അന്തര്‍വാഹിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജലനിരപ്പിലും ജലാന്തര്‍ഭാഗത്തും ഒന്നുപോലെ സഞ്ചരിക്കാന്‍കഴിയുന്ന ഒരു യാനപാത്രമാണ് അന്തര്‍വാഹിനി. ഇതിന് മുങ്ങിക്കപ്പല്‍ എന്നും പേരുണ്ട്. ഇവ പ്രധാനമായും യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. സമുദ്രഗവേഷണത്തിനും മറ്റും പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള അന്തര്‍വാഹിനികള്‍ ഉപയോഗിച്ചുവരുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

DSV Alvin in 1978, a year after first exploring hydrothermal vents.
German UC-1 class World War I submarine
Experimental sub with hydrofoils in Monterey Bay

അന്തര്‍വാഹിനിയുടെ കണ്ടുപിടുത്തത്തിനടിസ്ഥാനമായത് ബി. സി. 3ം നൂറ്റാണ്ടില്‍ ആര്‍ക്കിമിഡീസ് പ്രഖ്യാപിച്ച പ്ലവനതത്വമാണ്. അതായത്, ഏതെങ്കിലും ഒരു പ്ലവം ദ്രവത്തില്‍ പൊങ്ങിക്കിടക്കുമ്പോള്‍ അതിന്‍റെ ഭാരത്തോളം ദ്രവത്തെ അത് ആദേശം ചെയ്യുന്നു. ഈ പ്ലവത്തിന്‍റെ രൂപത്തിനു വ്യത്യാസം വരുത്താതെ ഭാരം വര്‍ദ്ധിപ്പിക്കുകയാണങ്കില്‍ ക്രമേണ അതു ദ്രവത്തില്‍ മുങ്ങുന്നതാണ്. പഴയതുപോലെ ഭാരം കുറയ്ക്കുകയാണെങ്കില്‍ വീണ്ടും അത് ദ്രാവകത്തിനു മുകളില്‍ പൊങ്ങിവരും. ഈ തത്വമാണ് അന്തര്‍വാഹിനിയുടെ നിര്‍മാണത്തിനാധാരം. ബ്രിട്ടീഷ് ഗണിതശാസ്ത്രഞ്ജനായ വില്യം ബേണ്‍ (William Bourne) ആണ് അന്തര്‍വാഹിനിയെപ്പോലുള്ള ഒരു ഉപകരണത്തെക്കുറിച്ച് ആദ്യമായി (1578) പ്രതിപാദിച്ചത്. മാഗ്നസ് പേജിലിയസ് (Magness Pagelius) അതു നിര്‍മ്മിച്ചുവെങ്കിലും ആദ്യത്തെ അന്തര്‍വാഹിനി നിര്‍മാതാവ് എന്ന മേന്‍മ ലഭിച്ചത് കോര്‍ണീലിയസ് ഡ്രെബല്‍ (Cornelius Drebbel) എന്ന ഡച്ചുകാരനാണ്.

18-ആം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍അനേകതരത്തിലുള്ള അന്തര്‍വാഹിനികള്‍ഉണ്ടായിരുന്നെങ്കിലും മുങ്ങുന്നതിനും പൊങ്ങുന്നതിനും ആവശ്യമായ ബല്ലാസ്റ്റ് ടാങ്കിന് (Bellast tank) രൂപം കൊടുത്തത് 1747-ആം ആണ്ടോടുകൂടിയാണ്. ഈക്കാലഘട്ടത്തില്‍ ഡേവിഡ് ബുഷ്നല്‍(David Bushnell) എന്ന അമേരിക്കക്കാരന്‍ ഒരു അന്തര്‍വാഹിനി നിര്‍മിച്ചു. ഇതില്‍ നോദനത്തിനായി (propulsion) ഒരു സ്ക്രൂപ്രൊപ്പല്ലര്‍ (screw propeller) ആണ് ഉപയോഗിച്ചിരുന്നത്. പില്‍ക്കാലത്ത് ജലനിരപ്പിലായിരിക്കുമ്പോള്‍ നോദനത്തിനായി കപ്പല്‍പായ് ഉപയോഗിച്ചുകൊണ്ടുള്ള് ഒരു അന്തര്‍വാഹിനി റോബര്‍ട്ട് ഫുള്‍ട്ടണ്‍ (Robert Fulton) നിര്‍മ്മിച്ചു. ഗവണ്മെന്‍റു സഹായങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ അന്തര്‍വാഹിനി നിര്‍മാണം തുടരാന്‍കഴിഞ്ഞില്ല.

അന്തര്‍വാഹിനി നിര്‍മാണത്തിനു നേരിട്ട ഒരു പ്രധാനതടസ്സം അനുയോജ്യമായ ഒരു ശക്തിപ്ലാന്‍റിന്‍റെ (Powerplant) അഭാവമായിരുന്നു. 1880-ല്‍ ജോര്‍ജ് വില്യം ഗാരറ്റ് (George William Garrett) ആവിയന്ത്രം ഉപയോഗിച്ചുള്ള ഒരു അന്തര്‍വഹിനി നിര്‍മിച്ചു. അതില്‍ ഇന്ധനമായി കല്‍ക്കരിയാണുപയോഗിച്ചിരുന്നത്. കൂടാതെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന തരത്തിലുള്ള ഒരു പുകക്കുഴലും അതിനുണ്ടായിരുന്നു. ഇതേ കാലഘട്ടത്തില്‍ സ്വീഡന്‍കാരനായ തോസ്റ്റര്‍ ഫില്‍റ്റ് (Thorster Nordoufilt) ആവിയന്ത്രങ്ങള്‍ ഘടിപ്പിച്ച രണ്ടു പ്രൊപ്പെല്ലരുകള്‍ഉള്ള ഒരു അന്തര്‍വഹിനി നിര്‍മ്മിക്കുകയുണ്ടായി. 16 മീറ്റര്‍വരെ മുങ്ങുന്നതിനു കഴിഞ്ഞിരുന്ന ഇതില്‍ ടോര്‍പിഡോ ട്യൂബുകളും ഘടിപ്പിച്ചിരുന്നു.

സ്റ്റോറേജ് ബാറ്ററിയുടെ ഉപയോഗം നിലവില്‍വന്നശേഷം 1886 - ല്‍ ഇതുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 50 കുതിരശക്തിയുള്ള മോട്ടോര്‍ ഘടിപ്പിച്ച ഒരു അന്തര്‍വാഹിനി ഹോള്‍സിലിയും ലിയോണ്‍സും (Wholsely and Lyons) ചേര്‍ന്നു നിര്‍മിക്കുകയുണ്ടായി. സ്റ്റോറേജ് ബാറ്ററിയുടെ വൈദ്യുത സംഭരണശേഷിക്കുള്ള പരിമിതി ഇതിന്‍റെ ഒരു ന്യൂനതയായിരുന്നു. ഇതിനുമുന്‍പ് (1875) ന്യൂജെര്‍സിക്കാരനായ ഹോളണ്ട് (J. P. Holland U. S. A.) ബല്ലാസ്റ്റുടാങ്കും ഹൈഡ്രോപ്ലെയിനുകളും (Hydro plane) ഉള്ള ഒരു അന്തര്‍വാഹിനി നിര്‍മിക്കുകയുണ്ടായി. ഇതാണ് പില്‍ക്കാല അന്തര്‍വാഹിനികള്‍ക്കെല്ലാം മാതൃകയായിത്തീര്‍ന്നത്

സൈമണ്‍ ലേക് (Simon Lake) 1894 - ല്‍നിര്‍മിച്ച അന്തര്‍വഹിനി ഒരു വലിയ നേട്ടമായിരുന്നു. ചുരുട്ടിന്‍റെ ആകൃതിയോടുകൂടിയ ഇതില്‍ പെട്രോ യന്ത്രമാണ് നോദനോപാധിയായി സ്വീകരിച്ചിരുന്നത്.

ഒന്നാം ലോകയുദ്ധത്തിനു മുമ്പുതന്നെ ക്രമമായി അന്തര്‍വാഹിനിയുടെ നിര്‍മിതിയിലെ മൗലികതത്വങ്ങള്‍ ആവിഷ്കരിക്കപ്പെട്ടു. ആന്തരദഹനയന്ത്രങ്ങളുടെ ആവിര്‍ഭാവവും പെരിസ്കോപ്പിന്‍റെ കണ്ടുപിടുത്തവും ആക്രമണോപകരണമായ ടോര്‍പിഡോയുടെ നിര്‍മാണവും എല്ലാംകൂടിയായപ്പോള്‍അന്തര്‍വാഹിനിയുടെ പ്രാധമിക സജ്ജീകരണങ്ങളായി. ഇത്തരത്തില്‍സജ്ജീകരിച്ച അന്തര്‍വാഹിനിക്ക് നാവികസേനയില്‍അതിപ്രധാനമായ ഒരു സ്ഥാനമാണുള്ളത്.[1]

[തിരുത്തുക] നിര്‍മാണം

വിവിധ രാജ്യങ്ങളില്‍ഉണ്ടാക്കിയിട്ടുള്ള അന്തര്‍വാഹിനികള്‍ക്ക് വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അവയുടെ എല്ലാം നിര്‍മ്മാണത്തിനടിസ്ഥാനമായ തത്വങ്ങള്‍ ഒന്നു തന്നെയാണ്. ജലപ്പരപ്പിലായിരിക്കുമ്പോള്‍വളരെ കുറച്ചുമാത്രം പുറത്തു കാണത്തക്ക വിധമാണ് എല്ലാ അന്തര്‍വാഹിനികളും രൂപകല്പന ചെയ്യാറുള്ളത്. മധ്യഭാഗത്തു നിന്നും ഇരുവശങ്ങളിലേക്കും പോകുംതോറും വണ്ണം കുറഞ്ഞുവരുന്ന വിധമാണ് ഇതിന്‍റെ രൂപം. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക നിര്‍മ്മിച്ച അന്തര്‍വാഹിനികള്‍ക്ക് 95 മീറ്റര്‍നീളവും 4.9 മീറ്റര്‍ മധ്യവ്യാസവും ഉണ്ടായിരുന്നു.

ജലമര്‍ദ്ദത്തെ രോധിച്ചുനില്‍ക്കുന്ന കമ്പാട്ടുമെന്‍റുകളെ കൂട്ടിയോജിപ്പിച്ച് ഒരു വലിയ വൃത്തസ്തംഭാകൃതിയിലാണ് അന്തര്‍വാഹിനി നിര്‍മ്മിക്കുന്നത്. സമ്മര്‍ദത്തിനു വിധേയമാകുന്ന മര്‍ദ്ദപേടകങ്ങളെ (pressure vessels) ബലിഷ്ഠങ്ങളാക്കാന്‍ അവയെ ഒരു പ്രധാന ദണ്ഡുകൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു

അന്തര്‍വാഹിനിക്കു രണ്ടു പുറംചട്ടക്കൂടുകള്‍ (double hull) ഉണ്ട്. ഇതില്‍ അകത്തുള്ളതാണ് ജലമര്‍ദരോധക്കൂട് (water tight pressure hull). രണ്ടു ചട്ടക്കൂടുകള്‍ക്കുമിടക്കുള്ള ഭാഗം ഇന്ധന അറകളും ബല്ലാസ്റ്റു ടാങ്കുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പുറം ചട്ടക്കൂടിനു മുകളിലായി നിര്‍മ്മിച്ചിട്ടുള്ള മേല്‍ത്തട്ട് (super structure) കപ്പല്‍, ജലനിരപ്പിലായിരിക്കുമ്പോള്‍ ഗതാഗതനിയന്ത്രണത്തിനുള്ള പ്രധാന ഡെക്കായി ഉപയോഗിക്കുന്നു. ഡെക്കിനും ജലരോധപേടകത്തിനും ഇടയ്ക്കുള്ള ജലരോധഗോപുരഭാഗത്തെ കോണിങ് ടവര്‍ (conning tower) എന്നു പറയുന്നു. (അമേരിക്കന്‍ അന്തര്‍വാഹിനികളില്‍ ഇന്നിതു നിലവിലില്ല). കപ്പല്‍ മുങ്ങിക്കിടക്കുമ്പോള്‍ കോണിങ് ടവറില്‍നിന്നുമാണ് ഗതാഗതനിയന്ത്രണം നടത്തുന്നത്.

[തിരുത്തുക] ആയുധസജ്ജീകരണം

Control surfaces
HMS Astute is one of the most advanced nuclear submarines in the world.[2]
Sail of the French nuclear submarine Casabianca; note the diving planes, camouflaged masts, periscope, electronic warfare masts, door and windows.

അന്തര്‍വഹിനിയിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ടോര്‍പിഡോയാണ്. സാധാരണയായി 53.35 സെ. മീ. വ്യാസമുള്ള 10 ടോര്‍പിഡോ ട്യൂബുകളാണുള്ളത്. 6 എണ്ണം അണിയത്തും 4 എണ്ണം അമരത്തുമായി ഘടിപ്പിച്ചിരിക്കും. ടൊര്‍പിഡോകള്‍ 24 എണ്ണം വരെ സൂക്ഷിച്ചിറ്റിക്കും. അവ അകത്തുനിന്നും ടോര്‍പിഡോ ട്യൂബുകളില്‍ നിറക്കുന്നതിനുള്ള സജ്ജീകരണവുമുണ്ടായിരിക്കും. കൂടാതെ ഡെക്ക് ഗണ്ണുകളും വിമാനവേധകത്തോക്കുകളും ചെറുകിടയന്ത്രത്തോക്കുകളും കൂടി സജ്ജീകരിച്ചിരിക്കും. രണ്ടാം ലോകയുദ്ധകാലത്ത് ഇവക്കെല്ലാം പുറമേ മൈനുകളുമുണ്ടായിരുന്നു.

[തിരുത്തുക] വിവിധഘടകങ്ങള്‍

കപ്പല്‍ജലപ്പരപ്പിലായിരിക്കുമ്പോള്‍ അതു പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടതിലേറെ ഉപകരണങ്ങള്‍ ജലാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ ആവശ്യമാണ്. ഇവയെല്ലാം സംവിധാനം ചെയ്തിരിക്കുന്നത് കൂടുതല്‍വേഗതയും കാര്യക്ഷമതയും പ്രദാനം ചെയ്യത്തക്കവിധമാണ്.

[തിരുത്തുക] ബാഹ്യതലം

പ്രധാന ഡെക്ക് ജലമര്‍ദരോധപേടകവുമായി ഉരുണ്ട സംരചനാഘടകങ്ങള്‍ (rounded structural members) കൊണ്ട് യോജിപ്പിച്ചിരിക്കുന്നു. മുങ്ങുമ്പോള്‍ വായുഉറ ( air pocket) ഉണ്ടാകാതിരിക്കുന്നതിനും പൊങ്ങുമ്പോള്‍ ജലനിര്‍ഗമനത്തിനുമായി വശങ്ങളില്‍ സുഷിരങ്ങള്‍ ഉണ്ട്. പ്രധാന ഡെക്കില്‍ റേഡിയോ, റഡാര്‍ മുതലായവയും മുന്‍ഭാഗത്ത് സ്ഥാനനിര്‍ണയം ചെയ്യുന്നതിനുള്ള പ്ലവഗോളങ്ങളും (marked buoys) സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രക്ഷപ്പെടുന്നതിനും രക്ഷപ്പെടുത്തുന്നതിനുമുള്ള വാതിലുകളും വാര്‍ത്താവിനിമയം ചെയ്യുന്നതിനുള്ള ഹൈഡ്രോഫോണുകളും വശങ്ങളില്‍മുങ്ങുന്നതിനു സഹായിക്കുന്ന ഹൈഡ്രോപ്ലെയിനുകളും അടിയില്‍ബല്ലാസ്റ്റു ടാങ്കുകളും ഉണ്ട്.[3]

[തിരുത്തുക] ടാങ്കുകള്‍

കപ്പലില്‍പ്രധാനമായി ബല്ലാസ്റ്റു ടാങ്കുകള്‍ഇന്ധന ടാങ്കുകള്‍ സന്തുലനാവസ്ഥ വരുത്തുന്നതിനുള്ള ടാങ്കുകള്‍ എന്നിവയാണുള്ളത്. ബല്ലാസ്റ്റു ടാങ്കുകളില്‍ ജലം നിറച്ച് ഭാരം വര്‍ധിപ്പിച്ചാണ് മുങ്ങുന്നത്. പൊങ്ങുന്നതിന്, ഈ ടാങ്കുകളില്‍നിന്ന് സമ്മര്‍ദിതവായു (compressed air) ഉപയോഗിച്ചോ പമ്പുകള്‍ ഉപയോഗിച്ചോ ജലം നിര്‍ഗമിപ്പിച്ച് ഭാരം കുറയ്ക്കുന്നു. കപ്പലിനാവശ്യമുള്ള ഇന്ധനം നിറച്ചിട്ടുള്ളവയാണ് ഇന്ധന ടാങ്കുകള്‍. ഇവയില്‍നിന്നും ഇന്ധനം ഉപയോഗിച്ചുകഴിയുമ്പോള്‍, ഇന്ധനോപയോഗത്തിനനുസരിച്ച് അവയില്‍ ജലം നിറച്ച് ഭാരം ക്രമപ്പെടുത്തുന്നു. എന്നാല്‍ കപ്പല്‍ ജലപ്പരപ്പിലായിരിക്കുമ്പോള്‍, ഇന്ധനമൊഴിഞ്ഞ ടാങ്കുകളില്‍ ജലം നിറയ്ക്കുന്നതല്ല.

ഇന്ധനം, ഭക്ഷണപദാര്‍ഥങ്ങള്‍, സ്പോടകവസ്തുക്കള്‍ ഇവ ഉപയോഗിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ത മാറ്റി നിഷ്പക്ഷ പ്ലവകക്ഷമത (neutral buoyance) വരുത്തുന്നതിന് ഏകദേശം മധ്യഭാഗത്തായി സജ്ജീകരിച്ചിട്ടുള്ള ടാങ്കുകള്‍ക്ക് ട്രിമ്മിങ് ടങ്കുകള്‍ (trimming tank) എന്നു പറയുന്നു.

മേല്‍പറഞ്ഞവകൂടാതെ ശുദ്ധജലശേഖര്‍ണത്തിനും മറ്റുമായി ഒട്ടനവധി ടാങ്കുകള്‍ അന്തര്‍വാഹിനിയിലുണ്ട്.

[തിരുത്തുക] വായുസംവിധാനങ്ങള്‍

ഡീസല്‍ യന്ത്രങ്ങളും മറ്റും പ്രവര്‍ത്തിപ്പിച്ചു തുടങ്ങുന്നതിനും ബല്ലാസ്റ്റു ടാങ്കുകളിലെ ജലം നിര്‍ഗമിപ്പിക്കുന്നതിനും ഏറെനേരം ജലാന്തര്‍ഭാഗത്തു കഴിഞ്ഞാല്‍ സമ്മര്‍ദിത ഓക്സിജന്‍ കലര്‍ത്തി കപ്പലിലെ വായു ചൈതന്യവത്താക്കുന്നതിനും മറ്റും സമ്മര്‍ദിത വായു (compressed air) ആവശ്യമാണ്. ഇത് പ്രത്യേകം നിര്‍മിച്ച് സിലിണ്ടറുകളില്‍ ശേഖരിച്ചുവച്ചിരിക്കുന്നു (സമ്മര്‍ദനിരക്ക് 135 - 200 കി. ഗ്രാം/ (സെ. മീ.)2).

[തിരുത്തുക] പ്രവര്‍ത്തനസജ്ജീകരണം

U-995, Type VIIC/41 U-Boat of WWII, showing the typical combination of ship-like non-watertight outer hull with bulky strong hull below
Type XXI U-Boat, late WWII, with pressure hull almost fully enclosed inside the light hull
HMCS Windsor, a Victoria-class diesel-electric hunter-killer submarine

ഡിസൈന്‍ ചെയ്ത വേഗത്തില്‍ കപ്പല്‍ സഞ്ചരിക്കണമെങ്കില്‍ നെടുകെയും കുറുകെയും ഉള്ള സന്തുലനാവസ്ത ശരിയായിരിക്കണം. കപ്പലിലെ ടാങ്കുകളിലുള്ള ജലത്തിന്‍റെ അളവ് ക്രമപ്പെടുത്തിയാണ് ഇതു സാധിക്കുന്നത്.

[തിരുത്തുക] ചുക്കാന്‍

കപ്പലിന്‍റെ ഗതി നിയന്ത്രിക്കുന്നതിനായി പുറകില്‍ഘടിപ്പിച്ചിട്ടുള്ള ഒരു ഫലകമാണിത്. ജലീയശക്തി (hydraulic power) ഉപയോഗിച്ചാണ് ഗതി നിയന്ത്രിക്കുന്നത്. കൂടാതെ മുങ്ങുന്നതിനും കപ്പലിന്‍റെവിതാനം നിയന്ത്രിക്കുന്നതിനുമായി അണിയത്തും അമരത്തും ഈരണ്ടുവീതം നാലു ഹൈഡ്രോപ്ലെയിനുക അക്ഷത്തിനു സമാന്തരമായി കപ്പലില്‍ഘടിപ്പിച്ചിട്ടുണ്ട്. ഇത് 35 * വരെ യഥേഷ്ടം ഇരുവശങ്ങളിലേക്കും തിരിക്കാവുന്നതാണ്.

[തിരുത്തുക] പെരിസ്കോപ്പ്

ഇതിനെ മുങ്ങികപ്പലിന്‍റെ കണ്ണ് എന്നു വിളിക്കാം. കപ്പല്‍ ജലാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ ഉപരിതലത്തിലുള്ള വസ്തുക്കള്‍ വീക്ഷിക്കുന്നതിനുള്ള ഉപകരണമാണിത്. ആദ്യകാലത്തെ കപ്പലുകളില്‍ ഇതുണ്ടായിരുന്നില്ല.

[തിരുത്തുക] നോദനയന്ത്രങ്ങള്‍

ആദ്യകാലത്തെ അന്തര്‍വാഹിനികളില്‍ യന്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. പകരം കൈകൊണ്ടു തിരിക്കാവുന്ന സ്ക്രൂ പ്രൊപ്പല്ലറുകളാണുണ്ടായിരുന്നത്. ഇന്ന് ഡീസല്‍യന്ത്രങ്ങളും വൈദ്യുതജനറേറ്ററുകളും (electric generators) വൈദ്യുത മോട്ടോറും കൂട്ടിയിണക്കികൊണ്ടുള്ള ശക്തിനോദന സംവിധാനമാണ് നിലവിലുള്ളത്. കൂടാതെ കപ്പല്‍ ജലാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി സംചായകബാറ്ററികളും ഉപയോഗിക്കുന്നു. ആധുനിക അന്തര്‍വാഹിനികളില്‍ (അമേരിക്കന്‍മാതൃക) 1600 കുതിരശക്തി വീതമുള്ള 4 ഡീസല്‍യന്ത്രങ്ങളും വൈദ്യുത - ജനറേറ്ററുകള്‍കൊണ്ടും പ്രവര്‍ത്തിക്കാവുന്ന 1375 കുതിരശക്തി വീതമുള്ള വൈദ്യുത മോട്ടോറുകളുകളുമാണുള്ളത്. ഇതരാവശ്യങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നതിനായി 300 കി. വാ ശക്തി ഉത്പാതിപ്പിക്കുന്ന ഒരു വൈദ്യുത ജനറേറ്ററും അതു പ്രവര്‍ത്തിപ്പിക്കുന്നതിനായി 450 കുതിരശക്തിയുള്ള ഒരു സഹായകയന്ത്രവും കൂടിയുണ്ട്.[4]

[തിരുത്തുക] സംചായക ബാറ്ററികള്‍

അന്തര്‍വാഹിനികള്‍ക്ക് ജലപ്പരപ്പില്‍ സഞ്ചരിക്കുമ്പോള്‍മാത്രമേ അതിന്‍റെ ശക്തിപ്ലാന്‍റിനെ (power plant) ശക്തി കേന്ദ്രമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ജലാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ അന്തര്‍വാഹിനി നോദനം (propel) ചെയ്യുന്നതിനും അതിനകത്തുള്ള ഇതരാവശ്യങ്ങള്‍ക്ക് ശക്തി നല്‍കുന്നതിനുമായി രണ്ടു സെറ്റു ബാറ്ററികളുണ്ട്. ഓരോസെറ്റിലും സാധാരണയയി 800 കി. ഗ്രാം. വീതം ഭാരമുള്ള 126 സെല്ലുകളാണുള്ളത്. അന്തര്‍വാഹിനി ജലപ്പരപ്പിലായിരിക്കുമ്പോള്‍ പ്രധാന യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തനക്ഷമമാക്കുന്നത്.

[തിരുത്തുക] രക്ഷോപായങ്ങള്‍

അപകടത്തില്‍പെട്ട അന്തര്‍വാഹിനിയില്‍നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗമാണിത്. അതിനുപയോജിക്കുന്ന ഉപകര്‍ണമാണ് റസ്ക്യു അപ്പാരറ്റസ്. ആദ്യകാലങ്ങളില്‍ ഇത്തരമൊന്ന് ഉണ്ടായിരുന്നില്ല. വളരെക്കാലത്തിനു ശേഷമാണ് മൂന്നുഘട്ടങ്ങളുള്ള ഒരു രക്ഷാമാര്‍ഗ്ഗം ആവിഷ്കരിച്ചത്. ആദ്യഘട്ടത്തില്‍, അപകടത്തില്‍പെട്ട കപ്പലില്‍നിന്നും അടയാളപ്പെടുത്തിയ പ്ലവഗോളങ്ങള്‍ (marked buoys) വിക്ഷേപിക്കുന്നു. ഇതുമൂലം ജലോപരിതലത്തിലുള്ള രക്ഷാപ്രവര്‍ക്ക് കൃത്യമായി അപകടസ്ഥാനം നിര്‍ണയിക്കാന്‍കഴിയുന്നു. അടുത്ത ഘട്ടത്തില്‍ രക്ഷാകോശം (rescue chamber) ഉപയോഗിച്ച് ഒരോരുത്തരെയായി രക്ഷപ്പെടുത്തുന്നു. സ്ഥാനനിര്‍ണയം അസാധ്യമായ സാഹചര്യത്തില്‍ കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായത്താല്‍, അപകടത്തില്‍പെട്ട കപ്പലില്‍നിന്നും ഓരോരുത്തരായി മുകളിലോട്ടു പൊങ്ങി രക്ഷപ്പെടുന്നതാണ് മൂന്നാം ഘട്ടം. ഇക്കാലത്താകട്ടെ കൃത്രിമ ശ്വസനോപകരണങ്ങള്‍ക്കുപകരം രക്ഷാകവചം (life jacket) ഉപയോഗിച്ചുള്ള പ്ലവനാരോഹണ (buoyant ascent) മാണ് നിലവിലുള്ളത്.

[തിരുത്തുക] സ്നോര്‍ക്കല്‍

രണ്ടാംലോകയുദ്ധത്തിന്‍റെ ഉത്തരാര്‍ധത്തില്‍ ജര്‍മനി ആവിഷ്കരിച്ചതാണ് സ്നോര്‍ക്കല്‍. അപ്പല്‍ ആഴത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിലെ യന്ത്രങ്ങള്‍ക്കാവശ്യമുള്ള വായു അന്തരീക്ഷത്തില്‍നിന്നും വലിച്ചെടുക്കുന്നതിനും നിഷ്കാഷിതവാതകങ്ങള്‍ പുറത്തേക്ക് നിര്‍ഗമിപ്പിക്കുന്നതിനും ഉള്ള ഒരു ശ്വസനക്കുഴലാണ് സ്നോര്‍ക്കല്‍. കപ്പല്‍ കൂടുതല്‍ മുങ്ങിക്കഴിയുമ്പോള്‍ അതിനകത്ത് ജലം കയറാതിരിക്കുന്നതിനുള്ള ഉപാധികളും അതിനോടുകൂടിയുണ്ട്.

[തിരുത്തുക] ഗപ്പി

പരിഷ്കരിച്ച സ്നോര്‍ക്കലും രൂപസംവിധാനവും കൊണ്ട് അമേരിക്കന്‍ നാവികസേന രുപപ്പെടുത്തിയ കപ്പലാണ് ഗപ്പി. ഇതില്‍ മേല്‍ത്തട്ടില്‍ ഘടിപ്പിക്കുന്ന അകത്തേക്കു വലിക്കുകയോ മാറ്റുകയോ ചെയ്യാം. തന്‍മൂലം വേഗത രണ്ടിരട്ടിയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.

[തിരുത്തുക] രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള പുരോഗതി

German Type 212 submarine with AIP propulsion of the German Navy in dock at HDW/Kiel
German Type XXI submarines, also known as "Elektroboote", were the first submarines designed to operate entirely submerged


A sequence of photos showing the decommissioned Australian warship HMAS Torrens sinking after being used as a target for a submarine-launched torpedo.
The forward torpedo tubes on HMS Ocelot

ഒന്നും രണ്ടും ലോകമഹായുദ്ധകാലത്തുണ്ടായ അനുഭവ പാഠങ്ങള്‍ അന്തര്‍വാഹിനിക്ക് പല പരിവര്‍ത്തനങ്ങളും വരുത്തുന്നതിനു കാരണമായി. യാന്ത്രികസജ്ജീകരണത്തിലും സംവിധാനത്തിലും മാത്രമല്ല, അതില്‍സജ്ജികരിക്കുന്ന പടകോപ്പുകളിലും സാരമായ മാറ്റങ്ങളുണ്ടായി. ശക്തിയുല്പാദിപ്പിക്കുന്നതിനായി അണുശക്തിയുപയോഗിച്ചുതുടങ്ങിയതാണ് അതില്‍ ഏറ്റവും പ്രധാനം.

ആദ്യകാലങ്ങളില്‍ പ്രധാനമായും ആന്തരദഹന യന്ത്രങ്ങളാണ് ശക്തിയുല്പാദനതിന് ഉപയോഗിച്ചിരുന്നത്. ജലപ്പരപ്പില്‍ ആയിരിക്കുമ്പോള്‍ ജലം വിശ്ലേഷണം ചെയ്തുകിട്ടുന്ന വാതകങ്ങള്‍ ശേഖരിക്കുകയും, കപ്പല്‍ ജലാന്തര്‍ഭാഗത്തായിരിക്കുമ്പോല്‍ അവ ഇന്ധനവായു ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന മുങ്ങികപ്പലുകള്‍പില്ക്കാലത്ത് ജര്‍മനി നിര്‍മ്മിക്കുകയുണ്ടായി. തുടര്‍ന്നു ഹൈഡ്രജന്‍പെറോക്സൈഡിലെ ഓക്സിജന്‍ ഉപയോഗിച്ചുള്ള സംവൃത ചക്ര യന്ത്രങ്ങള്‍ (closed cycle engines) ഘടിപ്പിച്ചിട്ടുള്ള അന്തര്‍വഹിനികള്‍ ജര്‍മനി നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും നിര്‍മ്മിക്കുകയുണ്ടായി.

മറ്റനവധി ശക്തിപ്ലാന്‍റുകള്‍ പരീക്ഷണവിധേയമാക്കിയെങ്കിലും പ്രയോഗത്തില്‍വന്നത് അണുശക്തി പ്ലാന്‍റ് ആണ്. അമേരിക്കയാണ് ആദ്യമായി (1955 - ല്‍) അണുശക്തി കൊണ്ടോടുന്ന ഒരു മുങ്ങികപ്പല്‍ (U. S. S. Nautilus) നിര്‍മിച്ചത്. ഇതിന് അന്തരീക്ഷവായുവിന്‍റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുണ്ട്. ജലോപരിതലത്തില്‍വരാതെതന്നെ അനേകനാള്‍ സമുദ്രാന്തര്‍ഭാഗത്തു കഴിയാമെന്നതിനാല്‍ ഏറ്റവും മെച്ചപ്പെട്ട വേഗം കിട്ടത്തക്കവിധത്തില്‍ ഇതിനെ രൂപപ്പെടുത്തുന്നതിനും കഴിഞ്ഞു. മാത്രമല്ല ഇവയ്ക്ക് മഞ്ഞുകട്ടകള്‍ക്കിടയില്‍കൂടിയും സഞ്ചരിക്കാന്‍ കഴിയും.[5]

വിവിധാവശ്യങ്ങള്‍ക്കായി വ്യത്യസ്തരീതിയിലാണ് അന്തര്‍വഹിനികള്‍ നിര്‍മ്മിക്കുന്നതും സജ്ജീകരിക്കുന്നതും. ഉദ്ദേശ്യത്തെ ആസ്പദമാക്കി അമേരിക്കന്‍നാവികസേന അന്തര്‍വാഹിനികളെ താഴെപറയുന്നവിധത്തില്‍ തരംതിരിച്ചിരിക്കുന്നു.

  1. ആക്രമണത്തിനുള്ളവ.
  2. അതിവേഗതിലുള്ള ആക്രമണത്തിനുള്ളവ.
  3. നിയന്ത്രിത മിസ്സൈലുകള്‍ഘടിപ്പിച്ചിട്ടുള്ളവ.
  4. റഡാര്‍പിക്കറ്റ്തരം (Radar picket class). ഇവയില്‍ശക്തിയേറിയ റഡാറും മറ്റ് വാര്‍ത്താവിനിമയ ഉപകരണങ്ങളുമുണ്ട്. മറ്റുകപ്പലുകള്‍ക്കു വേണ്ടമുന്നറിയിപ്പും മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവ നല്‍കുന്നു.
  5. ഹണ്ടര്‍കില്ലര്‍തരം (Hunter killer class). ശത്രുക്കളുടെ അന്തര്‍വാഹിനികളെ കണ്ടുപിടിച്ച് നശിപ്പിക്കുകയാണ് ഇവ കൊണ്ടുദ്ദേശിക്കുന്നത്.
  6. ബാലിസ്റ്റിക് മിസ്സൈല്‍തരം (Ballistic missile class). ഇവയില്‍പ്രത്യക ബാലിസ്റ്റിക് മിസ്സൈലുകള്‍ ഘടിപ്പിച്ചിരിക്കുന്നു.
  7. പരീക്ഷണങ്ങള്‍ക്കുള്ളവ. ഇവ ദ്രവഗതിക (Hydrodynamics) പഠനത്തിനും മറ്റുമായി ഉപയോഗിക്കുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് സമ്മര്‍ദിതവായൂ ഉപയോഗിച്ചാണ് ടോര്‍പിഡോകള്‍ വിക്ഷേപിച്ചിരുന്നത്. സമ്മര്‍ദിത ഓക്സിജന്‍ ഉപയോഗിച്ചുള്ള നോദനം ജപ്പാന്‍ വികസിപ്പിച്ചെടുക്കുകയുണ്ടായി. സമ്മര്‍ദിതവായുവും താപശക്തി സംവിധാനവുംകൂടി സംയോജിച്ചുള്ള നോദന സമംവിധാനവും പിലക്കാലത്ത് വികസിപ്പിക്കുകയുണ്ടായി. എന്നാല്‍ അതില്‍നിന്നും പുറപ്പെട്ടിരുന്ന വാതകങ്ങള്‍ ജലപ്പരപ്പില്‍ കുമിളകള്‍ ഉണ്ടാക്കിയിരുന്നു എന്നത് ഒരു ന്യൂനതയാണ്. തുടര്‍ന്നു കുറേക്കൂടി കാര്യക്ഷമമായ ഹൈഡ്രോളിക മര്‍ഗങ്ങള്‍ (Hydraulic system) ആവിഷ്കരിക്കുകയുണ്ടായി. ഇന്നാകട്ടെ ലക്ഷ്യത്തെ ലാക്കാക്കി സ്വയം ഗമിക്കുന്ന ടോര്‍പിഡോകളുമുണ്ട്. അവ എളുപ്പത്തില്‍വിക്ഷേപിക്കാനും കഴിയും. വളരെ സങ്കീര്‍ണമാണ് ഇന്നത്തെ അന്തര്‍വാഹിനികളിലെ ആയുധസജ്ജീകരണം.

[തിരുത്തുക] മറ്റുപയോഗങ്ങള്‍

യുദ്ധകാലാവശ്യത്തിനു വേണ്ടിയാണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെങ്കിലും, സമുദ്രത്തിന്‍റെ അടിത്തട്ടിലെ സ്ഥിതി, ധാതുനിക്ഷേപങ്ങള്‍, ഇവയെ കുറിച്ച് പര്യവേക്ഷണങ്ങള്‍ നടത്തുന്നതിനും പ്രത്യേകം ഡിസൈന്‍ ചെയ്ത അന്തര്‍വാഹിനികള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരം ആവശ്യങ്ങള്‍ക്ക് വളരെ ആഴത്തില്‍ 2000 മുതല്‍ 3000 മീ. വരെ മുങ്ങാന്‍ കഴിവുള്ള അന്തര്‍വാഹിനികള്‍ ഉപയോഗിച്ചുവരുന്നു.

അണുശക്തിയുടെ ആവിര്‍ഭാവം കപ്പലിന്‍റെ ഡിസൈനിനും തന്മൂലം വേഗതയ്ക്കും മാറ്റം വരുത്തി. മാത്രമല്ല ഊജ്ജത്തിന്‍റെ സഹായത്താല്‍ ആയുധസജ്ജീകരണങ്ങള്‍ ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാമെന്നതിനാല്‍ ഭാവിയിലുണ്ടാകുന്ന അന്തര്‍വാഹിനികള്‍ക്ക് ജലപരപ്പില്‍ വരാതെ വളരെയധികം നാളുകള്‍ മുങ്ങികിടക്കുന്നതിനും ഉത്തരവുകള്‍ക്കനുസരിച്ച് ഉദ്ദിഷ്ട ലക്ഷ്യ്ങ്ങളിലേക്ക് നീങ്ങുന്നതിനും സാധിക്കുന്നതണ്.

ഇന്ന് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലുമുള്ള നാവികസേനയിലും അന്തര്‍വാഹിനികളുടെ ഒരു വ്യൂഹമുണ്ട്. അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് സാധാരണയുള്ള അന്തര്‍വഹിനികള്‍ കൂടാതെ അണു ശക്തികൊണ്ടോടുന്നവയും ഉണ്ട്. അടുത്ത കാലത്തായി ഇന്ത്യന്‍ നാവികസേനയ്ക്കും ഏതാനും അന്തര്‍വാഹിനികള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അന്തര്‍വഹിനികള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

[തിരുത്തുക] ചിത്രശാ‍ല

[തിരുത്തുക] അവലംബം

  1. നേവല്‍ മറൈന്‍ എജിനീയറിങ്ങ് പ്രാക്റ്റീസ്, വാല്യം - 1-- ഷിപ്പ് ഡിപ്പാര്‍ട്ട്മെന്റ് ബ്രിട്ടീഷ് അഡ്മിറാലിറ്റി.
  2. BBC NEWS | Business | Alien submarine breaks technical barriers
  3. റിയലം ഓഫ് സബ് മറൈന്‍--പാള്‍ കോഹന്‍.
  4. ചലഞ്ജേര്‍സ് ഒഫ് ദി ഡീപ് (1959)-- വില്‍ബര്‍ ക്രോസ്.
  5. ദി ആറ്റോമിക് സബ് മറൈന്‍ (1954)-- ജോണ്‍ ഹെവെല്ലെന്‍.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം