അബ്ദുന്നാസർ മഅദനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുന്നാസർ മ‌അ്ദനി
അബ്ദുന്നാസർ മ‌അ്ദനി
ജനനം(1965-01-18)ജനുവരി 18, 1965
ശാസ്താംകോട്ട, കൊല്ലം
തൊഴിൽരാഷ്ട്രീയം
ജീവിതപങ്കാളി(കൾ)സൂഫിയ മ‌അ്ദനി
കുട്ടികൾഉമർ മുക്താർ, സലാഹുദ്ദീൻ അയൂബി
മാതാപിതാക്ക(ൾ)തോട്ടുവാൽ മൻസിലിൽ അബ്ദുസമദ്‌ മാസ്‌റ്റർ, അസ്‌മാബീവി

കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി.) നേതാവ്. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒൻപതു വർഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിൽ ജയിലിൽ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1-ന്‌ ഈ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅദനിയെ വെറുതേ വിട്ടു. ഇപ്പോൾ 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയും, കഴിഞ്ഞ 3 വർഷക്കാലമായി ബംഗ്ലൂരുവിൽ ജാമ്യവ്യവസ്ഥയോടെ കഴിയുന്നു

ജീവിത രേഖ[തിരുത്തുക]

1966 ജനുവരി 18-ന്‌ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തിൽ തോട്ടുവാൽ മൻസിലിൽ അബ്ദുസമദ്‌ മാസ്‌റ്ററുടെയും അസ്‌മാബീവിയുടെയും മകനായി ജനനം. വേങ്ങ വി.എം.എൽ.എസ്. -ലെ വിദ്യാഭ്യാസശേഷം കൊല്ലൂർവിള മഅ്‌ദനുൽഉലൂം അറബികോളജിൽ നിന്നും മഅദനി ബിരുദം നേടി. ചെറുപ്പത്തിൽ തന്നെ പ്രസംഗത്തിൽ മികവ്‌ കാട്ടിയ മഅദനി പതിനേഴാം വയസ്സിൽ തന്നെ അറിയപ്പെടുന്ന ഒരു മതപ്രഭാഷകനായി മാറി. പിൽക്കാലത്ത് മൈനാഗപ്പള്ളിയിലെ അൻവാർശേരി യത്തീംഖാനയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.

മുസ്‌ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി 1990ൽ ഇസ്‌ലാമിക് സേവക് സംഘ് ഐ.എസ്‌.എസ്‌. രൂപവത്കരിച്ചു. കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് പ്രഭാഷണം നടത്തിയ മഅ്ദനിക്ക് പിന്തുണയേറി. ഒപ്പം ഐ.എസ്.എസിൽ അംഗങ്ങളും.

1992 ആഗസ്ത് ആറിനാണ് മഅദനിയുടെ കാൽ അറ്റുപോയത്. ഒരു ബോംബ് സ്ഫോടനത്തിലാണ് മദനിയ്ക്ക് കാൽ നഷ്ടപ്പെട്ടത്. ആദ്യം കേസന്വേഷിച്ച ലോക്കൽ പൊലീസ് മദനിയുടെ കയ്യിലിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് കാൽ അറ്റുപോയതെന്ന് കണ്ടെത്തി. എന്നാൽ ഈ കണ്ടെത്തൽ ശരിയല്ലെന്ന് പിഡിപി വാദിച്ചതിനെ തുടർന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. 1995ൽ ക്രൈംബ്രാഞ്ച് സംഭവവുമായി ബന്ധപ്പെട്ട ഒരാളെ അറസ്റു ചെയ്തു. മഅദനിയുടെ കയ്യിലിരുന്ന ബോംബല്ല പൊട്ടിത്തെറിച്ചതെന്നും മദനിയ്ക്കു നേരെ ആക്രമണമുണ്ടായതാണെന്നും അന്ന് ഊഹാപോഹം പ്രചരിച്ചിരുന്നു. അന്ന് അറസ്റ് ചെയ്യപ്പെട്ട ആൾ പിന്നീട് കേസുമായി ബന്ധമില്ലാത്തതിന്റെ പേരിൽ കുറ്റവിമുക്തനായി . പിന്നീടുള്ള വർഷങ്ങളിൽ ഈ കേസിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. കാൽ നഷ്ടപ്പെട്ട ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ മഅദനിക്കോ ഗവൺമെന്റിനോ കഴിഞ്ഞിട്ടില്ല.

1992ൽ ബാബരി മസ്‌ജിദ്‌ തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഐ.എസ്‌.എസ്‌. നിരോധിക്കുകയും മഅദനി അറസ്റ്റിലാവുകയും ചെയ്‌തു.

പിന്നീട്‌ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് തിരിഞ്ഞ മഅദനി 1993 ഏപ്രിൽ 14-ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷിക്ക് രൂപംനൽകി. അവർണ്ണന് അധികാരം പീഡിതർക്ക് മോചനം  എന്നായിരുന്നു പി.ഡി.പി. യുടെ മുദ്രാവാക്യം[1]. ഗുരുവായൂർ, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ നിർണയിക്കാൻ കഴിഞ്ഞതോടെ [അവലംബം ആവശ്യമാണ്]പി.ഡി.പി കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പി ഡി പി ചെയർമാൻ അബ്‌ദുൾ നാസർ മഅദനി കേരളയാത്ര നടത്തി.[2]

2009 ഏപ്രിൽ 3 മുതൽ 13 വരെ മ‌അദനിയുടെ നേതൃത്വത്തിൽ 'സത്യമേവ ജയതേ' എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കേരളയാത്ര നടത്തപ്പെടുകയുണ്ടായി. മറ്റ് കേരളയാത്രകളിൽ നിന്ന് വ്യത്യസ്തമായി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ആയിരിന്നു മഅദനിയുടെ യാത്ര.

അറസ്റ്റും ജയിൽവാസവും[തിരുത്തുക]

1992-ൽ മുതലക്കുളം മൈതാനത്ത് നടത്തിയ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗത്തിന്റെ പേരിൽ 1998 മാർച്ച്‌ 31-ന്‌ എറണാകുളത്ത് കലൂരിലെ വസതിയിൽനിന്ന് മഅദനിയെ പോലീസ് അറസ്റ്റ്‌ ചെയ്തു.കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂർ ജയിലിൽ അടച്ചു.[3]

കോയമ്പത്തൂർ സ്ഫോടനം[തിരുത്തുക]

കോയമ്പത്തൂരിൽ നിന്ന് മോചിതനായ ശേഷം

1998-ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ പങ്കുണ്ടെന്നാരാപിച്ച് ഏപ്രിൽ നാലിന് കോയമ്പത്തൂർ പോലീസിന് കൈമാറിയ മഅദനിയെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ജാമ്യം കിട്ടാത്ത ഒരു വർഷത്തെ കരുതൽ തടങ്കലായിരുന്നു ഇത്. സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തിൽനിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷൻസ് കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തു. ഇതോടെ കോയന്പത്തൂരിൽനിന്നും മദിനിയെ സേലം സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെയാണ് ഏറെ പീഡനങ്ങൾക്ക് ഇരയായത്.

ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയും തള്ളപ്പെട്ടു. വിചാരണ നടത്തി കേസ് തീർപ്പാക്കാനാണ് സുപ്രീം കോടതി സെഷൻസ് കോടതിക്ക് നൽകിയ നിർദ്ദേശം. 16683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്.

ജയിൽ വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മഅദനിയുടെ മേൽ ചുമത്തപ്പെട്ടു. സേലം ജയിലിൽ പോലീസുമായി ഏറ്റുമുട്ടി എന്നതായിരുന്നു ഒരു കുറ്റം. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവും അനുഭവപ്പെട്ടിരുന്ന മഅദനിക്ക് മതിയായ ചികിത്സ നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.

ജയിൽ മോചനം[തിരുത്തുക]

9 വർഷത്തെ വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്ൻ 2007 ഓഗസ്റ്റ് 1-ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മഅദനിയെ വിട്ടയച്ചു.

ബാംഗ്ലൂർ സ്‌ഫോടനം[തിരുത്തുക]

ബംഗളുരു സ്‌ഫോടനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നു

ബംഗളുരു സ്ഫോടനത്തിന്റെ പേരിൽ കർണാടക പോലീസ് 2010 ആഗസ്റ്റ്‌ 17 ന് മഅദനിയെ അറസ്റ്റ് ചെയ്തു . പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്. 2011 ഫെബ്രുവരി 11-നു കർണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നൽകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്..[4] പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ ഭിന്നതയുണ്ടായതിനെത്തുടർന്ന് അപേക്ഷ മറ്റൊരു ബെഞ്ചിൽ വെക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാൻ ഉത്തരവായി. മൊഴികളെല്ലാം ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ 161-ആം വകുപ്പു പ്രകാരം പോലീസെടുത്തതാണെന്നും തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും വാദം കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകൾ ഇന്ത്യയിലെ പോലീസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു[5].2015 സപ്തംബർ 15 ന് ഈ കേസിൽ മഅദനിക്കെതിരായി മുമ്പ് മൊഴി നൽകിയ പ്രധാന സാക്ഷിയായ കുടക് സ്വദേശി റഫീഖ് കൂറുമാറി.സ്‌ഫോടന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പോലീസ് പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയെ അറിയിച്ചു. ഈ ദിവസം വിചാരണക്കോടതി വിസ്തരിക്കവെയാണ് റഫീഖ് മൊഴിമാറ്റിപ്പറഞ്ഞത്. താൻ കോടതിയിൽ വച്ചാണ് മഅദനിയെ ആദ്യം കാണുന്നതെന്നും റഫീഖ് ഇന്ന് വിചാരണ കോടതിയെ അറിയിച്ചു. [6]

കേരളത്തിലെ കേസുകൾ[തിരുത്തുക]

മഅദനിക്കെതിരെ എറണാകുളം സി.ജെ.എം കോടതിയിൽ നാല് കേസുകളും മറ്റ് കോടതികളിലായി 16 കേസുകളും നിലവിലുണ്ട്. പ്രകോപനപരമായി പ്രസംഗം നടത്തിയതിനാണ് പല കേസുകളും. ഈ കേസുകളിൽ നേരത്തെ മഅദനിക്ക് ജാമ്യം കിട്ടിയിരുന്നുവെങ്കിലും വിചാരണത്തടവുകാരനായതിനാൽ ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിഞ്ഞിരുന്നില്ല.[7]

തടിയന്ടവിടെ നസീറുമായുള്ള ബന്ധം[തിരുത്തുക]

ലഷ്കർ ഭീകരൻ എന്ന് സംശയിക്കപ്പെടുന്ന തടിയന്ടവിടെ നസീർ തീവ്രവാദത്തിലേക്ക് എത്തിയത് മദനി സ്ഥാപിച്ച ISS, PDP എന്നീ സംഘടനകളിലൂടെയാണെന്ന് കർണാടക പോലിസ് ആരോപിക്കുന്നു.[8].

കളമശ്ശേരി ബസ് കത്തിക്കൽ സംഭവം[തിരുത്തുക]

2005ലെ ബസ് കത്തിക്കൽ കേസിൽ മദനിയുടെ ഭാര്യയായ സൂഫിയ പ്രതി ചെർക്കപ്പെടുകയുണ്ടായി. മദനിയെ തടവിലിട്ടത്തിനു പ്രതികാരമായി സൂഫിയ, നസീർ എന്നിവർ ചേർന്ന് തമിഴ് നാട് സർക്കാരിന്റെ ബസ് കത്തിക്കൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി എന്നതാണ് കേസ്. LeT യുടെ തെക്കേ ഇന്ത്യ കംമാന്ടെർ ആയി സംശയിക്കപെടുന്നയാളാണ് തടിയന്ടവിടെ നസീർ[8].

കുടുംബം[തിരുത്തുക]

ആദ്യ ഭാര്യ-ഷഫറുന്നീസ. മകൾ- സമീറ ജൗഹർ

1993ൽ സൂഫിയയെ വിവാഹം കഴിച്ചു. മക്കൾ- ഉമർ മുക്താർ, സലാഹുദ്ദീൻ അയൂബി.

പരാമർശങ്ങൾ[തിരുത്തുക]

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 786. 2013 മാർച്ച് 18. Retrieved 2013 മെയ് 21. {{cite news}}: Check date values in: |accessdate= and |date= (help)
  2. http://malayalam.webdunia.com/newsworld/news/keralanews/0903/28/1090328019_1.htm
  3. http://www.rediff.co.in/news/1998/apr/02madani.htm
  4. http://www.rediff.com/news/report/madani-faking-illness-for-more-conspiracies-says-ktaka-govt/20110429.htm
  5. http://www.madhyamam.com/news/75101/110505[പ്രവർത്തിക്കാത്ത കണ്ണി]
  6. [ താൻ കോടതിയിൽ വച്ചാണ് മഅദനിയെ ആദ്യം കാണുന്നതെന്നും റഫീഖ് ഇന്ന് വിചാരണ കോടതിയെ അറിയിച്ചു. |മാതൃഭൂമി ദിനപത്രം-ശേഖരിച്ചത് 2015 സപ്തം 15 ]
  7. http://malayalam.webdunia.com/newsworld/news/keralanews/0708/07/1070807012_1.htm
  8. 8.0 8.1 http://articles.economictimes.indiatimes.com/2009-12-12/news/28382058_1_coimbatore-bomb-blasts-sufiya-madani-islamic-seva-sangh

കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബ്ദുന്നാസർ_മഅദനി&oldid=3945369" എന്ന താളിൽനിന്ന് ശേഖരിച്ചത്