അഹ്‌ലു ബൈത്ത്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ഇസ്ലാം മത പ്രവാചകനായ മുഹമ്മദിന്റെ സന്താന പരമ്പരയിൽപ്പെട്ടവരെ സൂചിപ്പിക്കുന്ന പദം. 'അഹ് ലുബൈത്ത്' എന്നാണ് നബിയുടെ കുടുംബത്തിന് അറബിഭാഷയിൽ പറയുന്ന പേര്. അഹ് ലുബൈത്ത് എന്ന വാക്കിന് വീട്ടുകാർ എന്നാണ് ഭാഷാർഥം. ഖുർ ആനിലും ഹദീസുകളിലും ഈ പ്രയോഗം വന്നിട്ടുണ്ട്[1]. ആലുബൈത്ത്, ആലുന്നബി, ആലുമുഹമ്മദ്, ആലുയാസീൻ എന്നീ വാക്കുകളും ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. 'സാദാത്തു'കൾ എന്നും 'സയ്യിദു'കൾ എന്നും ഇവർ അറിയപ്പെടുന്നുണ്ട്. മാന്യർ, മിസ്റ്റർ എന്നീ അർത്ഥത്തിൽ സയ്യിദ് എന്ന അറബി വാക്ക് ഉപയോഗിക്കാറുണ്ട്. എങ്കിലും അഹ് ലുബൈത്തിൽപ്പെട്ടവരെ ഇന്നും പൊതുവേ സയ്യിദ് അഥവാ സാദാത്ത് എന്നുതന്നെയാണ് സംബോധന ചെയ്തുവരുന്നത്; കേരളത്തിൽ തങ്ങൾ എന്നും.
[തിരുത്തുക] ഇന്ത്യയിൽ
ദക്ഷിണയമന് ഇന്ത്യയും, പ്രത്യേകിച്ച് കേരളവുമായി ഇസ്ലാമിനു മുമ്പു തന്നെ വ്യാപാര ബന്ധമുണ്ടായിരുന്നതായി ചരിത്ര രേഖകളിൽ കാണുന്നു. ഹളർമൗത്തിൽ നിന്ന് പല ഗോത്രങ്ങളും കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇന്തോനേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലും കുടിയേറിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെത്തിയവർ മലബാർ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വാസമുറപ്പിച്ചത്. ഹളർമൗത്ത്, ഹിജാസ്, ഇറാക്ക് എന്നിവിടങ്ങളിൽ നിന്ന് അഹ് ലുബൈത്തിലെ പ്രമുഖരുടെ മലബാറിലേക്കുള്ള പലായനം ആരംഭിച്ചത് ഹിജ്റ 500-നു ശേഷമാണെന്നാണ് അനുമാനം. ഇമാം മുഹമ്മദ് (സാഹിബ് അൽ-മർബാത്ത്) ബിൻ അലിഖാലി അൽ-കസമിന്റെ (ഹി. 556) പുത്രന്മാരുടെ കാലത്താണ് അന്യനാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചതും ഓരോ പിതാവിന്റേയും പേരിൽ ഗോത്രശാഖകളായി അറിയപ്പെടാനിടയായതും.
[തിരുത്തുക] കേരളത്തിൽ
150-ൽപ്പരം അഹ്ലുബൈത്ത് ഗോത്രശാഖകൾ ഇസ്ലാമിക പ്രബോധനത്തിനായി അക്കാലത്ത് പല നാടുകളിലേക്കു പുറപ്പെട്ടു. ഇങ്ങനെ കേരളത്തിലെത്തിയവരാണ് തങ്ങൾ എന്ന സ്ഥാനപ്പേരിലറിയപ്പെട്ടത്. കേരളത്തിലെത്തിയ അഹ്ലുബൈത്ത് ഗോത്രശാഖകളുടെ ഉദ്ഭവം മുഹമ്മദിന്റെ (സാഹിബ് അൽ-മർബാത്ത്) പുത്രന്മാരായ അലവിയുടേയും അലിയുടേയും സന്താനങ്ങളിൽ നിന്നാണ്.
കോഴിക്കോടൻ രാജാക്കന്മാരുടെ സംശുദ്ധമായ ഹൈന്ദവ ജീവിതരീതിയും സംസ്കാരവും തീർത്തും നവീനമായ ഇസ്ലാമിക ജീവിതക്രമങ്ങളും തമ്മിൽ അങ്ങേയറ്റം സമരസപ്പെടുന്ന ഹൃദ്യമായ ഒരു മത സൗഹാർദ ചിത്രമാണ് ഉത്തര മലബാറിന്റെ ചരിത്രം. അവിടെയുണ്ടായിരുന്ന ചില ഗ്രാമാധികാരികളേയും ബ്രാഹ്മണരേയും ആശാന്മാരേയും തങ്ങൾമാർ എന്നു വിളിച്ചിരുന്നു. രാജാധികാരങ്ങളുമായി നേരിട്ടു ബന്ധം പുലർത്തിയിരുന്ന ഇത്തരം ഉന്നത കുലജാതരുമായി രാജാവിന്റെ അതിഥികൾക്ക് ബന്ധമുണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തിലെ താഴേതട്ടിലെ ജനസാമാന്യവുമായുള്ള ഇടപെടലുകൾക്കെല്ലാം മുൻപ് വൈവാഹികവും വ്യക്തിപരവുമായ ബന്ധങ്ങൾ അറബികൾക്ക് ഇത്തരക്കാർക്കിടയിലാവും സംഭവിച്ചിട്ടുണ്ടാവുക. അങ്ങനെ ഇസ്ലാംമതം സ്വീകരിക്കപ്പെട്ട 'തങ്ങൾ' സ്ഥാനികളും അവർക്ക് അറബികളുമായുള്ള വിവാഹബന്ധങ്ങളിലുണ്ടായ പുതിയ തലമുറയും അതേ സ്ഥാനപ്പേരുതന്നെ നിലനിർത്തിയതായും കരുതുന്നവരുണ്ട്.
കണ്ണൂർ, കോഴിക്കോട്, പൊന്നാനി, കൊയിലാണ്ടി, കൊച്ചി തീരങ്ങളിൽ കപ്പലിറങ്ങിയവർ മമ്പുറം, തിരൂരങ്ങാടി, മലപ്പുറം, വളപട്ടണം എന്നിവിടങ്ങളിൽ താമസമാക്കുകയും സാദാത്തുകളുടേയും ശിഷ്യന്മാരുടേയും കുടുംബങ്ങളുമായി വിവാഹ ബന്ധത്തിലേർപ്പെടുകയും ചെയ്തു. കൊയിലാണ്ടിയിലാണ് അഹ് ലുബൈത്ത് ഗോത്രങ്ങൾ കൂടുതലായി വസിക്കുന്നത്. ഇവിടെ ദേശീയപാതയ്ക്കു പടിഞ്ഞാറായി 14 ഗോത്രശാഖകളിൽപ്പെട്ടവർ താമസിക്കുന്നുണ്ട്. വടക്കൻ കേരളത്തിലാണ് തങ്ങൾമാർ അധികമായുള്ളത്. തെക്കൻ കേരളത്തിലും പലയിടങ്ങളിലായി അവരുടെ ശാഖകളിൽപ്പെട്ടവർ താമസിക്കുന്നുണ്ട്.
കേരളത്തിലെത്തിയ അഹ് ലുബൈത്ത് സാദാത്തുകളിൽ പലരും പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരുമായിരുന്നു. പ്രവാചക കീർത്തനങ്ങളും ക്ഷണികമായ ഐഹിക ജീവിതത്തിന്റെ നിഷ്ഫലത വെളിപ്പെടുത്തുന്ന 'സൂഫി' ശൈലിയിലുള്ള പ്രാർഥനകളും അധ്യാത്മ ചിന്തകളുമാണ് അവരുടെ രചനകളിലെ പ്രതിപാദ്യം. പ്രസിദ്ധീകരണ വിധേയമായിട്ടില്ലാത്ത ഇത്തരം കൃതികളുടെ കൈയെഴുത്തു പ്രതികൾ ഇന്ന് പല പണ്ഡിതന്മാരുടേയും ഗ്രന്ഥശേഖരത്തിൽ അപൂർവ നിധികളായി സൂക്ഷിച്ചിട്ടുള്ളതായി അറിയുന്നു.
നബികുടുംബത്തിന് ഇസ്ലാം സവിശേഷമായ സ്ഥാനം കല്പിച്ചിട്ടുണ്ട്. നബിക്കും കുടുംബത്തിനുംവേണ്ടി അനുഗ്രഹ പ്രാർഥന ചൊല്ലുന്നത് 'സുന്നത്താ'യി (പുണ്യം) ഇസ്ളാം നിശ്ചയിച്ചിരിക്കുന്നതിൽനിന്ന് അവർക്കു നല്കിയ മഹത്ത്വം സ്പഷ്ടമാണ്. നബിയുടെ കാലത്തും തുടർന്നും 'സഹാബികൾ' അഹ് ലുബൈത്തിനോട് സ്നേഹപൂർവമാണ് വർത്തിച്ചിരുന്നത്. അഹ് ലുബൈത്തിനെ സ്നേഹിക്കുന്നത് പുണ്യമായി മുസ്ലീങ്ങൾ കരുതുന്നു.