അബ്ദുന്നാസർ മഅദനി
| ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ഈ ലേഖനം 2010 നവംബർ മുതൽ പ്രത്യേക നിരീക്ഷണത്തിലാണ്. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
| അബ്ദുന്നാസർ മഅദനി | |
|---|---|
| ജനനം | 1965 ജനുവരി 18 ശാസ്താംകോട്ട, കൊല്ലം |
| ഉദ്യോഗം | രാഷ്ട്രീയം |
| മതം | ഇസ്ലാം |
| ജീവിത പങ്കാളി | സൂഫിയ മഅദനി |
| മക്കൾ | ഉമർ മുക്താർ, സലാഹുദ്ദീൻ അയൂബി |
| മാതാപിതാക്കൾ | തോട്ടുവാൽ മൻസിലിൽ അബ്ദുസമദ് മാസ്‌റ്റർ, അസ്‌മാബീവി |
കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി.) നേതാവ്. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒൻപതു വർഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിൽ ജയിലിൽ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1-ന് ഈ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅദനിയെ വെറുതേ വിട്ടു. ഇപ്പോൾ 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസിൽ പ്രതിയായതിനാൽ ബംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജീവിത രേഖ
1966 ജനുവരി 18-ന് കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തിൽ തോട്ടുവാൽ മൻസിലിൽ അബ്ദുസമദ് മാസ്‌റ്ററുടെയും അസ്‌മാബീവിയുടെയും മകനായി ജനനം. വേങ്ങ വി.എം.എൽ.എസ്. -ലെ വിദ്യാഭ്യാസശേഷം കൊല്ലൂർവിള മഅ്‌ദനുൽഉലൂം അറബികോളജിൽ നിന്നും മഅദനി ബിരുദം നേടി. ചെറുപ്പത്തിൽ തന്നെ പ്രസംഗത്തിൽ മികവ് കാട്ടിയ മഅദനി 17ാം വയസ്സിൽ തന്നെ അറിയപ്പെടുന്ന ഒരു മതപ്രഭാഷകനായി മാറി. പിൽക്കാലത്ത് മൈനാഗപ്പള്ളിയിലെ അൻവാർശേരി യത്തീംഖാനയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
മുസ്ലിം സമൂദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി 1990ൽ ഇസ് ലാമിക് സേവക് സംഘ് ഐ.എസ്.എസ്. രൂപവത്കരിച്ചു.കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് പ്രഭാഷണം നടത്തിയ മഅദനിക്ക് പിന്തുണയേറി. ഒപ്പം ഐ.എസ്.എസിൽ അംഗങ്ങളും. 1992 ഓഗസ്റ്റ് 6-ന് അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതുകാൽ നഷ്ടമാവുകയും ചെയ്‌തു. 1992ൽ ബാബരി മസ്‌ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഐ.എസ്.എസ്. നിരോധിക്കുകയും മഅദനി അറസ്റ്റിലാവുകയും ചെയ്‌തു. പിന്നീട് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് തിരിഞ്ഞ മഅദനി 1993 ഏപ്രിൽ 14-ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷിക്ക് രൂപംനൽകി. ഗുരുവായൂർ, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ നിർണയിക്കാൻ കഴിഞ്ഞതോടെ [അവലംബം ആവശ്യമാണ്]പി.ഡി.പി കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പി ഡി പി ചെയർമാൻ അബ്‌ദുൾ നാസർ മഅദനി കേരളയാത്ര നടത്തി. [1]
2009 ഏപ്രിൽ 3 മുതൽ 13 വരെ മഅദനിയുടെ നേതൃത്വത്തിൽ 'സത്യമേവ ജയതേ' എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കേരളയാത്ര നടത്തപ്പെടുകയുണ്ടായി. മറ്റ് കേരളയാത്രകളിൽ നിന്ന് വ്യത്യസ്തമായി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ആയിരിന്നു മഅദനിയുടെ യാത്ര.
[തിരുത്തുക] അറസ്റ്റും ജയിൽവാസവും
1992-ൽ മുതലക്കുളം മൈതാനത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിൽ 1998 മാർച്ച് 31-ന് എറണാകുളത്ത് കലൂരിലെ വസതിയിൽനിന്ന് മഅദനിയെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂർ ജയിലിൽ അടച്ചു.
[തിരുത്തുക] കോയമ്പത്തൂർ സ്ഫോടനം
1998-ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ പങ്കുണ്ടെന്നാരാപിച്ച് ഏപ്രിൽ നാലിന് കോയമ്പത്തൂർ പോലീസിന് കൈമാറിയ മഅദനിയെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ജാമ്യം കിട്ടാത്ത ഒരു വർഷത്തെ കരുതൽ തടങ്കലായിരുന്നു ഇത്. സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തിൽനിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷൻസ് കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തു. ഇതോടെ കോയന്പത്തൂരിൽനിന്നും മദിനിയെ സേലം സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെയാണ് ഏറെ പീഡനങ്ങൾക്ക് ഇരയായത്.
ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയും തള്ളപ്പെട്ടു. വിചാരണ നടത്തി കേസ് തീർപ്പാക്കാനാണ് സുപ്രീം കോടതി സെഷൻസ് കോടതിക്ക് നൽകിയ നിർദേശം. 16683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്.
ജയിൽ വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മഅദനിയുടെ മേൽ ചുമത്തപ്പെട്ടു. സേലം ജയിലിൽ പോലീസുമായി ഏറ്റുമുട്ടി എന്നതായിരുന്നു ഒരു കുറ്റം. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവും അനുഭവപ്പെട്ടിരുന്ന മഅദനിക്ക് മതിയായ ചികിത്സ നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.
[തിരുത്തുക] ജയിൽ മോചനം
9 വർഷത്തെ വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്ൻ 2007 ഓഗസ്റ്റ് 1-ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മഅദനിയെ വിട്ടയച്ചു.
[തിരുത്തുക] ബാംഗ്ലൂർ സ്‌ഫോടനം
ബംഗളുരു സ്ഫോടനത്തിന്റെ പേരിൽ കർണാടക പോലീസ് 2010 ആഗസ്റ്റ് 17 നു അദ്ദേഹത്തെ അറെസ്റ്റ് ചെയ്തു. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്. 2011 ഫെബ്രുവരി 11-നു കർണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നൽകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്..[2] പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ ഭിന്നതയുണ്ടായതിനെത്തുടർന്ന് അപേക്ഷ മറ്റൊരു ബെഞ്ചിൽ വെക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാൻ ഉത്തരവായി. മൊഴികളെല്ലാം ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ 161-ആം വകുപ്പു പ്രകാരം പോലീസെടുത്തതാണെന്നും തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും വാദം കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകൾ ഇന്ത്യയിലെ പോലീസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.[3] ജാമ്യാപേക്ഷ സുപ്രീം കോടതി ആഗസ്‌റ്റ് മൂന്നിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
[തിരുത്തുക] കേരളത്തിലെ കേസുകൾ
മഅദനിക്കെതിരെ എറണാകുളം സി.ജെ.എം കോടതിയിൽ നാല് കേസുകളും മറ്റ് കോടതികളിലായി 16 കേസുകളും നിലവിലുണ്ട്. പ്രകോപനപരമായി പ്രസംഗം നടത്തിയതിനാണ് പല കേസുകളും. ഈ കേസുകളിൽ നേരത്തെ മഅദനിക്ക് ജാമ്യം കിട്ടിയിരുന്നുവെങ്കിലും വിചാരണത്തടവുകാരനായതിനാൽ ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിഞ്ഞിരുന്നില്ല.[4]
[തിരുത്തുക] കുടുംബം
ആദ്യ ഭാര്യ-ഷഫറുന്നീസ. മകൾ- സമീറ ജൗഹർ
1993ൽ സൂഫിയയെ വിവാഹം കഴിച്ചു. മക്കൾ- ഉമർ മുക്താർ, സലാഹുദ്ദീൻ അയൂബി.
[തിരുത്തുക] പരാമർശങ്ങൾ
- ↑ http://malayalam.webdunia.com/newsworld/news/keralanews/0903/28/1090328019_1.htm
- ↑ http://www.rediff.com/news/report/madani-faking-illness-for-more-conspiracies-says-ktaka-govt/20110429.htm
- ↑ http://www.madhyamam.com/news/75101/110505
- ↑ http://malayalam.webdunia.com/newsworld/news/keralanews/0708/07/1070807012_1.htm