ചപ്പെടുത്താനും സുസ്ഥിരമായി അതു ഭദ്രമാക്കാനും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

സ്വന്തം താത്പര്യം വിസ്മരിച്ചു പൊതുതാത്പര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു പ്രവർത്തിക്കാൻ വ്യക്തികളെയും രാഷ്ട്രങ്ങളെയും പ്രദേശങ്ങളെയും സിവിൽസമൂഹങ്ങളെയും സ്ഥാപനങ്ങളെയും സംഘടനകളെയും സജ്ജമാക്കാൻ തക്ക ഒരു ആഗോളട്രസ്റ്റ് (Global Trust) സ്ഥാപിക്കണമെന്നുകൂടി ആഗോളഭരണകമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിനു കമ്മീഷന്റെ അഭിപ്രായത്തിൽ താഴെപ്പറയുന്ന അടിസ്ഥാനമൂല്യങ്ങൾ (Core values) ഉറപ്പാക്കണം:

"ജീവിതം, സ്വാതന്ത്ര്യം, നീതി, സമത്വം, ആത്മബഹുമാനം, പരസ്പരവിശ്വാസം, സഹാനുഭൂതി സഹജീവികളോടുള്ള അനുകമ്പ ഈ മൂല്യങ്ങൾ വ്യക്തിതലത്തിൽനിന്നും സ്ഥാപനതലത്തിലേക്കും രാഷ്ട്രങ്ങളുടെ തലത്തിലേക്കും വളർന്നു വ്യാപിച്ചാൽ ആഗോളക്രമവും ലോകസമൂഹവും ഒരു ഉന്നതതലത്തിലെത്തും.

സിവിൽ സമൂഹങ്ങളുടെ പങ്ക്[തിരുത്തുക]

ആഗോളക്രമത്തെ സിവിൽസമൂഹസംഘടനകളുടെ ഒരു കൂട്ടായ്മയായി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ-പ്രാദേശിക-ദേശീയ തലങ്ങളിൽ ഭരണക്രമത്തെ രാഷ്ട്രീയജനാധിപത്യ ഭരണകൂടങ്ങളുടെ പിടിയിൽനിന്നും വിടർത്തി സിവിൽ സമൂഹങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള തന്ത്രമാണ് ആഗോളമൂലധനവും നവലിബറൽ - ആഗോളവത്കരണവാദികളും ശ്രമിക്കുന്നത്. ഇതുണ്ടായാൽ 'പൊളിറ്റിക്കൽ സ്റ്റേറ്റ്', 'പോളിറ്റിക്സ്' എന്നിവയെ ഒഴിച്ചുനിർത്താം. അവയാണ് ജനജീവിതം, ദുസ്സഹമാക്കുന്നത് എന്നവർ വാദിക്കുന്നു. അതുകൊണ്ട് പോളിറ്റിക്സിനും, ജനാധിപത്യത്തിനും പരിഷ്കാരങ്ങൾ അനിവാര്യമാണ്.

ആഗോളവത്കരണം സംബന്ധിച്ച ആദ്യകാലചർച്ചകളിൽ കേന്ദ്രബിന്ദുവായിരുന്നത് കമ്പോളവും നേഷൻ സ്റ്റേറ്റുമായിരുന്നു. ഇവ രണ്ട് വ്യത്യസ്ത ബദൽ മാതൃകകളാണെന്നു വാദിക്കുന്നവരും മറിച്ച് അവ രണ്ടും സഹകരിച്ചു പ്രവർത്തിക്കുന്നതാണ് ഉത്തമം എന്ന് വാദിക്കുന്നവരും രംഗത്തുവന്നു (Market Vs State Market and State). കമ്പോളവും മത്സരവും ദരിദ്രർക്കും സാധാരണക്കാർക്കും ആസ്തികളും കഴിവുകളും ഇല്ലാത്തവർക്കും ഗുണം ചെയ്യില്ല. അതുകൊണ്ട് പാവപ്പെട്ടവരുടെ രക്ഷകനായി സ്റ്റേറ്റ് രംഗത്തുവരണം എന്ന ആശയം ബലപ്പെട്ടു. തുടർന്നു സ്റ്റേറ്റിന്റെ വലിപ്പവും ശക്തിയും വികസിച്ചു. ബ്യൂറോക്രസിയുടെ ദുർമേദസ്സ് വർധിച്ചു. ജനങ്ങളിൽനിന്നും സമാഹരിക്കുന്ന നികുതി-നികുതിയിതര വരുമാനം ബ്യൂറോക്രസിയുടെയും രാഷ്ട്രീയഭരണകൂടത്തിന്റെയും ചെലവിനു മതിയാകാതെ വന്നു. സ്റ്റേറ്റിന്റെ പേരുംപറഞ്ഞു വികസിപ്പിച്ചെടുത്ത ബദൽ വികസനമാതൃക യഥാർഥത്തിൽ വെൽഫെയർ മുതലാളിത്തവും സ്റ്റേറ്റ് മുതലാളിത്തവും ആണന്നു ചിലർ ആരോപിച്ചു. മുതലാളിത്ത വ്യവസ്ഥ കാലം ചെല്ലുന്തോറും ആഗോളക്രമത്തിൽ പിടിച്ചുനിൽക്കാൻ സ്വയം അതിന്റെ ഘടനയും രൂപവും സ്വഭാവവും പ്രവർത്തനശൈലിയും മാറ്റുന്ന ശ്രമങ്ങൾക്കിടയിൽ സ്റ്റേറ്റിന്റെ കൂട്ടുകെട്ടുകുടി ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു എന്നുമാത്രം. ചുരുക്കത്തിൽ, കോർപ്പറേറ്റ് മൂലധനവും സ്റ്റേറ്റും പരസ്പരം അടുത്തു സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇതിന് ഇടനിലക്കാരായി ബ്യൂറോക്രസിയും മറ്റു കോംപ്രഡോർ ശക്തികളും സഹായം നൽകുന്നു. എന്നാൽ ഇതിന്റെ ഭാഗമായി ആഗോളവത്കരണം എന്ന ആശയംകൂടി ശക്തിപ്പെട്ടപ്പോൾ, മൂലധനശക്തികൾ സ്റ്റേറ്റിനെ പിൻസീറ്റിലേക്കു മാറ്റിപ്രതിഷ്ഠിച്ചു. ജനനന്മ സംരക്ഷിക്കുക എന്ന ലക്ഷ്യം സ്റ്റേറ്റിന്റെ അജൻഡായിൽനിന്നും നീക്കംചെയ്തു. മൂലധനശക്തികൾക്കു വേണ്ടത് ഒരുക്കിക്കൊടുക്കുന്ന ഒരു പങ്കേ (facilitator) സ്റ്റേറ്റിനുള്ളു എന്ന സ്ഥിതിയിലെത്തി.

സ്റ്റേറ്റിനു പകരം കമ്പോളം എന്ന മാർഗ്ഗം വ്യാപകമായ പ്രതിഷേധത്തിന് ഇടനൽകി. അതുകൊണ്ടു സ്റ്റേറ്റിനു പകരം സിവിൽ സമൂഹം എന്ന നിർദ്ദേശം ഉണ്ടായി. മറ്റൊന്ന് എങ്ങനെയെങ്കിലും സ്റ്റേറ്റിന്റെ ക്ഷീണം മാറ്റി അതിനെ ശക്തിപ്പെടുത്തുക എന്നതായിരുന്നു. ഇതിനാണ് സർക്കാർ ഭരണനവീകരണം (Modernising Government) എന്ന പരിപാടി എ.ഡി.ബി., ലോകബാങ്ക് എന്നീ സ്ഥാപനങ്ങൾ വികസ്വരരാജ്യങ്ങളുടെ പരിഗണനയ്ക്കു സമർപ്പിക്കുന്നത്. അതു നടപ്പാക്കാൻ വേണ്ട ധനസഹായവും അവർ നൽകുന്നു. കേരളത്തിൽ നടപ്പാക്കാൻ തുടങ്ങിയ സർക്കാർ ഭരണനവീകരണപദ്ധതി ഇത്തരത്തിലുള്ള ഒന്നാണ്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കൽ, അവരുടെ പുനർവിന്യാസം, ഇ-ഭരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.

ഈ പരിഷ്കാരത്തിന്റെ പിറകിലെ ചില ആശയങ്ങൾ ശ്രദ്ധിക്കുക. ഭരണം എന്നു പറയുന്നത് സർക്കാരല്ല. ഭരണം ഒരു പ്രക്രിയയാണ്. സ്ഥാപനങ്ങൾ, സംഘങ്ങൾ, സംഘടനകൾ, കമ്പനികൾ, സിവിൽസമൂഹങ്ങൾ എന്നിവ വഴിയാണു ഭരണം നടത്തേണ്ടത്. ഗവൺമെന്റ് സെക്രട്ടേറിയറ്റും ജില്ലാ ആസ്ഥാനങ്ങളിലെ കളക്ടറേറ്റുകളും അതുപോലെ താലൂക്കാഫീസുകളും ജില്ലാ-ബ്ളോക്ക്-ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളുമല്ല ഭരണം നടത്തേണ്ടത്, മറിച്ചു ഭരണം ജനങ്ങളാണ് നടത്തേണ്ടത്. അതിനു ജനങ്ങൾക്കു പുത്തൻ വിവരസാങ്കേതികവിദ്യയും ഇന്റർനെറ്റും മറ്റു സൌകര്യങ്ങളും നൽകി സജ്ജരാക്കണം. അതുണ്ടായാൽ അവർക്കാവശ്യമായ സേവനങ്ങൾ ഉയർന്ന ഗുണമേന്മയോടുകൂടി ജനങ്ങൾതന്നെ കിട്ടുന്നിടത്തുനിന്ന് വാങ്ങിക്കൊള്ളും. ശുദ്ധമായ കുടിവെള്ളം 'ന്യായവിലയ്ക്കു' നൽകാൻ സ്റ്റേറ്റിനോ അതിന്റെ ഏജൻസികൾക്കോ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ അവരുടേതായ കൂട്ടായ്മ വഴിയോ, സ്വകാര്യമേഖലയിൽനിന്നോ അതു നേടും. എല്ലാ കാര്യത്തിലും സ്റ്റേറ്റിനെക്കാൾ മെച്ചം സ്വകാര്യമേഖലയും സിവിൽസമൂഹസംഘങ്ങളും, സർക്കാതിര സംഘടനകളും ആണെന്ന അടിസ്ഥാന നവലിബറൽ ആശയമാണ് ഇതിന്റെ പിന്നിൽ. ഇത് ആഗോളവത്കരണമെന്ന ആശയത്തിന് ഊർജ്ജം പകരുന്നു. ഇത്തരം ആശയങ്ങൾ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു.

ഇ-ഭരണം, ഇ-ഗവൺമെന്റ് എന്നീ ആശയങ്ങൾ വികസിത-സമ്പന്നരാജ്യങ്ങൾക്ക് അനുയോജ്യമായിരിക്കാം. പക്ഷേ അവ അതേപടി വികസ്വരരാജ്യങ്ങളിൽ നടപ്പിലാക്കുന്നത് ഇന്നത്തെ പരിതഃസ്ഥിതിയിൽ അപകടകരമാണ്. സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങൾക്കു പരിഹാരം കാണാതെ നൂറുശതമാനം കംപ്യൂട്ടർ സാക്ഷരത, ഇന്റർനെറ്റ് കിയോസ്ക്കുകൾ, ഇ-ബാങ്കിംഗ്, ഇ-വ്യാപാരം, ഇ-ഭരണം എന്നിവയ്ക്കു മുൻഗണന നൽകുന്ന വികസനം തികച്ചും വികലമായ ഒന്നാണ്. ഡിജിറ്റൽ ഡിവൈഡ് (Digital Divide) എന്ന അകൽച്ച നിലനിൽക്കുമ്പോൾ ഇതു കൂടുതൽ അപകടകരമാണ്. വിജ്ഞാനലോകം (Knowledge World) ആണ് ഇന്നുള്ളത്. സമ്പത്തിന്റെ ഉറവിടംതന്നെ വിജ്ഞാനമാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സർക്കാരിന്റെ ഘടനമാറ്റി പുനഃസംഘടിപ്പിക്കുക എന്ന ല്കഷ്യം നടപ്പാക്കുന്നതിനൊപ്പം തന്നെയാണ് സാമൂഹിക-സാമ്പത്തികവികസനത്തിൽ സർക്കാരിതര സംഘടനകളുടെയും (NGOs) സിവിൽ സമൂഹസംഘടനകളുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതും. ഈ പുത്തൻആശയങ്ങൾവഴി യഥാർഥത്തിൽ നവലിബറലിസത്തിന്റെയും ആഗോളവത്കരണനയത്തിന്റെയും പ്രചാരണമാണു നടക്കുന്നത്. സ്റ്റേറ്റിന് ചെയ്യാൻ കഴിയാത്ത പലതും മെച്ചമായി ചെയ്യാൻ എൻ.ജി.ഒ.കൾക്കും സിവിൽ സമൂഹങ്ങൾക്കും കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചേരിനിർമാർജ്ജനം, കുടിവെള്ളവിതരണം, ഭവനനിർമ്മാണം, പ്രാഥമിക ആരോഗ്യപദ്ധതികൾ, പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്ന അവസരങ്ങളിലെ ദുരിതാശ്വാസം എന്നിവ തുടങ്ങി ദാരിദ്യ്രനിർമാർജ്ജനം വരെ അവരെ ഏല്പിച്ചാൽ മതി. ഇവർ ജനങ്ങളുടെയടുത്തുനിന്ന് അവരുടെ കൂടെ, അവരെയുൾപ്പെടുത്തിക്കൊണ്ടു പ്രവർത്തിക്കുമ്പോൾ സ്റ്റേറ്റ് ജനങ്ങളിൽനിന്നും അകലെ നിൽക്കും. ന്യൂ മില്ലേനിയം ആർക്കിടെക്ചർ (New Millennium Architecture) എന്ന പേരിൽ പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്നവർ എൻ.ജി.ഓ.-സിവിൽ സമൂഹങ്ങൾക്കുവേണ്ടി വാദിക്കുകയാണ്.

1980-കൾക്കുശേഷം ഐ.എം.എഫും ലോകബാങ്കും വികസനത്തിന്റെ സാമൂഹികവശങ്ങളിലേക്കു ശ്രദ്ധതിരിച്ചിട്ടുണ്ട്. വികസനത്തെ ധനശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിലും സമവാക്യങ്ങളിലും തളച്ചിടാൻ പാടില്ല. വികസനത്തിന്റെ സാമൂഹികവശം പഠിക്കാൻ സാമൂഹികശാസ്ത്രവും നരവംശശാസ്ത്രവും സഹായിക്കും. വികസനം മനുഷ്യനുവേണ്ടിയാണ്. മനുഷ്യൻ സാമൂഹികജീവിയാണ്. സമൂഹത്തിൽ വ്യക്തികൾ പല തട്ടുകളിൽ പലതരത്തിൽ പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഇതിന്റെയടിസ്ഥാനമാണ് സാമൂഹിക മൂലധനം (Social Capital) എന്ന ആശയം. 1916-ൽ ഉദയം ചെയ്ത ഈ ആശയം പില്ക്കാലത്ത് ജെയിംസ് കോൾമാൻ, റോബർട്ട് പുട്നാം എന്നിവരുടെ പഠനങ്ങൾവഴി ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ഇന്നു ലോകബാങ്കിന്റെ മേൽനോട്ടത്തിൽ ജനസമൂഹങ്ങളുടെ ജീവിതനിലവാരം കണക്കാക്കാനുള്ള പഠനങ്ങളുടെ അവിഭാജ്യഘടകമായി സാമൂഹികമൂലധനം അളക്കാനുള്ള വിശദമായ സർവേകൾ പല രാജ്യങ്ങളും നടത്തുന്നുണ്ട്. അതിനുവേണ്ട മോഡൽ സർവേ ചോദ്യാവലികൾതന്നെ ലോകബാങ്ക് തയ്യാറാക്കിയിട്ടുണ്ട്.

ഒരു സമൂഹത്തിലെ വൈവിധ്യമാർന്ന സംഘങ്ങൾ, കൂട്ടായ്മകൾ, സംഘടനകൾ, പ്രസ്ഥാനങ്ങൾ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ബന്ധങ്ങൾ, പാലങ്ങൾ (Bonds and Bridges) എന്നിവവഴി സമൂഹത്തിലെ വ്യക്തികളെയും കുടുംബാംഗങ്ങളെയും കൂട്ടിയിണക്കുന്നതാണ് സാമൂഹികമൂലധനം. സംഘം ചേർന്നുള്ള പ്രവർത്തനം, ഒത്തുചേരൽ, കൂട്ടായ്മ എന്നിവ ജനതയുടെ പൊതുവായ പ്രവർത്തനശൈലി, വിശ്വാസങ്ങൾ, വ്യക്തിത്വമൂല്യങ്ങൾ, വിഭവഉപയോഗം, ശാക്തീകരണം, ക്ഷേമലക്ഷ്യങ്ങൾ എന്നിവ നിർണയിക്കുന്നു. കൂട്ടായ്മകൾക്കിടയിൽ പരസ്പരബന്ധങ്ങളും പാലങ്ങളും സൃഷ്ടിച്ചു സാമൂഹികസാമ്പത്തിക വികസനത്തിന് അവസരങ്ങളുണ്ടാക്കുന്നു. സുസ്ഥിരമായ വികസനത്തിനും സാമൂഹികക്ഷേമത്തിനുംവേണ്ട സാമൂഹികകെട്ടുറപ്പും പ്രതിബദ്ധതയും ഉണ്ടാക്കാൻ സാമൂഹികമൂലധനത്തിനു കഴിയും. ഒന്നിലധികം സമൂഹങ്ങളിലും കൂട്ടായ്മകളിലും ഒരേസമയം പങ്കാളിയായി പ്രവർത്തിക്കുമ്പോൾ അവയുടെ താത്പര്യങ്ങൾക്കുവേണ്ടി സ്വന്തം വ്യക്തിതാത്പര്യങ്ങൾ വേണ്ടെന്നു വയ്ക്കാൻ ഒരു പൌരൻ സ്വമനസാലേ, തയ്യാറാകുന്ന കാഴ്ച വിരളമല്ല. പരസ്പരവിശ്വാസം, ദൃഢത, കൂട്ടായ പ്രവർത്തനം, സഹകരണം, സഹവർത്തിത്വം, സാമൂഹികകെട്ടുറപ്പ്, അവകാശങ്ങൾ ഏതെന്നറിയാനും അവ സധൈര്യം ചോദിച്ചുവാങ്ങാനും ഉള്ള കഴിവ് എന്നിവ സാമൂഹികമൂലധനം എന്ന ആശയത്തിൽ അന്തർലീനമായിരിക്കുന്നു. ഇത്തരത്തിലുള്ള സാമൂഹിക മൂലധനം വളർത്തിയെടുത്താൽ മാത്രമേ സുസ്ഥിരവികസനം സാധ്യമാകൂ. അതിന് ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണു സിവിൽ സമൂഹസംഘങ്ങൾ.

കേരളത്തിൽ പരീക്ഷിച്ചുവന്നിരുന്ന തറക്കൂട്ടം, അയൽക്കൂട്ടം, ഗ്രാമസഭ എന്നിവ യഥാർഥത്തിൽ സാമൂഹികമൂലധനത്തിന്റെ സ്രോതസ്സുകൾ വളർത്തിയെടുക്കാൻ പറ്റിയ സംഘങ്ങളാണ്. എന്നാലതിന്റെ പിറകിൽ ഒളിഞ്ഞുകിടക്കുന്ന വിപത്തു നാം കണ്ടറിയണമെന്ന് അവയെ വിമർശിക്കുന്നവർ പറയുന്നു. സമ്പത്തും ആസ്തികളും കഴിവുകളും വികലമായി വിതരണം ചെയ്യപ്പെട്ട ഒരു സമൂഹത്തിൽ മേല്പറഞ്ഞ സംഘങ്ങളിലും കൂട്ടായ്മകളിലും സമൂഹത്തിലെ ശക്തരായ സമ്പന്നവിഭാഗം നിരന്തരം ഇടപ്പെട്ട് ആ വിഭാഗത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സാമൂഹികമൂലധനത്തെയും വിഭവങ്ങളെയും ചൂഷണം ചെയ്യുന്ന അനുഭവമാണുണ്ടായിട്ടുള്ളത്. സാമൂഹിക മൂലധനം തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കാനും തിരിച്ചുവിടാനും സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങൾക്കു കഴിയുന്നില്ല. കൂട്ടായ്മകളിൽനിന്നും അവർ പിന്തള്ളപ്പെടുന്നു. അവരെ സംരക്ഷിക്കാൻ സിവിൽസമൂഹങ്ങളുടെ ചക്രവാളത്തിനു മുകളിൽനിന്ന്, ക്രിയാത്മകമായി ഇടപെടാൻ സ്റ്റേറ്റ് എന്ന പ്രസ്ഥാനം/ഏജൻസി ഉണ്ടായേ പറ്റൂ.

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും ക്ഷേമം ഉറപ്പാക്കാനും സ്റ്റേറ്റ് ആവശ്യമില്ല. രാഷ്ട്രീയം (Politics) ആവശ്യമില്ല, ആശയതത്ത്വസംഹിതകൾ ആവശ്യമില്ല. പൗരധർമ (Civics) പാഠപുസ്തകങ്ങളിൽ വിവരിച്ചിട്ടുള്ള പരിപാടികൾ അതേപടി ഉൾക്കൊണ്ടു സാമൂഹികജീവിതത്തിൽ നടപ്പാക്കിയാൽ സ്റ്റേറ്റും, സ്റ്റേറ്റിന്റെ ഇടപെടലും വേണ്ടിവരില്ല. സ്വന്തം ചുറ്റുവട്ടത്തിനപ്പുറം, സ്വന്തം സംഘത്തിനപ്പുറം ആരും എത്തിനോക്കരുത്. സഹജീവികൾക്ക് പ്രത്യേകിച്ചും സ്വന്തം സംഘത്തിലില്ലാത്തവർക്ക് എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ആശങ്ക വളർത്തേണ്ട. വ്യക്തികൾ അവരവരുടെ കഴിവിനൊത്തു സംഘംചേർന്നും കൂട്ടായ്മകൾ ഉണ്ടാക്കിയും പ്രവർത്തിച്ചാൽമതി. സംഘത്തിന്റെ ലക്ഷ്യങ്ങളാണ് അതിലെ അംഗങ്ങൾക്കുള്ളത്. എന്നാൽ ഒന്നിലധികം സിവിൽസമൂഹസംഘങ്ങളിൽ ഒരു പൌരൻ അംഗമായാലുണ്ടാകുന്ന അപകടം വിസ്മരിക്കാൻവയ്യ. കാരണം, എല്ലാ സംഘങ്ങളുടെയും ലക്ഷ്യങ്ങൾ ഒന്നാകാൻ സാധ്യമല്ല. ലക്ഷ്യങ്ങൾ തമ്മിലുള്ള സംഘട്ടനം അനിവാര്യമാകും. ചുരുക്കത്തിൽ, ഒരു രാജ്യത്തിലെ ജനസമൂഹത്തെയാകെ പല തട്ടുകളിലായി വിഭജിച്ച് ഒതുക്കാനാണ് സിവിൽ സമൂഹസംഘങ്ങൾ, സാമൂഹികമൂലധനം എന്ന ആശയസംഹിതകൾകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നത്തെ ലോകത്ത് ഒന്നിലധികം സിവിൽസമൂഹസംഘങ്ങളിൽ അംഗങ്ങളായി പ്രവർത്തിക്കാത്തവരില്ലെ തന്നെ പറയാം. ജാതി, മതം, വിദ്യാഭ്യാസം, തൊഴിൽ, കല, സംസ്കാരം എന്നിവയുടെയടിസ്ഥാനത്തിൽ സിവിൽസമൂഹസംഘങ്ങളുണ്ട്. റോട്ടറി ക്ളബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, രക്ഷാകർത്തൃ-അധ്യാപകസംഘടനകൾ, കലാസമിതികൾ, വായനശാലകൾ, യുവജനസംഘടനകൾ എന്നിങ്ങനെ എത്രയോ സംഘങ്ങളെ എണ്ണമിട്ടു പറയാൻ പറ്റും.==ആഗോളവത്കരണത്തെ പിന്താങ്ങുന്ന സംഘടനകൾ== ആഗോളവത്കരണത്തെ പിന്താങ്ങുന്ന അന്താരാഷ്ട്രസംഘടനകളും സ്ഥാപനങ്ങളും നിരവധിയാണ്. അന്താരാഷ്ട്ര തൊഴിൽസംഘടന ഇതിന് ഒരു അപവാദമാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. 1944-ൽ ആണ് ബ്രെട്ടൺ വുഡ്സ് ഇരട്ടകൾ (Bretton Woods Twins) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ.എം.എഫും, ലോകബാങ്കും നിലവിൽ വന്നത്. അതിനുശേഷം ആഗോളവ്യാപാരവും ആഗോള ജി.ഡി.പി. യിൽ വികസ്വരരാജ്യങ്ങളുടെ പങ്കും പലമടങ്ങായി വർധിച്ചു. അവയുടെ വിദേശനാണ്യശേഖരത്തിലും വൻ വർധനയുണ്ടായി. എന്നിട്ടും ഐ.എം.എഫും, ലോകബാങ്കും ഘടനാപരമായ പരിഷ്കാരങ്ങൾ (Structural Reforms), ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയുൾപ്പെടുന്ന നവലിബറൽ അജൻഡയുടെ അതിശക്തരായ വക്താക്കളായി തുടരുന്നു. ആഗോളസാമ്പത്തികക്രമത്തിൽ ഇതിനകം ഉയർന്നുവന്ന മിക്ക പ്രതിസന്ധികളിലും ഈ സ്ഥാപനങ്ങൾ ഇടപെടുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പലപ്പോഴും അവ ദേശീയഭരണകൂടങ്ങളിൽനിന്നും രാഷ്ട്രീയപാർട്ടികളിൽനിന്നും കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. ഈ സ്ഥാപനങ്ങളിൽ വളരെക്കാലം പ്രവർത്തിച്ചിട്ടുള്ള ചില സാമ്പത്തിക വിദഗ്ദ്ധരും ബുദ്ധിജീവികളും ഇത്തരത്തിലുള്ള വിമർശനങ്ങളെ പിന്താങ്ങിയിട്ടുണ്ട്. അവരിൽ മുഖ്യൻ ജോസഫ് സ്റ്റിഗ്ളിറ്റ്സ് എന്ന സാമ്പത്തിക വിദഗ്ദ്ധനാണ്. വളരെക്കാലം ലോകബാങ്കിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അദ്ദേഹം 2000-ൽ ആ സ്ഥാനം രാജിവച്ചു. പിന്നീട് "ഞാൻ ലോകപ്രതിസന്ധികളിൽ നിന്നും എന്തു പഠിച്ചു എന്ന പ്രബന്ധവും അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഐ.എം.എഫും ലോകബാങ്കും ഒരേസ്വരത്തിലാണ് നയപരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്നത്. അംഗരാജ്യങ്ങൾ അവയുടെ സമ്പദ്വ്യവസ്ഥയും വിപണിയും തുറന്നിടണം. നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ സമയബന്ധിതമായി അവ നീക്കണം. സ്വകാര്യമൂലധനത്തെയും ഫൈനാൻസ് മൂലധനത്തെയും പ്രോത്സാഹിപ്പിക്കണം. അടിസ്ഥാനമേഖലകളിൽനിന്നും സ്റ്റേറ്റ് പിൻവാങ്ങണം. പൊതുമേഖലാസ്ഥാപനങ്ങൾ ലാഭനഷ്ടം നോക്കാതെ അടച്ചുപൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യണം. കടബാദ്ധ്യതകൾക്ക് ശാശ്വതപരിഹാരം കാണാൻ സർക്കാരിന്റെ ഫിസ്ക്കൽ ചെലവുകൾ പരമാവധി ചുരുക്കണം. ഭരണകൂടത്തിന്റെയും ഭരണം നടത്തുന്ന ബ്യൂറോക്രസിയുടെയും വലിപ്പം കർക്കശമായി വെട്ടിക്കുറയ്ക്കണം. സാമൂഹികസുരക്ഷാവലയം സൃഷ്ടിക്കുന്നതിൽ സ്വകാര്യഏജൻസികൾ, സർക്കാരിതരസംഘങ്ങൾ, സിവിൽ സമൂഹങ്ങൾ എന്നിവയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം. സ്വതന്ത്രവിപണിയും വ്യാപാരവും വികസിപ്പിക്കണം. ആഗോളവത്കരണം എന്ന ആത്യന്തികലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഈ സ്ഥാപനങ്ങൾ ഇത്തരം നിർദ്ദേശങ്ങൾ വയ്ക്കുന്നു. ഈ രണ്ടു സ്ഥാപനങ്ങളിലും അമേരിക്കയ്ക്കു മാത്രം 17-18 ശതമാനം വോട്ടിങ് അധികാരമുണ്ട്. അത് ഒരു വീറ്റോ ശക്തിതന്നെയാണ്. ലോകബാങ്ക് വായ്പകളുടെ 51 ശതമാനവും അമേരിക്കയുടെ ഖജനാവിൽനിന്നും ഉദ്ഭവിക്കുന്നതാണ്.

ഈ സ്ഥാപനങ്ങളുടെ അടിസ്ഥാനശില ഉറപ്പിച്ചിരിക്കുന്നതു ബഹുരാഷ്ട്രപരസ്പരരാശ്രയത്വം, ബഹുപാർശ്വത്വം (Multilateralism) എന്നീ ആശയങ്ങളിലാണ്. എന്നാൽ തങ്ങൾ പറയുന്ന വഴിക്കു ദരിദ്രരാജ്യങ്ങളെ നടത്താൻ ഈ സ്ഥാപനങ്ങളെ അമേരിക്കകൂടി ഉൾപ്പെടുന്ന സമ്പന്നരാജ്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ട് ആഗോളവത്കരണചർച്ചകളിൽ "ഐ.എം.എഫും, ലോകബാങ്കും അടച്ചൂപൂട്ടേണ്ട സമയമായി എന്ന് ചിലർ ആവശ്യപ്പെട്ടുതുടങ്ങി. ഉടൻ അവ അടച്ചുപൂട്ടിയില്ലെങ്കിലും അവയുടെ ഘടനയിലും സമീപനങ്ങളിലും പ്രവർത്തനങ്ങളിലും ചില മാറ്റങ്ങൾ അനിവാര്യമാണ്. സാധാരണജനങ്ങളോടു സൌഹൃദം പുലർത്തുന്നതരത്തിൽ അവ മാറണം. ആഗോളവത്കരണം സ്വകാര്യമൂലധനത്തിന്റെ ഒഴുക്ക് എന്നിവ സൃഷ്ടിക്കുന്ന വിപത്തുകൾക്കു പരിഹാരം കാണണം. ആഗോളക്രമത്തിൽ ഏഷ്യയുടെ, പ്രത്യേകിച്ച് ഇന്ത്യയുടെയും ചൈനയുടെയും പ്രാധാന്യം വർധിക്കുന്നതു കണക്കിലെടുക്കണം.

ലോകവ്യാപാരസംഘടന[തിരുത്തുക]

ആഗോളവത്കരണത്തിന്റെ മുഖ്യവക്താവായി ഇന്നു പ്രവർത്തിക്കുന്നത് 1994-ൽ നിലവിൽവന്ന ലോകവ്യാപാര സംഘടനയാണ്. ഈ സംഘടന അദൃശ്യമായ ഒരു ആഗോളഗവൺമെന്റായിത്തീർന്നിരിക്കുന്നു. വളരെ ശക്തമായ നിയമങ്ങളും ബാദ്ധ്യതകളും ശിക്ഷാനടപടികളുംകൊണ്ട് അതിനെ അനുസരിക്കാത്ത അംഗരാജ്യങ്ങളെ തടവറയിലാക്കിയിരിക്കുകയാണ്. ദേശീയനിയമങ്ങളെ തള്ളിപ്പറയാനും ദേശീയഗവൺമെന്റുകൾ എന്താണു ചെയ്യേണ്ടതെന്നു നിർദ്ദേശം നൽകാനും അതു നടപ്പിലാക്കിച്ചെടുക്കാനും ലോകവ്യാപാരസംഘടന ശ്രമിക്കുന്നുണ്ട്. സംഘടനയുടെ തർക്കപരിഹാര ഏജൻസി (Dispute Settlement Body) യഥാർഥത്തിൽ വ്യാപാരകാര്യങ്ങളും നിയമങ്ങളും കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ ഒരു പാനൽ ആണ്. അവർക്കു രാജ്യങ്ങൾ തമ്മിൽ വ്യാപാരകാര്യത്തിൽ ഉണ്ടാകുന്ന തർക്കങ്ങൾകേട്ടു വിധി പറയാനുള്ള അധികാരമാണു നൽകിയിരിക്കുന്നത്. ലോകവ്യാപാരസംഘടന ഉണ്ടായതിനുശേഷം ആഗോളവത്കരണ സമീപനങ്ങൾക്കു ശക്തിനൽകാൻ വേണ്ടി പുത്തൻ നിയമങ്ങൾ, പ്രോട്ടോക്കോളുകൾ (Protocols), ഉപാധികൾ, ബാദ്ധ്യതകൾ എന്നിവ എഴുതി തയ്യാറാക്കിയിട്ടുണ്ട്. തർക്കപരിഹാര ഏജൻസിയുടെ വിധിയുടെമേൽ ഒരു ദേശീയ ഗവൺമെന്റിനും അപ്പീൽ പോകാൻ വ്യവസ്ഥയില്ല.

വ്യാപാരം, വ്യാപാരം നടത്തുന്ന കമ്പനികൾ, അതുമായി ബന്ധപ്പെട്ട ആഗോളവത്കരണവക്താക്കൾ എന്നിവയുടെ താത്പര്യം സംരക്ഷിക്കാൻ സ്ഥാപിച്ച ഒന്നാണ് ലോകവ്യാപാരസംഘടന. മറ്റുള്ള താത്പര്യങ്ങൾ സംഘടനയിൽ അപ്രസക്തമാണ്. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ, പരിസ്ഥിതിസംരക്ഷണം, മനുഷ്യാവകാശം, ഉപഭോക്താക്കളുടെ താത്പര്യങ്ങൾ, സാമൂഹികനീതി, ദേശീയപരമാധികാരം, ജനാധിപത്യസംരക്ഷണം എന്നിവയ്ക്ക് അർഹമായ പരിഗണന ലോകവ്യാപാരസംഘടന നൽകിയിട്ടില്ല. ഏതാണ്ട് 500 ബ്യൂറോക്രാറ്റുകളാണു സംഘടനയിലുള്ളതും അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും. ജനറൽ കൗൺസിലാണു സംഘടനയുടെ ഏറ്റവും ഉയർന്ന ഏജൻസി. അതിന്റെ കീഴിലാണ് മന്ത്രിതലസമ്മേളനം (Ministerial Conference). മന്ത്രിതലസമ്മേളനത്തിൽ വരുന്ന പ്രതിനിധികൾക്ക് അതത് രാജ്യങ്ങളിലെ ജനപ്രതിനിധിസഭയോടു കുറച്ചെങ്കിലും ഉത്തരവാദിത്തമുണ്ട്. എന്നാൽ ജനറൽ കൌൺസിലിൽ പ്രവർത്തിക്കുന്ന ബ്യൂറോക്രാറ്റുകൾക്ക് ആരോടും ഉത്തരവാദിത്തമില്ല. അവരാണ് സംഘടനയുടെ സമ്മേളനങ്ങൾക്ക് അജൻഡ നിശ്ചയിക്കുന്നതും സമ്മേളനങ്ങളുടെയും ചർച്ചകളുടെയും ദിശ നിയന്ത്രിക്കുന്നതും. ജനറൽ കൗൺസിലിനു പുറമേ, ചരക്ക് കൗൺസിൽ (Goods Council), സേവന കൗൺസിൽ (Service Council), ട്രിപ്സ് കൌൺസിൽ (Trips Council) എന്നിവകൂടിയുണ്ട്. ഇതിനുംപുറമേയാണു നേരത്തെ സൂചിപ്പിച്ച തർക്കപരിഹാര ഏജൻസി.

ഇന്നു ലോകവ്യാപാരസംഘടനയിൽ ആഗോളവത്കരണത്തെ എതിർക്കാൻ ഒറ്റക്കെട്ടായി വികസ്വരരാജ്യങ്ങൾക്കു കഴിയുന്നില്ല. സംഘടനയ്ക്കകത്തു വിവിധ ഗ്രൂപ്പുകൾ നിലവിൽ വന്നിട്ടുണ്ട്. ജി-90, ജി-77, ജി-33, ജി-20, ജി-5, ആസ്റ്റ്രേലിയ നയിക്കുന്ന കെയർൻസ് (Cairns) ഗ്രൂപ്പ്, ആഫ്രിക്കൻ-കരീബിയൻ-പസിഫിക്ക് ഗ്രൂപ്പ് (African-Caribbean-Pacific Group-ACP) എന്നിവയാണ് ഇവയിൽ പ്രധാനം. നിരവധി ഉപഗ്രൂപ്പുകളുമുണ്ട്. പല രാജ്യങ്ങളും ഒന്നിലധികം ഗ്രൂപ്പുകളിൽ അംഗങ്ങളുമാണ്. ഇത്രയധികം ഗ്രൂപ്പുകൾ ഉണ്ടായതുകൊണ്ട് ആഗോളവത്കരണത്തിനെതിരെയുള്ള എതിർപ്പുകൾ ഒരു പരിധിവരെ തണുക്കുകയാണ് ചെയ്തിട്ടുള്ളത്.

ഗ്രൂപ്പുകൾ നിലനിൽക്കെത്തന്നെ ചർച്ചകൾ നയിക്കുന്നതിന് ഒരു പ്രത്യേക രീതിയാണ് ലോകവ്യാപാരസംഘടനയിൽ. ഇതിനെ ഗ്രീൻ റൂംചർച്ചകൾ (Green Room Discussion) എന്നു വിശേഷിപ്പിക്കുന്നു. ഒരു നാടകം അരങ്ങിൽ അവതരിപ്പിക്കുന്നതിനുമുമ്പ്, അഭിനേതാക്കൾ അരങ്ങിനു പിറകിൽ വച്ചാണല്ലോ വേഷങ്ങൾ - ചമയങ്ങൾ - മേക്കപ്പ് എന്നിവ ചാർത്തുക. അരങ്ങിനു പിറകിൽ ഗ്രീൻ റൂമിൽ എന്തുനടക്കുന്നുവെന്നു കാണികൾക്ക് അറിയില്ല. അതുപോലെ അരങ്ങിനു പിറകിൽ പ്രധാനപ്പെട്ട ഗ്രൂപ്പ് മറ്റു പ്രതിനിധികളെ ഒരുമിച്ചുകൊണ്ടുവന്ന് രഹസ്യചർച്ചകൾ നടത്തി കരാറുകളുടെ നക്കൽ തയ്യാറാക്കിയതിനുശേഷം അവ പ്രതിനിധികളുടെ പൊതുവായ സമ്മേളനത്തിൽ അവതരിപ്പിച്ച് അംഗീകരിപ്പിച്ച് എടുക്കുന്ന രീതിയാണ് ലോകവ്യാപാരസംഘടനയിൽ സ്വീകരിച്ചിട്ടുള്ളത്. 2004-ൽ ജനീവയിൽ നടന്ന സമ്മേളനത്തിൽ ജി-20 ലെ അംഗങ്ങളായ ഇന്ത്യയെയും ബ്രസീലിനെയും പ്രത്യേകം അടർത്തിമാറ്റി അവരുമായി ഒരു ധാരണയിൽ എത്താനാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും ശ്രമിച്ചത്. അതിന്റെ ഫലമായിരുന്നു അന്നത്തെ കാർഷികക്കരാർ. ഇതിന് പ്രതിഫലമായി ഇന്ത്യയെയും ബ്രസീലിനെയും അമേരിക്ക, യൂറോപ്യൻ യൂണിയൻ, ആസ്റ്റ്രേലിയ എന്നീ സമ്പന്നരാജ്യങ്ങളോടൊപ്പം ന്യൂഗ്രൂപ്പ്-5 (NG-5) എന്ന പുതിയ ഗ്രൂപ്പിൽ ചേർത്തു. ഈ ഗ്രൂപ്പിനെ Five Interested Parties (FIP) എന്ന് വിളിക്കുന്നു. കാർഷികമേഖലയുടെ പ്രശ്നങ്ങളിലും, ആ മേഖല ആഗോളവത്കരണത്തിന്റെ പ്രത്യാഘാതം എങ്ങനെ നേരിടും എന്ന കാര്യത്തിലും പരസ്പരവിരുദ്ധങ്ങളായ നിലപാടുകളാണ് ഇന്ത്യക്കും ബ്രസീലിനും മറ്റ് അംഗങ്ങൾക്കും ഉള്ളത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഗോളവത്കരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

ഇതര ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഗോളവത്കരണം&oldid=4022230" എന്ന താളിൽനിന്ന് ശേഖരിച്ചത്